Thursday, November 3, 2011

ചിരവ



ചുമരില്‍ ചാരിയിരുന്ന്
വിശ്രമിക്കുമ്പോൾ
പഴയ കൂട്ടുകാരെ
ഇന്നും ഓർക്കാറുണ്ട്

എത്ര തടിമിടുക്കും
ഉശിരും ഉണ്ടായിരുന്നതാ
എന്നിട്ടും
മൂലയ്ക്കലിരുത്തിയില്ലേ
മെയ്യനങ്ങാതെ ഇരുന്ന്
മുടിഞ്ഞു മണ്ണായില്ലേ
ഉരലും ഉലക്കയും
എന്ത് ഗർവ്വായിരുന്നു

അമ്മിയുടെ കാര്യവും
ഇപ്പോൾ കഷ്ടം തന്നെ
ആർക്കും വേണ്ടാതായി
എത്ര പീഡനം സഹിച്ചതാ
പിള്ളയും തിരിഞ്ഞ് നോക്കാറില്ല 
അലഞ്ഞ് തിരിയുന്ന അനാഥക്കുട്ടി


ഓ ഈ വെറ്റ്ഗ്രൈണ്ടറിന്‍റെ
ഒടുക്കത്തെ ഒരു ശബ്ദം
കൊച്ചമ്മയുടെ സ്വഭാവം തന്നെയാണ്
അഹങ്കാരി! എല്ലാവരേയും ഓടിച്ചില്ലേ
ഇടയക്ക്‌ ഞാനൊന്നു മാന്താറുണ്ട്
ഇനി എന്നാണാവോ എന്‍റെ ഊഴം


നടു ഒടിയുന്നവരെ ആര്‍ക്കും വേണ്ട
നടു വളയക്കുന്നവരെ മാത്രം മതി

Wednesday, July 20, 2011

പൊങ്ങുതടി

ഉടയാത്തൊരു മൗനം
ഉടക്കി നിൽ‍ക്കുന്നു
ഇടനെഞ്ചിലൊരാഘാതം
ഇടിവെട്ടി പെയ്യുന്നു

അമ്മച്ചുമരുകൾ‍ക്കുള്ളിലും
പിതാസർപ്പ  ദംശമേറ്റ് പുളയുന്ന
പെണ്‍‍കിടാവിന്‍റെ നിലവിളി
ചത്ത്‌മലച്ച് ചീഞ്ഞുനാറുന്നു

അന്നം കിട്ടാതെ മരിച്ച
അമ്മയുടെ പതിനാറടിയന്തിരത്തിന്
പന്ത്രണ്ട് കറികളും
പാൽ പായസവും
സദ്യകേമമാക്കുവാൻ
മക്കളൈക്യപ്പെട്ടു

ചെക്കൻ വീട്ടുകാർ
ചോദിച്ച പൊന്നും പണവും
കൊടുക്കാനില്ലാതെ
കെട്ട് നടക്കാതെ പോയ പെണ്ണ്
കെട്ടിത്തൂങ്ങിച്ചത്തന്ന്
അയൽവക്കത്തെ ധർമ്മിഷ്ടൻ
തന്നോളം തൂക്കത്തിൽ
പൊന്ന് വഴിപാട് നൽകി
പരമ ദൈവ ഭക്തിയിൽ

നിസ്വന്റെ ഭിക്ഷാപാത്രത്തിൽ
ചില്ലിക്കാശിട്ടു ധർമ്മം ചെയ്യുന്നോർ
ദേവാലയ മുറ്റത്തെ നേർച്ചപ്പെട്ടി
നിറയ്ക്കുന്നു ദൈവപ്രീതിക്ക്‌
ശത്രു സംഹാരത്തിന് കാഴ്ച്ച
സ്വാർത്ഥ ലാഭത്തിന്  ദക്ഷിണ

നൊന്തു പെറ്റോരമ്മയെ
ഏകാന്തത്തടവറയിലിട്ട്
പേറ്റ് നോവറിയാത്തമ്മയെ
തൊഴുത് പുണ്യം തേടുന്നു

മേടയിൽ പാർത്തും
മോടിയിലൊരുങ്ങിയും
ധനലാഭ വാഗ്ദാനങ്ങളാൽ
കൊള്ളയടിക്കുന്നു ചിലർ
ചോര നീരാക്കി മിച്ചം വെച്ചതും
കരുതിവെച്ച കിനാക്കളും

കണ്ടും കേട്ടും പഠിക്കാത്ത നമ്മളെ
ദുരാഗ്രഹങ്ങൾ നയിക്കുന്നു
സ്വന്തം വിനകളാൽ വീഴുമ്പോൾ
അന്യരെ പഴിച്ചെഴുനേൽക്കുന്നു

മത വൈരങ്ങൾ
തെരുവ് കത്തിക്കുമ്പോൾ
പ്രതികരിക്കുന്നവന്റെ പേരും
മത ചിന്ഹങ്ങളും
കുറിക്കുന്നു  മുഖമൂടികൾ
പ്രതികാരം രാകി മൂർച്ചകൂട്ടുന്നു

കയ്യൂക്കുള്ളവൻ
കയ്യേറ്റം തുടരുമ്പോൾ
ഒന്നും ചെയ്യാനില്ലാതെ
ഒഴുക്കിനൊത്തൊലിച്ചുപോം
പൊങ്ങുതടികളായ്
മാറുകയല്ലോ നമ്മൾ കഷ്ടം!

Tuesday, June 28, 2011

കാത്തിരിക്കുക

പോയ കാലത്തിന്‍റെ കാലടിപ്പാടുകള്‍
മായാത്ത വ്യഥയുടെ ശിലാതലത്തില്‍
വീണു ചിതറുന്നോരോര്‍മ്മതന്‍ ചീളുകള്‍
വീണ്ടുമെന്‍ നെഞ്ചകം കീറുന്നു

കരയാന്‍ തുടുത്ത കരള്‍നോവുകള്‍
കനലായ് പെയ്യുന്ന മൂകരാവില്‍
കാട്ടുമരചില്ലയിലെ ഇരുള്‍പ്പടര്‍പ്പില്‍
കൂടില്ലാക്കിളിയുടെ തേങ്ങലായ്
ഒഴുകിയെത്തെന്നു നിന്നുയിരിന്‍ നാദം
ഒറ്റക്കമ്പി വീണാരോദനം പോല്‍

തീരത്തൊടുങ്ങുന്ന തിരയായ്‌ വന്നെന്നെ
തരളിതമാക്കുന്ന പരിഭവങ്ങള്‍
വെയില്‍ചുറ്റി പാറുന്ന മഴച്ചാറ്റലായ്
വിസ്മയമാനത്ത് മാരിവില്ലാകുന്നു

ഇനിയും തെളിയാത്ത വിഭാതത്തിലെവിടെയോ
ഇത്തിരി തുടുക്കതിര് നമുക്കുമുണ്ടാകാം
കാത്തിരിപ്പിന്‍റെ തിരിനീട്ടി വെയ്ക്കുക
കാറ്റ് കെടുത്താതെ വട്ടംപിടിക്കുക

