Friday, January 11, 2013

വെറുതെ

വെറുതെ

ഇടവഴികള്‍ പലതും
പെരുവഴികളായപ്പോള്‍
പെരുകി കൊടുമയും
കൊടുവാള്‍ പ്രയോഗവും

മുള്ളുവേലിക്കു  പകരം
മതിലുകളുയര്‍ന്നപ്പോള്‍
മറവിയുടെ ശിലയാല്‍ മറഞ്ഞു ‌
പൂര്‍വസ്നേഹസ്തൂപങ്ങള്‍

നോക്കുകുത്തികള്‍
നീക്കുപോക്കുകാര്‍ സ്വയം
നിര്‍ണ്ണയമില്ലാത്തോര്‍
നെട്ടോട്ടമോടുന്നു ഇടംവലം ‍

നേര് തേടുവാന്‍ നേരമില്ല
നുണ വിറ്റു നേടും പെരുമ  ‍
നാണം തോരയിട്ട്
നായാട്ടിനിറങ്ങുന്നു  നാട് നീളെ ‌

കൊടുത്താല്‍ കിട്ടും സ്നേഹം
കരുതിവെയ്ക്കുന്നില്ല
വിളഞ്ഞത് വിത്തിനിടുന്ന
വിവേകവും പതിരായി







Wednesday, January 9, 2013

മുക്കുപണ്ടം

കാണാന്‍ കൊള്ളാവുന്നത് കൊണ്ടല്ലേ
ആണുങ്ങള് കൊതിയോടെ
നോക്കി കണ്ണിറുക്കി
കമന്റ് അടിക്കണത്
വിലപ്പെട്ടതെന്തോ ഉള്ളതുകൊണ്ടല്ലേ
ചിലര് വില പറയുന്നത്
ഞാന് മറുപടി ഒന്നും പറയൂല്ല
വെറുതെ ചിരിക്കും

പ‍ത്രം  കാണുമ്പോള് പേടിയാണ് ‍
കൂട്ട ബലാത്സംഗം, പീഡനം
തട്ടികൊണ്ടുപോക്ക്
തല പെരുക്കും ഓരോന്ന് അറിയുമ്പം
വീടിന് അടച്ചൊറപ്പ് കൊറവാ
അമ്മയ്ക്കാണെങ്കില്‍ പണ്ടത്തെ
ചുണയും ഗമയും ഇല്ല 
ചോദിക്കാനും പറയാനും കെല്‌പ്പില്ല

വീണ്ടു വിചാരം  കൂടിയപ്പോളാണ്
വീടുവിട്ടിറങ്ങി പോന്നതും
അഭയം തരൂന്ന് കരുതി
സ്വര്‍ണപ്പണ്ടം പണയം എടുക്കുന്ന
മുതലാളിയെ  സമീപിച്ചതും
അയാള്‍ പലവട്ടം ക്ഷണിച്ചിട്ടുള്ളതാണ്

കാത്തുനിന്ന് ആളൊഴിഞ്ഞപ്പോള്‍
"കൂടെ പൊറുക്കാനെനിക്ക്
സമ്മതമാണെന്ന്" പറഞ്ഞപ്പം
ചമ്മിയ ചിരിയോടെ
ആദ്യം ഉരച്ചു നോക്കണം‍
പിന്നെ ഉരുക്കി നോക്കണം
മുക്കുപണ്ടമാണോ മാറ്റുണ്ടോ
എന്നൊക്കെ അറിഞ്ഞിട്ട്
വില പറയാമെന്ന കച്ചവട ഭാഷ
അതിനിടക്ക് തൊടാനും തലോടാനും
തിടുക്കവും ഒരു വിറയലും

സാറിനോട്‌ പറയാലോ
ഞാന്‍ പതിനൊന്നാം
വയസ്സിലാണ് വയസ്സറീച്ചത്
ഒരാഴ്ച്ച കഴിഞ്ഞുകാണും
അമ്മേം, കൂടെ താമസിക്കുന്ന
അയാളും  പുറത്തുപോകാനുള്ള
ഒരുക്കം കണ്ട് ‍ ചോദിച്ചപ്പോ
 "ഞങ്ങ ളിത്തിരി
കാശിന്റെ കാര്യത്തിന്‍ പോണതാണ്
നമ്മുടെ കിടപ്പാടം പണയം
വാങ്ങിയിരിക്ക്ണ  മുതലാളിയെങ്ങാനും
വന്നാല്‍ ഇരിക്കാന്‍ പറയണം
ഞങ്ങള്‍ കാശും കൊണ്ട് വേഗം വരാം"

