Tuesday, June 28, 2011

കാത്തിരിക്കുക

പോയ കാലത്തിന്‍റെ കാലടിപ്പാടുകള്‍
മായാത്ത വ്യഥയുടെ ശിലാതലത്തില്‍
വീണു ചിതറുന്നോരോര്‍മ്മതന്‍ ചീളുകള്‍
വീണ്ടുമെന്‍ നെഞ്ചകം കീറുന്നു

കരയാന്‍ തുടുത്ത കരള്‍നോവുകള്‍
കനലായ് പെയ്യുന്ന മൂകരാവില്‍
കാട്ടുമരചില്ലയിലെ ഇരുള്‍പ്പടര്‍പ്പില്‍
കൂടില്ലാക്കിളിയുടെ തേങ്ങലായ്
ഒഴുകിയെത്തെന്നു നിന്നുയിരിന്‍ നാദം
ഒറ്റക്കമ്പി വീണാരോദനം പോല്‍

തീരത്തൊടുങ്ങുന്ന തിരയായ്‌ വന്നെന്നെ
തരളിതമാക്കുന്ന പരിഭവങ്ങള്‍
വെയില്‍ചുറ്റി പാറുന്ന മഴച്ചാറ്റലായ്
വിസ്മയമാനത്ത് മാരിവില്ലാകുന്നു

ഇനിയും തെളിയാത്ത വിഭാതത്തിലെവിടെയോ
ഇത്തിരി തുടുക്കതിര് നമുക്കുമുണ്ടാകാം
കാത്തിരിപ്പിന്‍റെ തിരിനീട്ടി വെയ്ക്കുക
കാറ്റ് കെടുത്താതെ വട്ടംപിടിക്കുക

Friday, June 24, 2011

ആപേക്ഷികം: രതി നിര്‍വേദം

ആപേക്ഷികം: രതി നിര്‍വേദം

ധീരവും ഉദാത്തവുമായ അഭിപ്രായ പ്രകടനം ശ്ലാഘനീയമാണ്. യുവതലമുറ അവരുടെ മനസ്സു തുറന്നു സംസാരിക്കുന്നത് നല്ല പ്രതീക്ഷകളാണ് നല്‍കുന്നത്. ഇവിടെ നിരൂപണ വിധേയമായ പുതിയ രതിനിര്‍വേദം സിനിമ ഞാന്‍ കണ്ടില്ല. പഴയ രതിനിര്‍വേദം ഞാന്‍ കണ്ടത് പദ്മരാജന്‍, ഭരതന്‍ ചിത്രങ്ങള്‍ ഒന്നും വിടാതെ കണ്ടിരുന്ന ഒരു ആരാധകന്‍ എന്ന നിലയിലാണ്. സത്യത്തില്‍ ആ സിനിമയിലെ അല്പം ചില രംഗത്തെ ശരീര പ്രദര്‍ശനങ്ങള്‍ മാത്രമേ അരോചകമായി തോന്നിയുള്ളൂ. പക്ഷെ ആ കഥയില്‍ ഒരു സന്ദേശം ഉണ്ടായിരുന്നു; യുവതികള്‍ക്കും, കുമാരന്മാര്‍ക്കും. പക്ഷെ അത്തരം സന്ദേശങ്ങള്‍ മനസ്സിലാക്കാതെ പോകുന്ന സമൂഹം ലൈംഗീകത അരാജകത്വം കേരളത്തില്‍ വര്‍ദ്ധിക്കാന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മുപ്പതു വര്‍ഷം മുതലിങ്ങോട്ടുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍, ഏറ്റവും കൂടുതല്‍ ബലാല്‍സംഗവും, പീഡനങ്ങളുമാണ്. എന്താണിതിനു കാരണം? ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണോ? സ്ത്രീകളുടെ വസ്ത്രണധാരണത്തില്‍ വന്ന പരിഷ്കാരങ്ങളാണോ, ദൃശ്യ മാധ്യമങ്ങളുടെ വളര്ച്ചയാണോ? കച്ചവട സിനിമകളിലെ മസാല മിശ്രിതങ്ങളാണോ. എന്‍റെ വിശകലനത്തില്‍ ഇവയെല്ലാം വ്യത്യസ്തമായ അളവില്‍ ഇപ്പോഴത്തെ അരാജകത്വത്തിന് കാരണമാകുന്നുണ്ട്. പിന്നെ ചൂഷണമാണ് ഇന്ന് പലരുടെയും പ്രധാന വിനോദം. കാലാകാലങ്ങളില്‍ വിറ്റഴിയുന്ന വിദ്യകള്‍ അവതരിപ്പിച്ചു ദ്രവ്യമോ കയ്യടിയോ വാങ്ങുന്നവര്‍ എവിടെക്കാണ് നമ്മെ നയിക്കുന്നതെന്ന് വൈകി മാത്രം മനസ്സിലാക്കി കേഴുവാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍.


Tuesday, June 21, 2011

ഉദ്യോഗ പര്‍വ്വം



തിരിച്ചു പോക്കിനായ്
തിരക്ക് കൂട്ടുന്നു
ശേഷിച്ച നാളിലെ
ശോഷിച്ച ചേതന

തിരിഞ്ഞു നോക്കാന്‍ ഭയമാണെനിക്ക്
കൊഴിഞ്ഞ യവ്വനപൂക്കള്‍ വീണു
കരിഞ്ഞലിഞ്ഞോരീ ശ്മശാന ഭൂവിലെ
മരിച്ച സ്വപ്നത്തിന്‍ സ്മാരകശിലകളെ

ആയുസ്സിന്നിതള്‍ കൊത്തിപ്പറന്നുപോം
സമയപ്പക്ഷിതന്‍ ചിറകടിയൊച്ച ഞാന്‍ കേട്ടീല
ദുരിത ദുര്‍ഘട വീഥിയിലെന്‍
ജീവചക്ര ഘര്‍ഷണ ഘോഷത്തില്‍

മറന്നതല്ല ഞാനീ മടക്കയാത്ര
മാറ്റിവെച്ചതാണിത്ര നാള്‍,
മുപ്പതു സംവത്സരങ്ങള്‍!


വിളവെടുത്ത വയലില്‍ നിന്നെന്നപോല്‍
വിട്ടുപോകുന്നു ഞാനീ പോറ്റുമണ്ണും
പൊള്ളും പ്രവാസവും
പതിരില്ലാ സൗഹൃദങ്ങളും


കതിര്‍ക്കനമില്ലാത്തതെങ്കിലും
കൈവന്ന ജീവിത ശിഷ്ടങ്ങളും
കരുതലായ്‌ ശുഭ ചിന്തയുമുന്ട്‌
കൃതാര്‍ത്ഥനാണ് ഞാന്‍

Tuesday, June 7, 2011

ഞാന്‍ മാത്രം



ഊതിക്കത്തിക്കുന്ന
വിറകടുപ്പിൽ
മണ്‍കലത്തില്‍ വേവുന്നു
തുവരപരിപ്പ്

വടിച്ചൂറ്റി വെച്ച
ചാക്കരിച്ചോറിനു കൂട്ട് 

ഉപ്പും, മുളകും
ഉള്ളിയും, വെളിച്ചെണ്ണയും ഉണ്ട് 
കഷ്ടം! കറിവേപ്പില ഇല്ല.