Friday, June 24, 2011

ആപേക്ഷികം: രതി നിര്‍വേദം

ആപേക്ഷികം: രതി നിര്‍വേദം

ധീരവും ഉദാത്തവുമായ അഭിപ്രായ പ്രകടനം ശ്ലാഘനീയമാണ്. യുവതലമുറ അവരുടെ മനസ്സു തുറന്നു സംസാരിക്കുന്നത് നല്ല പ്രതീക്ഷകളാണ് നല്‍കുന്നത്. ഇവിടെ നിരൂപണ വിധേയമായ പുതിയ രതിനിര്‍വേദം സിനിമ ഞാന്‍ കണ്ടില്ല. പഴയ രതിനിര്‍വേദം ഞാന്‍ കണ്ടത് പദ്മരാജന്‍, ഭരതന്‍ ചിത്രങ്ങള്‍ ഒന്നും വിടാതെ കണ്ടിരുന്ന ഒരു ആരാധകന്‍ എന്ന നിലയിലാണ്. സത്യത്തില്‍ ആ സിനിമയിലെ അല്പം ചില രംഗത്തെ ശരീര പ്രദര്‍ശനങ്ങള്‍ മാത്രമേ അരോചകമായി തോന്നിയുള്ളൂ. പക്ഷെ ആ കഥയില്‍ ഒരു സന്ദേശം ഉണ്ടായിരുന്നു; യുവതികള്‍ക്കും, കുമാരന്മാര്‍ക്കും. പക്ഷെ അത്തരം സന്ദേശങ്ങള്‍ മനസ്സിലാക്കാതെ പോകുന്ന സമൂഹം ലൈംഗീകത അരാജകത്വം കേരളത്തില്‍ വര്‍ദ്ധിക്കാന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മുപ്പതു വര്‍ഷം മുതലിങ്ങോട്ടുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍, ഏറ്റവും കൂടുതല്‍ ബലാല്‍സംഗവും, പീഡനങ്ങളുമാണ്. എന്താണിതിനു കാരണം? ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണോ? സ്ത്രീകളുടെ വസ്ത്രണധാരണത്തില്‍ വന്ന പരിഷ്കാരങ്ങളാണോ, ദൃശ്യ മാധ്യമങ്ങളുടെ വളര്ച്ചയാണോ? കച്ചവട സിനിമകളിലെ മസാല മിശ്രിതങ്ങളാണോ. എന്‍റെ വിശകലനത്തില്‍ ഇവയെല്ലാം വ്യത്യസ്തമായ അളവില്‍ ഇപ്പോഴത്തെ അരാജകത്വത്തിന് കാരണമാകുന്നുണ്ട്. പിന്നെ ചൂഷണമാണ് ഇന്ന് പലരുടെയും പ്രധാന വിനോദം. കാലാകാലങ്ങളില്‍ വിറ്റഴിയുന്ന വിദ്യകള്‍ അവതരിപ്പിച്ചു ദ്രവ്യമോ കയ്യടിയോ വാങ്ങുന്നവര്‍ എവിടെക്കാണ് നമ്മെ നയിക്കുന്നതെന്ന് വൈകി മാത്രം മനസ്സിലാക്കി കേഴുവാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍.


Tuesday, June 21, 2011

ഉദ്യോഗ പര്‍വ്വം



തിരിച്ചു പോക്കിനായ്
തിരക്ക് കൂട്ടുന്നു
ശേഷിച്ച നാളിലെ
ശോഷിച്ച ചേതന

തിരിഞ്ഞു നോക്കാന്‍ ഭയമാണെനിക്ക്
കൊഴിഞ്ഞ യവ്വനപൂക്കള്‍ വീണു
കരിഞ്ഞലിഞ്ഞോരീ ശ്മശാന ഭൂവിലെ
മരിച്ച സ്വപ്നത്തിന്‍ സ്മാരകശിലകളെ

ആയുസ്സിന്നിതള്‍ കൊത്തിപ്പറന്നുപോം
സമയപ്പക്ഷിതന്‍ ചിറകടിയൊച്ച ഞാന്‍ കേട്ടീല
ദുരിത ദുര്‍ഘട വീഥിയിലെന്‍
ജീവചക്ര ഘര്‍ഷണ ഘോഷത്തില്‍

മറന്നതല്ല ഞാനീ മടക്കയാത്ര
മാറ്റിവെച്ചതാണിത്ര നാള്‍,
മുപ്പതു സംവത്സരങ്ങള്‍!


വിളവെടുത്ത വയലില്‍ നിന്നെന്നപോല്‍
വിട്ടുപോകുന്നു ഞാനീ പോറ്റുമണ്ണും
പൊള്ളും പ്രവാസവും
പതിരില്ലാ സൗഹൃദങ്ങളും


കതിര്‍ക്കനമില്ലാത്തതെങ്കിലും
കൈവന്ന ജീവിത ശിഷ്ടങ്ങളും
കരുതലായ്‌ ശുഭ ചിന്തയുമുന്ട്‌
കൃതാര്‍ത്ഥനാണ് ഞാന്‍

Tuesday, June 7, 2011

ഞാന്‍ മാത്രം



ഊതിക്കത്തിക്കുന്ന
വിറകടുപ്പിൽ
മണ്‍കലത്തില്‍ വേവുന്നു
തുവരപരിപ്പ്

വടിച്ചൂറ്റി വെച്ച
ചാക്കരിച്ചോറിനു കൂട്ട് 

ഉപ്പും, മുളകും
ഉള്ളിയും, വെളിച്ചെണ്ണയും ഉണ്ട് 
കഷ്ടം! കറിവേപ്പില ഇല്ല.

Tuesday, May 24, 2011

മാപ്രാണന്‍ ജോണേട്ടന്‍



ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന പല മനുഷ്യരില്‍ ചിലരെ യാത്രയുടെ അവസാനംവരെ മറക്കാന്‍ കഴിയില്ല. ഒരുപക്ഷെ അവര്‍ വഴക്കാളികളുടെ രൂപത്തിലോ സഹായികളായിട്ടോ നമ്മുടെ ജീവിതത്തില്‍ കടന്നുവന്നതാകാം. കുലയിടം എന്ന എന്‍റെ കൊച്ചു ഗ്രാമത്തില്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു; മാപ്രാണന്‍ ജോണേട്ടന്‍.

മൂന്ന് ഭാഗവും വയലും നടുക്കൊരു കുന്നും അതാണ്‌ ഞങ്ങളുടെ ഗ്രാമമായ കുലയിടത്തിന്‍റെ ഭൂമി ശാസ്ത്ര ഘടന. അകലെയുള്ള പ്രദേശങ്ങളില്‍ നിന്നും വന്നു താമസമാക്കിയ കൂലിപ്പണിക്കാരും, കൈത്തൊഴിലുകാരും, ചെറുകച്ചവടക്കാരും, കൊരട്ടിയിലെ പഴയ ജമുന (ഇന്നത്തെ വൈഗ) ത്രെഡ് മില്സിലെ ജീവനക്കാരും പിന്നെ കുറച്ചു പാരമ്പര്യ കര്‍ഷകരും കൂടിക്കലര്‍ന്നു ജീവിക്കുന്ന ഇടത്തരക്കാരുടെ ഗ്രാമമാണ് കുലയിടം. വര്‍ഗ്ഗീയ വിഷം ചീറ്റാത്ത, രാഷ്ട്രിയ കലാപങ്ങള്‍ തിരികൊളുത്തിയിട്ടില്ലാത്ത, ശാന്ത സുന്ദരവും, സൗഹൃദ സുരഭിലവുമായ മാതൃകാ ഗ്രാമം.