അമ്മ പതിവില്ലാത്ത സ്നേഹത്തോടെ
എന്തോ വെള്ളം കലക്കീത്
കുടിപ്പിക്കേം ചെയ്താണ് പോയത്
അയാളും കൂടെ പോയത് കൊണ്ട്
പേടിക്കാതെ വെറുതെ ഇരിക്കാം
എന്ന് ഞാന്‍ സന്തോഷിച്ച്

പിന്നെ
സര്‍ക്കാരാശുപ ത്രി വരന്തേല്‍  വിരിച്ചിട്ട
മുഷിഞ്ഞ തുണിയില്‍ കിടക്കുമ്പോഴാണ്
ഞാന്‍ കണ്ണ് തുറന്നത് സാറെ
ഒന്നും ഓര്‍മ്മ ഉണ്ടായില്ല
അമ്മേടെ മൊഖം അപ്പൊ
നിറംമങ്ങിയ മുക്കുപണ്ടം പൊലെയിരുന്ന്

പണ്ട് കിടപ്പാടം പണയംവാങ്ങിയ
മുതലാളീടെ മോന്റെ മുന്നിലാണ്
ഞാന്‍ നില്‍ക്കുന്നതെന്നു മനസ്സിലായത്
കടച്ചുമരില്‌ തൂക്കിയ  ഫോട്ടോ കണ്ടപ്പളാണ് ‌
പിന്നെ ഞാന്‍ അവിടെനിന്നില്ല
അയാള്‍ കേറി പിടിച്ച് രംഗം
വഷളാകും മുമ്പേ ഞാനിറങ്ങി  ഓടി
ഇത്തിരി ദൂരം കഴിഞ്ഞ് കാണും
പിന്നില്‍ ബൈക്കിന്റെ ഹോണ്‍
കേട്ടപ്പോ തിരിഞ്ഞു നോക്കിയതാണ്
"കേറ്ന്നോ"ന്നു ചോദിച്ചപ്പോ
വേറെ ഒന്നും ആലോചിച്ചില്ല ‍
കണ്ട് പരിചയോം ഉണ്ട് പിന്നില്‍ കേറി
മനപൂര്‍വ്വം തട്ടുകയും മുട്ടുകയും
ചെയ്തപ്പോ എന്നെ ഇറക്കാന്‍ പറഞ്ഞു
ആ നേരത്താണ്  സാറ് വന്നത് ഭാഗ്യം

"പീഡനത്തിന് കേസെടുക്കണം സാറെ"
"ഛീ നിറുത്തടീ എന്റെ മോന്
എതിരെ കേസെടുക്കണം അല്ലേടീ "
"എനിക്കാരും ഇല്ല സാറെ "
"അകത്ത് കേറടീ..... ഞങ്ങളൊക്കെ
പിന്നെ ആര്‍ക്ക് വേണ്ടിയാടി "

വര്‍ത്തമാനത്തിന്റെ വിളക്ക് കെടുത്തി
ചതഞ്ഞരിഞ്ഞ നിലവിളിയും
ചെറുത്ത് നില്‍പ്പിന്റെ കരുത്തും
ഒലിച്ച് രക്തപ്പുഴയില്‍ ലയിച്ചു

അജ്ഞാത ജഡത്തിന്റെ മഹസ്സര് ‍
തയ്യാറാക്കി കഴിഞ്ഞപ്പോള്‍
അസിഡിറ്റീടെ പുളിച്ച്തേട്ടവും
ഇനി ഒരുകൊല്ലം തികച്ചില്ല
സര്‍വ്വീസ് തീരാനെന്ന തിരിച്ചറിവും
നിയമപാലകനെ അലട്ടി ‍
അയാള്‍ ജീപ്പ് സ്റ്റാര്‌ട്ടാക്കി ‍
സ്വര്‍ണപ്പണ്ടം പണയം എടുക്കുന്ന
മുതലാളി കടയിലിരുന്ന് അപ്പോള്‍
പണം എണ്ണുകയായിരുന്നു