നാല്പതു വര്‍ഷം മുമ്പുവരെ പുറമ്പോക്ക് ഭൂമിയായിരുന്നു ഈ പ്രദേശം. ഇന്നെല്ലാവര്‍ക്കും പട്ടയം ഉണ്ട്.പണ്ടു, വേനല്‍ക്കാലത്ത് കുടിവെള്ളം താഴെ ഭാഗത്തുള്ള കിണറുകളില്‍ നിന്നും കോരി ചുമന്നു കൊണ്ടുവരണം. ഈ ഗ്രാമത്തില്‍ വൈദ്യുതി വന്നിട്ട് ഏകദേശം നാല്പതു വര്‍ഷത്തില്‍ അധികമായിട്ടില്ല. ഇന്ന്, കുടിക്കാനും പറമ്പ് നനയ്ക്കാനും വേനല്‍ക്കാലത്ത് വെള്ളം കിട്ടുന്നുണ്ട്. പഴയ ഇടവഴികള്‍ ടാറിട്ടു ഗതാഗത സൗകര്യം വര്‍ദ്ധിപ്പിച്ചു. ഊര്ജസ്വലരായ ഒരുപറ്റം ചെറുപ്പക്കാരുടെ വലിയ ത്യാഗത്തിന്‍റെ ചരിത്രമുണ്ട് ഇതിനൊക്കെ പിന്നില്‍.

പ്രധാന റോഡിന്‍റെ ഇരുപുറവും താമസിക്കുന്നവര്‍ക്ക് പുരയിടവും പറമ്പും അടക്കം ഏറ്റവും കൂടിയ ഭൂമിയുടെ ദൈര്‍ഘ്യം ഇരുപതു സെന്‍റ് മാത്രം. വീടുകള്‍ തമ്മില്‍ അധികം ദൂരമില്ല. വീട്ടുകാരുടെ മനസ്സുകള്‍ തമ്മിലും അകലമില്ല. വിശാസികളും, അമ്പലവും, പള്ളിയും, മസ്ജിദും സജീവമാണ്.ഞങ്ങളുടെ തലമുറയിലുള്ളവര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ് മാപ്രാണന്‍ ജോണേട്ടന്‍. ഞങ്ങളുടെ ഗ്രാമത്തിലെ ഒരു നിത്യ വഴക്കാളിയായിട്ടാണ് അദ്ദേഹം അറിയപെട്ടിരുന്നത്. മാപ്രാണന്‍ എന്നതു തറവാട്ടു പേരാണ്. പോലീസുകാര്‍ കുലയിടത്ത് വന്നിരുന്നത് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാനും, കോടതി സമന്‍സുകള്‍ കൈമാറാനും മാത്രമാണ്. പോലീസിന് നേരിട്ട് പിടികൊടുക്കുന്ന പ്രശ്നമില്ല,

കൊരട്ടി ചാലില്‍ വളച്ചു കെട്ടിയെടുത്ത കുറച്ചു കൃഷിപ്പാടവും, താമസിച്ചിരുന്ന ഇരുപതു സെന്‍റ് വരുന്ന പുരയിടവും മാത്രം സ്വന്തമായി അവശേഷിച്ച പഴയ ഇടത്തരം ജന്മി കുടുംബത്തിലെ അവസാനത്തെ ആണ്‍തരി. സ്വന്തം അപ്പനുമായി കേസും തല്ലുപിടുത്തവുമായി വര്‍ഷങ്ങളോളം കഴിഞ്ഞു. ഒടുവില്‍ അവകാശം ഒന്നും കാര്യമായി കിട്ടാതെ നിരാശനായി. ജീവിതം വഴി തെറ്റിയത് അവിടം മുതലാണോ എന്നറിയില്ല.

ഒറ്റ മുണ്ടും (കൈലി), തോളില്‍ ഒരു തോര്‍ത്തും അതായിരുന്നു വേഷം. കോടതിയില്‍ വ്യവഹാര കാര്യങ്ങള്‍ക്ക് പോകുന്ന ദിവസവും, ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ പോകുമ്പോളും, അകലെ യാത്രകളിലും മാത്രമേ ഷര്‍ട്ട്‌ ധരിച്ചു കണ്ടിട്ടുള്ളൂ. തടിച്ചു തൂങ്ങിയ ശരീരവും, കുംഭയും പുറത്തു കാണിക്കുന്നതില്‍ ഒരു നാണവും ഉണ്ടായിരുന്നില്ല. എന്‍റെ വീടിന്‍റെ അടുത്തുണ്ടായിരുന്ന പരീതുക്കായുടെ ചായക്കടയില്‍ നന്നേ വെളുപ്പിന് പതിവായി എത്തുന്ന ജോണേട്ടന്‍ കടുപ്പത്തില്‍ കിട്ടുന്ന ചായയും കുടിച്ചു ഇടക്ക് ആപ്പിള്‍ ബീഡിയും വലിച്ചു തലേന്ന് കള്ളുഷാപ്പില്‍ നിന്നും കിട്ടിയ നാട്ടു വാര്‍ത്തകള്‍ അവിടെ പരസ്യം ചെയ്യും. നാട്ടിലെ പല സംഭവ വികാസങ്ങളും, രഹസ്യങ്ങളും ആ ചായകടയിലാണ് വിവരിക്കപ്പെടുന്നത്. പലതും സത്യവും, അര്‍ദ്ധ സത്യങ്ങളും, ചിലത് അസത്യങ്ങളും ആയിരിക്കും.

പിന്നീട് എന്നെ ചായക്കട ആകര്‍ഷിച്ചതിന്‍റെ പ്രധാന ഘടകം ഈ നാട്ടു വര്‍ത്തമാനങ്ങള്‍ തന്നെയായിരുന്നു. ഞാന്‍ നാട്ടിലുള്ളപ്പോള്‍ ഇന്നും ആ ശീലം മുടക്കാറില്ല. ചായക്കടക്കാരന്‍ മാറിയെന്നു മാത്രം, ഇന്ന് വീരാനിക്കാടെ ചായക്കട.

എനിക്ക് ഓര്‍മവെക്കുന്ന കാലം മുതല്‍ രാത്രി ഇരുട്ടുമ്പോള്‍ പതിവ് തെറ്റിക്കാതെ ആരെയൊക്കെയോ വഴക്ക് പറഞ്ഞു പോകുന്ന ജോണേട്ടന്‍ കള്ള്ഷാപ്പില്‍ നിന്നാണ് ആ നേരത്ത് വരുന്നതെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു തന്ന അറിവുണ്ടായിരുന്നു. എതിരാളികളെ തെറി പറയാനും ചീത്ത വിളിക്കാനും ഒരു മടിയും, നാണവും ഇല്ലാത്ത പോക്കിരിയുടെ റോളായിരുന്നു അപ്പോളൊക്കെ. നമുക്ക് ആരോടെങ്കിലും വിരോധം തീര്‍ക്കാന്‍ ഉണ്ടെങ്കില്‍ ജോനേടന് കള്ള്കുടിക്കാന്‍ കാശ് കൊടുത്താല്‍ മതി അയാളെ ചീത്ത വിളിച്ചു നടന്നോളും എന്നാണു അന്നൊക്കെ പറഞ്ഞു കേട്ടിരുന്നത്. തല്ലു കിട്ടിയാലും നിര്‍ത്താത്ത ആ സ്വഭാവ വൈകൃതം ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പ്രധാന വില്ലന്‍ കഥാപാത്രമാക്കി ജോണേട്ടനെ.

പരീതുക്കായുടെ ചായക്കടയില്‍ നന്നേ വെളുപ്പിന് ചായ കുടിക്കാന്‍ എത്തുന്ന ജോണേട്ടന്‍ മലയാളം ദിനപത്രം എത്തിയിട്ട് വായിച്ചേ തിരികെ പോകൂ. പത്ര വാര്‍ത്തയിലെ രാഷ്ട്രീയ, സാമൂഹ്യ സംഭവ വികാസങ്ങള്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്യുന്നതും കേള്‍ക്കാം. പതുക്കെ സംസാരിക്കുന്ന സ്വഭാവം ഇല്ലായിരുന്നു. ചായക്കടയില്‍ നിന്നും തിരികെ പോകുന്ന ജോണേട്ടന്‍ വഴിയില്‍ ഞങ്ങളെ കാണുമ്പോള്‍ കളിവാക്കുകള്‍ പറഞ്ഞു ചിരിപ്പിക്കുകയും, തലയില്‍ തോണ്ടുകയും ചെയ്യുമായിരുന്ന ഒരു രസികനായിരുന്നു. പകല്‍ നേരങ്ങളില്‍ പരിമിതമായ ബഹളമേ ഉണ്ടാക്കൂ.

ഇങ്ങനെയൊക്കെയാണെങ്കിലും, ഏതു കല്യാണ, മരണ വീടുകളിലും എന്ന് വേണ്ട നാട്ടില്‍ ഏതു അത്യാവശ്യ ഘട്ടത്തിലും ആദ്യം ഓടിയെത്തുന്ന വ്യക്തികളില്‍ ഒരാളായിരിക്കും ജോണേട്ടന്‍. ആദ്യാവസാനം മുന്നില്‍ നില്‍ക്കും. എന്നിട്ടോ? പതിവുപോലെ വൈകുന്നേരം മദ്യഷാപ്പിലെക്കും പിന്നെ തിരികെ വരുമ്പോള്‍ ശബ്ദ മലിനീകരണം നടത്തി നാട്ടുകാരുടെ ശാപവാക്കുകള്‍ ഏറ്റു വാങ്ങാനും മടിയില്ല.

ഞങ്ങള്‍ മിക്കവാറും പാഠപുസ്തകത്തിന്‍റെ മുന്നില്‍ ഇരിക്കുന്ന സമയത്തായതിനാല്‍ ഉറക്കം തൂങ്ങി പോകുന്നവര്‍ പെട്ടെന്ന് ഉണരും. പേടിയുള്ള ചിലരുടെ പടിക്കല്‍ എത്തുമ്പോള്‍ ശബ്ദത്തിന്‍റെ വോളിയം അല്പം കുറയ്ക്കും. ഞാന്‍ വളര്‍ന്നു പഠിപ്പൊക്കെ കഴിഞ്ഞു നാട്ടില്‍ പൊതു പ്രവര്‍ത്തനം നടത്താന്‍ തുടങ്ങിയ കാലത്താണ് ജോണേട്ടനെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഒരുപൂ മാത്രം കൃഷി ചെയ്യുന്ന കോളില്‍ നിന്നും കിട്ടുന്ന വരുമാനവും, മക്കളും ഭാര്യയും പണിക്കു പോയി കിട്ടുന്ന കൂലിയുടെ ഏറിയ പങ്കും കുടിച്ചു തീര്‍ത്തു വഴക്കാളിയായി നടക്കുന്ന ആളെ ഞങ്ങള്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കി കൂടെ കൊണ്ടു നടന്നു. വളരെ ഉത്സാഹത്തോടെ ആത്മാര്‍ത്ഥതയോടെ ഏല്‍പിച്ച ചുമതലകള്‍ ഭംഗിയായി നിറവേറ്റി. ചിലരൊക്കെ പരിഹസിച്ചെങ്കിലും ഞങ്ങള്‍ കാര്യമാക്കിയില്ല. കുലയിടം ഗ്രാമത്തിന്‍റെ വളര്‍ച്ചയുടെയും ഉണര്‍വിന്‍റെയും പര്യായമായ ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതിയില്‍ ജോണേട്ടന്‍റെ അധ്വാനവും വിയര്‍പ്പും ഉണ്ട്. ഇത്തരം ആളുകളെ ക്രിയാത്മ രംഗത്തേക്ക് തിരിച്ചു വിട്ടാല്‍ വിജയിക്കും എന്നത് ഞങ്ങളുടെ അനുഭവമാണ്‌.

അമിതമായ മദ്യപാനം കരള്‍ കാര്‍ന്നു തിന്നുന്നതറിഞ്ഞിട്ടും രോഗത്തിനോടും മരണത്തിനോടും തെല്ലും പേടിയില്ലാതെ കുടിച്ചു ജീവിച്ച ആ ജീവിതം ഒരു പ്രഹേളികയാണ് ഇന്നും. ആരെയും ഭയമില്ല. പറയാനുള്ളത് എവിടെയും വെട്ടിത്തുറന്നു പറയും. ഏറ്റെടുക്കുന്ന ദൌത്യം വിജയിപ്പിക്കും.

ഞാന്‍ നാടുവിട്ടു ഖത്തറിലേക്ക് പോരുമ്പോള്‍ എന്നെ യാത്രയാക്കാന്‍ വന്നിരുന്നു. അന്നും ഞാന്‍ പതിവുപോലെ ഉപദേശിച്ചു കുടി നിറുത്താന്‍. വിനയപൂര്‍വ്വം തലകുലുക്കി. തിരികെ നാട്ടില്‍ എത്തുമ്പോള്‍ ഞാന്‍ കരുതിവെച്ച ഷര്‍ട്ട്‌ പീസും, മുണ്ടും വാങ്ങിക്കാന്‍ വരാന്‍ പോലും കഴിയാത്ത പരുവത്തിലായിരുന്നു. ഞാന്‍ കൊണ്ടുപോയി കൊടുത്തു.  അധികം വൈകാതെ കുറെനാള്‍ രോഗശയ്യയിലും പിന്നീട് അറുപത്തി ഏഴാമത്തെ വയസ്സില്‍ (1992  October 6)
ആ ബഹളക്കാരന്‍ നിശ്ശബ്ദനായി കൊരട്ടി പള്ളിയിലെ സെമിത്തേരിയില്‍ ഒടുങ്ങി.
 

ദൂരം

ദൂരം മറന്ന്‍ ഞാന്‍
ദൂരേക്ക്‌ പായുമ്പോള്‍
പാടേ മറന്നൊരു  പാട്ടിന്‍
പല്ലവി  കേട്ടു ഞാന്‍ വീണ്ടും
അരികിലെങ്ങോ
മൗനവിളയാട്ടം നിറുത്തി
മണിവീണ മീട്ടും സഖി നീ
മറന്നില്ലേ ആ പഴയ രാഗം

പാടവരമ്പിലും
പൂവേലിക്ക് പിന്നിലും
മിഴി കോര്‍ത്ത നാളില്‍
മൊഴി ‍വറ്റി
നിന്നു നീ വിവശം
വെച്ചുനീട്ടിയ പുഞ്ചിരിപൂ
ഇന്നും വാടിയിട്ടില്ല,
വര്‍ണ്ണമിത്തിരി
മാഞ്ഞെന്നാലും

ഓര്‍ത്തിരുന്നു ഞാനൊരുപാട് നാള്‍
കാത്തു ഞാന്‍ കാലൊച്ച
പിന്നെ നിന്‍റെ മൗനക്കടലില്‍
മുങ്ങിമരിച്ചെന്‍റെ പ്രണയം

മറക്കുക, നമ്മളറിയില്ല
നമ്മാളുന്ടായിരുന്നില്ല!

Thursday, February 24, 2011

അവള്‍

ഉടഞ്ഞുലഞ്ഞ
ഉടല്‍നീറ്റത്തോടെ
ഉയിര്‍ പിടിച്ചെഴുനേറ്റു
ഉറക്കച്ചടവോടെ

ഉടയാടയും
ഉത്കണ്ഠയും വാരിച്ചുറ്റി
ഊളിയിട്ടവള്‍
ഉറ്റവരുടെ അങ്കലാപ്പിലേക്ക്


കൂട്ടികൊണ്ടുവന്നവര്‍
രാത്താവളം വിട്ടിരിക്കുന്നു


കാറ്റും മഴയും
കൊത്തിപ്പിരിഞ്ഞ പകല്‍വഴിയില്‍
വെയില്‍ ചിക്കിയുണക്കുന്നു
അങ്കപ്പാടുകള്‍

രാത്രി വിരുന്നിന്‍റെ
എച്ചില്‍ കൂമ്പാരത്തിന്നരികെ
നിരാഹാരപ്പുഴുക്കള്‍
സംഘഗാനം പാടുന്നു

നഗരത്തിരക്കില്‍
കാഴ്ച്ചകള്‍ കൊള്ളയടിക്കുന്ന
പ്രദര്‍ശനക്കാരുടെ
അംഗലാവണ്യം പൊതിഞ്ഞ
ചേലത്തുമ്പില്‍
കൊത്തിവലിക്കുന്ന കാമക്കണ്ണുകള്‍

ക്രോധത്തിന്‍റെ കരിങ്കല്‍ച്ചീളുകളാല്‍
നോട്ടങ്ങളെറിഞ്ഞുടച്ച്
പിടിവിട്ടോടുന്ന സമയത്തിന്‍റെ
പിന്നില്‍, നഗരത്തില്‍ നിന്ന്
ഗ്രാമത്തിലേക്കും, അവിടുന്ന്‌
നിരാലംബതയുടെ നിലവിളി
കൂട്ടിവെച്ചിട്ടുള്ള കുടിലിലേക്കും
നടന്നുകയറി അവള്‍
അവിടെ ബാക്കിയുണ്ടായിരുന്നു
അവള്‍ക്ക് യാതനയുടെ തടവ്ശിക്ഷ

Tuesday, February 15, 2011

ആദ്യ പ്രണയം

ആദ്യ പ്രണയം

ഒരു പുലരിത്തുടുപ്പിന്‍റെ
പുളകങ്ങള്‍ പോലെ
ഒരീറന്‍കാറ്റിന്‍റെ സൗരഭ്യം പോലെ
ഒഴുകിവന്നെന്നെ തഴുകിയുണര്‍ത്തിയ
ഓമല്‍ കിനാവേ പൂങ്കിനാവേ
നിന്നെ ഞാനെന്തു വിളിക്കും
നിന്നെ ഞാനെങ്ങനെ മറക്കും


നമ്രമുഖവുമായ്‌ മന്ദമായാത്രയും
ഒരു ചില്ലുവളപോലുമില്ലാ കരങ്ങളും
ലാളിത്യമേറുമാ വേഷങ്ങളും
എങ്ങനെ ഞാന്‍ മറക്കും

കനകമണിയാത്ത പെണ്ണെ
കരളിന്‍മണിച്ചെപ്പില്‍ നിത്യവും
മുത്തുകള്‍ നിറയ്ക്കുന്ന പെണ്ണെ
നിന്നെ ഞാനെന്നേ മനസ്സില്‍ പ്രതിഷ്ഠിച്ചു
എന്നേ ഞാനാരാധന തുടങ്ങീ
ഇനി നിന്നെ ഞാനെന്തു വിളിക്കും
നിന്നെ ഞാനെങ്ങനെ മറക്കും

Saturday, February 12, 2011

ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത

ഫ്യുഡലിസം, ഫാസിസം, കമ്മ്യൂണിസം എന്നിവയുടെ സംഘര്‍ഷങ്ങളും, ആധിപത്യവും, അധ:പതനവും ലോകം കണ്ടുകഴിഞ്ഞതാണ്‌. എന്നാല്‍ നൂറ്റി ഇരുപത്തിഅഞ്ചു വര്‍ഷത്തെ പഴക്കമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തത്വസംഹിതകള്‍ ഇന്നും തളരാതെ, തകരാതെ ജനഹൃദയങ്ങളില്‍ ജീവിക്കുകയാണ്.

ഇന്ത്യന്‍ ജനതയില്‍ ശരിയായ ദേശീയതയും ദിശാബോധവും വളര്‍ത്തിയ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ മാത്രമാണെന്ന് വിവേകശാലികള്‍ വിലയിരുത്തിയിട്ടുള്ള യാഥാര്‍ത്യമാണ്. വൈവിദ്ധ്യ സംസ്കാരങ്ങളുടെ വൈരുദ്ധ്യങ്ങളില്‍ തട്ടി തകരാതെ ദേശീയമൂല്യങ്ങളെ സംരക്ഷിച്ചു വിജയിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനവും കോണ്‍ഗ്രസ്‌ തന്നെയാണ്.

ഫ്രഞ്ച് വിപ്ലവ കാലത്ത് മര്‍ദ്ദിതരുടെ മനസ്സില്‍ ഉറവപൊട്ടിയ ദേശീയത എന്ന പുത്തന്‍ പൊതുജനവികാരം പിന്നീട് ജെര്‍മനിയിലും, ഇറ്റലിയിലും ഫാസിസ്റ്റുകള്‍ ‍അധികാരം പിടിച്ചെടുക്കാന്‍ ആയുധമാക്കി ദുരുപയോഗംചെയ്തിട്ടുണ്ട് എന്നത് ചരിത്ര സത്യമാണ്. സ്വരാജ്യ സ്നേഹവും ദേശീയതയും രണ്ടായി തരം തിരിച്ചു നമ്മുടെരാജ്യത്തും ഫാസിസ്റ്റുകള്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതച്ചു കാത്തിരിക്കുന്നതും നമ്മള്‍കണ്ടുകൊണ്ടിരിക്കുന്നു. അവരുടെ ഉന്നം ആര്യ സംസ്കാരത്തിന്റെ ആധിപത്യവും മറ്റെല്ലാസംസ്കാരങ്ങളുടെയും, മാനവീകതകളുടെയും ഉന്മൂലനവുമാണ്.

ഇരകളെ സൃഷ്ടിക്കുന്ന കാപട്യങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങളെ പഠിപ്പിക്കുന്നതാണ് കോണ്‍ഗ്രസ്‌ സംസ്കാരം. അല്‍പവിവേകത്തിന്‍റെ വാരികുന്തങ്ങളും, ത്രീവ വികാരത്തിന്‍റെ ത്രിശൂലങ്ങളും, വിധ്വംസനത്തിന്റെ  ടൈം ബോംബുകളും ഉപയോഗിച്ച് വേട്ടയാടി പിടിച്ചതല്ല ഇന്ത്യന്‍ സ്വാതന്ത്ര്യം, നിരന്തരമായ സഹന സമരങ്ങളിലൂടെ നേടിയതാണ്. അഹിംസയും, സത്യാഗ്രഹവും, നിസ്സഹകരണ സമരമുറകളും ലോകത്തിനു പരിചയപ്പെടുത്തിയത് നമ്മളാണ്.


അഞ്ഞൂറ്റിഅറുപത്തിരണ്ടു നാട്ടുരാജാക്കന്മാരുടെ പ്രജകളായും, ചാതുര്‍വര്‍ണ്യത്തിന്റെ തടവുകാരായും, വൈദേശികളുടെ ഒറ്റുകാരായും, കലഹിച്ചും, കഷ്ടിച്ചും ജീവിച്ചിരുന്ന ജനതയെ സ്വാതന്ത്ര്യം എന്ന ആശയത്തിലൂടെ ഒരുമിപ്പിക്കുകയും സഹന സമരങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളേയും ഒപ്പം നിർത്തുകയും  ചെയ്തുകൊണ്ടു ബ്രിട്ടീഷുകാരെ കെട്ടുകെട്ടിച്ച ദേശീയ പ്രസ്ഥാനമായ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്‍റെ പതാകവാഹകരാകുവാന്‍ കഴിയുന്നത്‌ നമുക്ക് അഭിമാനമാണ്.


ഇന്ത്യാവിഭജനം ഉയര്‍ത്തിയ കാലുഷ്യവും ദുഖവും രണ്ടു മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വര്‍ദ്ധിപ്പിക്കുകയും, രക്തരൂക്ഷിത കലാപങ്ങള്‍ പടരുകയും ചെയ്തുകൊണ്ടിരുന്ന സന്ദിഗ്ദ്ധ ഘട്ടത്തിലാണ് ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം നമുക്ക് കൈമാറിയത്. കൊള്ളയടിക്കപെട്ടതിന്‍റെ, കത്തിയെരിഞ്ഞതിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നും ആധുനിക ഇന്ത്യകെട്ടിപ്പടുക്കുക എന്ന ശ്രമകരമായ ദൌത്യം ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്‌ ഏറ്റെടുക്കുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. ഇന്ന് എല്ലാം നേടിയെന്ന മിഥ്യാബോധം നമുക്കില്ല. എന്നാല്‍ പരിമിതികളില്‍ നിന്നും പരമോന്നതിയിലേക്കുള്ള പ്രയാണം അഭംഗുരം തുടരുകയാണ്.  ബ്രിട്ടീഷുകാർ സമ്മാനം തന്ന ഫൗണ്ടൻ പേനയിൽ ഉപയോഗിക്കാനുള്ള മഷിപോലും അന്ന് നമ്മൾ ഇറക്കുമതി ചെയ്യണമായിരുന്നു.  ഇന്നോ 


കോണ്‍ഗ്രസിന്‍റെ മഹത്വം അറിയണമെങ്കില്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി താരതമ്യം ചെയ്യണം. വര്‍ഗ, വര്‍ണ,ജാതി, മത വ്യത്യാസമില്ലാതെ ഏവര്‍ക്കും തോളുരുമ്മി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റൊരു ബഹുജന രാഷ്ട്രീയപ്രസ്ഥാനം ഇന്ത്യയില്‍ വേറെയില്ല എന്ന സത്യം ആര്‍ക്കും നിഷേധിക്കുവാന്‍ കഴിയില്ല. ഒന്നേകാല്‍ നൂറ്റാണ്ടിന്‍റെ പാരമ്പര്യം അനുകൂലികളെയും പ്രതികൂലികളെയും ഉണ്ടാക്കിയിട്ടുണ്ട് എന്നതും വിസ്മരിക്കാന്‍കഴിയില്ല.  മനുഷ്യ നിര്‍മ്മിതമായ ഏതു തത്വസംഹിതയിലും വിശ്വാസത്തിലും, ആചാരത്തിലും കാലാനുശ്രതമായ മാറ്റം അനിവാര്യമാണ്. മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്നവരും അല്ലാത്തവരും ഒരുപോലെ പരിഗണിക്കപ്പെടുകയും മാനിക്കപ്പെടുകയും ചെയ്യുന്നരീതിയാണ് സമവായവും സഹിഷ്ണതയും. ഗുണങ്ങളാണ് കോണ്‍ഗ്രസിനെ വേറിട്ട പ്രസ്ഥാനമായിസാധാരണക്കാര്‍ നെഞ്ചിലേറ്റുവാനുള്ള കാരണം. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൌലാന അബുല്‍ കലാം ആസാദ് തുടങ്ങിയ ദീര്‍ഘദൃഷ്ടികളും, മനുഷ്യസ്നേഹികളും നേതൃത്വം വഹിച്ച കോണ്‍ഗ്രസിന്‍റെ ചരിത്രം ആരംഭിക്കുന്നത് ഇന്ത്യന്‍സ്വാതന്ത്ര്യ സമരത്തിലൂടെയാണെങ്കിലും രാജ്യപുരോഗതിക്കും, ഐക്യത്തിനും നേതൃത്വം കൊടുക്കുന്ന ദൌത്യമാണ്ഇന്നും തുടരുന്നത്. ആര്‍ഷഭാരത സംസ്കാരവും, ജനതയുടെ ആത്മവിചാര-വികാരധാരകളും, തിരിച്ചറിഞ്ഞവര്‍ക്കെ നൈമിഷിക വികാര വിക്ഷോപങ്ങളുടെ അപകടങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയൂ.

കോണ്‍ഗ്രസ്‌ എന്നും പ്രചരിപ്പിക്കുന്നതും, ആദരിക്കുന്നതും ദേശീയ വീക്ഷണങ്ങളെയാണ്. കാരണം മറുചിന്തകള്‍ രാജ്യദ്രോഹികള്‍ ചൂഷണം ചെയ്യുമെന്നും, തീവ്രവാദവും, വിഘടന വാദവും പ്രോത്സാഹിപ്പിക്കുമെന്നും തിരിച്ചറിഞ്ഞവരാണ് നമ്മള്‍. ബഹു-മത, ബഹു-സ്വര, ബഹു-വര്‍ഗ്ഗ ബഹുമാനം എന്നും കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌തന്നെയാണെന്ന് വര്‍ത്തമാന കാലത്തിന്‍റെ മാത്രമല്ല പോയ കാലത്തിന്‍റെയും സാകഷ്യപത്രമാണ്‌. മത സൌഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതും, വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതും, അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും,എതിരാളികളെ ശാരീരികമായി ഇല്ലായ്മചെയ്യുന്നതും കോണ്‍ഗ്രസ്‌ സംസ്കാരമല്ല. അതുകൊണ്ടു തന്നെയാണ്കോണ്‍ഗ്രസ്‌ സംസ്കാരം ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാനശിലയെന്നു പറയുന്നതും.

Thursday, February 10, 2011

എന്തായാലും പുരോഗതിയുണ്ട്. നാല്‍പതു ലക്ഷം ബി.പി.എല്‍! ഒരു കുടുംബത്തില്‍ ശരാശരി അഞ്ചു അംഗങ്ങള്‍ വീതം എടുക്കാം. ഏകദേശം ഇരുപത് ലക്ഷം മലയാളികള്‍ എന്‍.ആര്‍.ഐ. കളാണ് എന്നൊരു കണക്കും ഉണ്ട്. മൊത്തം ജനസഖ്യ ഏകദേശം മൂന്ന് കോടി പതിനെട്ടു ലക്ഷം (പത്തു വര്‍ഷം മുമ്പത്തേക്കാള്‍ ഒരു ലക്ഷം കുറവാണ്). ഇപ്പോള്‍ ഒരു സംശയം നമ്മള്‍ ദാരിദ്ര്യം ഇറക്കുമതി ചെയ്യുകയാണോ?

നമ്മള്‍ ദരിദ്ര നാരായണന്‍മാര്‍ ആയതിനാല്‍ ഇന്ന് കപ്പയും, പരിപ്പുവടയും സ്റ്റാര്‍ ഹോട്ടല്‍ വിഭവങ്ങളാണ്. വിദേശ മദ്യം ഓരോ നിയോജകമണ്ഡലത്തിലും മൂന്നില്‍ കുറയാതെ ബാര്‍ ഹോട്ടല്‍ തുറന്നു വിളമ്പുന്നു.

Monday, January 17, 2011

പുഴ

ഈ മെലിഞ്ഞുണങ്ങിയ
പുഴ കാണുമ്പോൾ ‍
പെരുമഴ പെയ്യുന്നു ഓർമ്മയിൽ ‍
പേമഴ പെയ്യുന്നു

കർ‍ക്കടകത്തിലെ
കറുത്ത പകലിൽ ‍
തോരാമഴയുടെ തോളിൽ ‍ തൂങ്ങി
പഞ്ഞമിറങ്ങുന്നു
കുടിലുകൾ തോറും കയറിയിറങ്ങി
കുശലം പറയുന്നൂ

കിഴക്കൻ മല
കുത്തി മറിച്ച് കലക്കി
ആറ് മദിക്കുമ്പോൾ
പ്രളയം നിറയുന്നു
നിലയില്ലാതാളുകൾ
നാട്ടിൽ നട്ടം തിരിയുന്നൂ

അന്നീകരയിലെ 
ചെറിയൊരു കുടിലിൽ
കീറപ്പായിൽ വിശപ്പ്‌കുത്തി
മക്കൾ  പിടയുമ്പോൾ
പൂച്ചയുറങ്ങും അടുപ്പിന്നരികിൽ ‍
അമ്മ വിതുമ്പുന്നു
മഴ കോരി ചൊരിയുന്നു
പ്രളയം പെരുകുന്നു

പാളത്തൊപ്പി തലയിൽ വെച്ച്
വേച്ചുവിറച്ച്  അച്ഛനിറങ്ങുന്നു
മലവെള്ളത്തിലൊലിച്ചുവരും
വിറകും മരവും
കിട്ട്യാൽ ഭാഗ്യം
അരിവാങ്ങാൻ  പറ്റും

വഴിയിൽ നട്ട നിറമിഴികളുമായി
പരദൈവങ്ങളെ വിളിച്ചുകേഴുന്നു
അമ്മ, കരഞ്ഞുലയുന്നു
മക്കള്‍ തളർ‍ന്നുറങ്ങുന്നു

കരഞ്ഞും ചിരിച്ചും പുഴ
തടിച്ചും മെലിഞ്ഞും
നിലയ്ക്കാതെ ഒഴുകവേ
കാലം വിധിയോടത്തിലെന്നെ
ഈ കരയിലടുപ്പിച്ചു
കർക്കിടക രാവിൻ

ഇന്നീകരയിൽ ‍ ഞാൻ  വാങ്ങിയ
ഇരുനില മാളികയിൽ ‍
അച്ഛൻ  വന്നാൽ ‍ നൽകാനൊരുമുറി
ഒരുക്കിവെച്ചു ഞാൻ

കയറി വരുമ്പോൾ കാണാനായ്
ചുമരിൽ തൂക്കിയ ചിത്രത്തിലിരുന്ന് 
അമ്മ ചിരിക്കുകയാണാവോ
അമ്മ കരയുകയാണാവോ
 

Thursday, January 13, 2011

എന്‍റെ നഷ്ടങ്ങള്‍

ഇലക്കീറിലിത്തിരി
ബലിച്ചോറുമായ്
ഇന്നും വിളിക്കുന്നുണ്ടെന്‍റെ ഗ്രാമം
അമ്മവിളക്കണഞ്ഞ വീടുപോല്‍
വിമൂകം വിതുമ്പുന്ന
കൊച്ചു ഗ്രാമം

എന്‍റെ ഗ്രാമത്തില്‍
എന്നും പ്രഭാതത്തില്‍
കൂട്ടുകാരൊത്തുപോയ്‌
ചാടി കുളിച്ചോരാ താമരക്കുളമിന്നില്ല

തേക്ക് പാട്ടിന്‍റെ നാടന്‍ശീലുപോല്‍
കുളിര്‍ വെള്ളമൊഴികിയിരുന്നൊരാ
കൈത്തോടും മില്ലിന്ന്
കരയില്‍ പൂക്കൈതയുമില്ല

പച്ചയുടുപ്പിട്ട പാടവരമ്പത്ത്
പതിവായ് വരാറുള്ള
പച്ചക്കിളികളുമില്ല
പുന്നാരും ചൊല്ലുമാ കാറ്റുമില്ല

കൗതുകപ്പീലിയും, കുസൃതിചെപ്പുമായ്
ഇഷ്ടരെ കാത്തുനിന്നൊരാ
നാട്ടുവഴിക്കിന്ന്
സ്വൈര്യ സ്വകാര്യതയില്ല

വേനലവധിക്ക് മാമ്പഴം തന്നെന്നിൽ
കൊതിയൂറും മധുരം നിറച്ചൊരാ
നാട്ടുമാവിന്റെ തണലുമില്ല
നാരായണക്കിളി കൂടുമില്ല

ഓടിക്കളിച്ചോരാ മുറ്റത്തു ഞാന്‍ നട്ട
മുല്ലയും, തെച്ചിയും വേരറ്റുപോയ്‌
വിഷുക്കിളിയെന്നേ പറന്നകന്നു
വിരഹം പൊഴിക്കുന്നു ദൂരെയെങ്ങോ

തേന്‍ കുടിക്കാന്‍ കുലവാഴയില്ല
തൊടിയില്‍ മത്തയും ചേമ്പുമില്ല
കളിപ്പന്ത് കെട്ടാനോല തന്നിരുന്ന
തൈത്തെങ്ങ് മണ്ടകരിഞ്ഞു നില്പൂ

വളമെന്നുകരുതി നാം നല്‍കും
വിഷമേറ്റ് വയലും പറമ്പും ശൂന്യമായി
തരിശിട്ടു ഭൂമിയെ അപമാനിച്ചു നാം
തണലും തണുപ്പും നഷ്ടമാക്കി

മണ്ണിന്‍ മണമിന്നറപ്പാണ് പക്ഷെ
മേടകള്‍ കെട്ടാന്‍ മാത്രം വെട്ടിപ്പിടിക്കുന്നു
കുടിലുകള്‍ പൊളിക്കുന്നു കൗടില്യം
കാടും മരങ്ങളും കൊള്ളയടിക്കുന്നു

വേലികള്‍ മതിലായ മാറ്റത്തിലെത്ര
വര്‍ണങ്ങള്‍ നമ്മള്‍ക്ക് നഷ്ടമായി
പഴമകള്‍ കൊത്തിപ്പറക്കുന്ന കാലം
പഴയ ശീലങ്ങളും കൊണ്ടുപോയ്‌

അന്യര്‍ക്ക് തണലും കുളിരുമേകുന്നൊരു
ആർദ്രമനസ്സും വറ്റിയോ നമ്മളില്‍
നാടിന്‍റെ സത്വം മരിച്ച ദുഃഖത്തില്‍
നന്‍മതന്‍ നാരായവേരും പിഴുതുവോ?

Thursday, January 6, 2011

സമയം

ഉമ്മ, വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ
ഉടുമുണ്ടിൻ കോന്തലയിൽ പിടിച്ച്
പിന്നാലെ കൂടിയിരുന്നതിനാല്‍
'ഉമ്മാടെ വാല്‍' എന്ന പരിഹാസം കിട്ടി

അടുക്കളയിലൊരു  പ്രത്യേക സ്ഥാനത്ത്
പലകമുട്ടിയിൽ  അടുത്തിരുത്തി
കലം തുടച്ചെടുത്ത ഉമ്മാടെ പങ്ക് ചോറ്
കറിക്കലത്തില്‍ പുരട്ടിയെടുത്ത്
ഉരുളകളാക്കി എന്നെ  തീറ്റുന്നതു കണ്ടവര്‍
'ഉമ്മാടെ പുന്നാര മോന്‍' എന്ന് വിളിച്ചു

ഉപ്പു നോക്കാന്‍ തല നുറുക്കും
ചോറിനൊപ്പം  വാല്‍ നുറുക്കും
അയലക്കറി വെയ്ക്കുന്ന ദിവസം
ഇഷ്ടങ്ങളറിഞ്ഞുള്ള പരിഗണന

സ്നേഹ ശകാരങ്ങള്‍കൊണ്ടു കീഴ്പ്പെടുത്തി
തേച്ചുകുളിപ്പിച്ചിരുന്ന സായാഹ്നങ്ങള്‍
നാല്‍പാമര സോപ്പിന്‍റെ നനുത്ത പതപോലെ
ഓര്‍മ്മക്കണ്ണുകള്‍ നീറ്റുന്നു

പതിവും, അളവും നോക്കാതെ
പകര്‍ന്നു തന്ന സ്നേഹം
തിരിച്ചു ചോദിക്കാതെ
കിട്ടിയത് മാത്രം വാങ്ങി
മനസ്സ് നിറച്ചിട്ട് പടച്ചവനോട്‌
നന്ദി പറഞ്ഞ സൗമ്യശീല


ഒടുവിൽ രോഗശയ്യയില്‍ നിന്ന്
പള്ളിപറമ്പിലേക്കുള്ള യാത്രയില്‍
അനുഗമിക്കാന്‍ കരുത്തില്ലാതെ
ഒറ്റപ്പെട്ട നിമിഷങ്ങൾ കുത്തി നോവിക്കുമ്പോൾ
ഇന്ന് മറ്റൊരു സ്നേഹത്തടവറയില്‍ ഞാന്‍
സ്വന്തം സമയം നോക്കി ഇരിക്കുകയാണ് 

ഓര്‍മപുസ്തകത്തിലെ കത്ത്

പഴയ ഓര്‍മപുസ്തകങ്ങളുടെ പൊടിതട്ടുമ്പോള്‍
പത്താം ക്ലാസ്സിലെ മലയാളം പാഠപുസ്തകം!
അതില്‍ നാലായ് മടക്കിയ ഒരു വെള്ളകടലാസ്
ആദ്യ പ്രണയാക്ഷരങ്ങളുടെ അസ്ഥികൂടം!

ഒരിക്കലും കൈമാറാന്‍ കഴിയാതെ
കാത്തുവെച്ച് നിറം മങ്ങിയ
കിനാക്കളുടെ അക്ഷരക്കൂട്ട്
കൗമാരത്തിന്റെ ചാപല്യങ്ങൾ

ഗതകാലത്തിന്‍റെ
കരിയിലക്കാട്ടില്‍ വീണലിഞ്ഞ
നാല്‍പതു വര്‍ഷങ്ങളുടെ പഴക്കം
അർത്ഥശൂന്യമാക്കിയ വരികൾ

ആരും വിളിക്കാതെ
ഉണര്‍ന്നിരുന്ന പ്രഭാതങ്ങള്‍

തിടുക്കത്തിലൊരുങ്ങി
തിരക്കിലൊരു യാത്ര

ഇടവഴിയിലെ ഇല്ലിച്ചോട്ടില്‍
വിഫലമായ കാത്തുനില്‍പ്‌

അവസാനത്തെ പരീക്ഷ കഴിഞ്ഞപ്പോള്‍
അടുത്തു കണ്ടു, തനിച്ച്‌
അന്ന് എന്‍റെ കയ്യില്‍ കണക്കു പുസ്തകമായിരുന്നു
ഭീതിയുടെ ഇലയനക്കത്തില്‍
വാക്കുകളുടെ അവല്‍പൊതി
വഴിയില്‍ വീണുചിതറി....

"വാപ്പാപ്പ.." പേരക്കുട്ടി ഓടിവരുന്നു
"മോനെ, വീഴല്ലേ..." തിടുക്കത്തില്‍ കോരിയെടുത്തു