Wednesday, July 21, 2010

ഉള്‍വിളി

ഇരുള്‍ ചേക്കേറും
രാവിന്‍റെ ചില്ലയില്‍
പൂക്കും നിലാവിലും
പൊഴിയും തൂമഞ്ഞിലും
കേഴുന്നൊരറ്റക്കിളിതന്‍
വിഷാദ രാഗം കേള്‍ക്കവേ
ഓര്‍ത്തുപോകുന്നു ഞാനോമനേ
നമ്മളില്‍ ആസന്നമായൊരു
വേര്‍പാടിന്‍റെ വേദന

മൗനം  മഴമുകിലായ്‌ നിറയുന്നു
മോഹം പോക്കുവെയിലായ് മായുന്നു

ദുരിതമലകള്‍ ചവിട്ടി
സുഖ ദു:ഖ നിമ്നോന്നതങ്ങള്‍ കടന്നു
ദീനദിനരാത്രങ്ങള്‍ പിന്നിട്ടു നമ്മള്‍
ഒടുവിലീ സായാഹ്ന തീരത്തിലെത്തീ

ഇവിടെയെന്‍ ചാരത്തിരുന്നു
ഓര്‍മ്മചെല്ലം തുറക്കും പ്രേയസി
നീ നൂറുതേയ്ക്കുന്ന തളിര്‍വെറ്റില പോല്‍
ഞെട്ടറ്റ പച്ചത്തുടിപ്പാകും നമ്മളും

എത്രമേല്‍ ഈടുറ്റ സ്നേഹബന്ധനവും
അറ്റുപോം മൃതിയുടെ കൈക്കരുത്തില്

കാത്തിരിക്കുമ്പോള്‍ കരിവണ്ടി പോലെ
കിതച്ചുമെല്ലെയിഴഞ്ഞും  ‍
ഓര്‍ക്കാപ്പുറത്തൊരു  മിന്നലായും
അനവസരത്തില്‍ വന്നെത്തി മരണം
നമ്മളെ വേര്‍പിരിക്കും
വിസ്മൃതിയിലേക്ക് കൊണ്ടുപോകും

നിയതി തന്‍ കാട്ടുതീയില്‍ എരിഞ്ഞു നാം
നിശൂന്യതയില്‍ അലിഞ്ഞുപോം മുമ്പേ
കത്തിച്ചു വെച്ച വിളക്കുപോല്‍
കനിവിന്‍ പ്രകാശം പരത്താം
നിസ്വന്‍റെ വറുതിയില്‍
സ്വാന്തന പൂമഴയാകാം
ആര്‍ത്തബന്ധുക്കളായ് നമുക്ക്
സ്നേഹ സങ്കീര്‍ത്തനം പാടാം

ഈ ഭൂമിയില്‍ നമ്മള്‍ ഉണ്ടായിരുന്നതായ്
അടയാളം തീര്‍ത്തിട്ടു പോകാം

അകലെ ഒരു മേഘഘോഷം
ആടി മഴയുടെ ആരവം
ആഴിത്തിരയുടെ ഗര്‍ജ്ജനം
പ്രളയമെടുക്കുമീ തീരം വിടാമിനി
മെല്ലെ മടങ്ങാം അന്തിത്തിരി കത്തും
മാടത്തിലുറങ്ങാം ശാന്തമായ്

അപ്രത്യക്ഷമാകുന്നവര്‍

അപ്രത്യക്ഷമാകുന്നവര്‍


കാവല്‍ മടുത്തിട്ടോ
കാലം കനച്ചിട്ടോ
മൗന വാല്മീകത്തില്‍
മനമൊളിപ്പിച്ചിരിക്കും
ശ്മശാന കാവല്‍ക്കാര
നിസ്സംഗതയുടെ ജരാനരകള്‍
തഴുകി ഓമനിക്കും നിന്‍റെ
ജഡീഭാവം വിട്ടുണര്‍ന്നു
ഓര്‍മയുടെ കുഴിമാടം
തോണ്ടിതുറന്നു പറയുമോ
ഈ ശവപറമ്പില്‍
ഏതു കോണിലാണ് നീ
ആറടി മണ്ണ് കുഴിച്ചതെന്‍ ചങ്ങാതിക്ക്

പറഞ്ഞാലറിയുന്ന അടയാളമില്ല
എങ്കിലും പറയാം അറിയുന്നതെല്ലാം

ആളൊരു പടയാളിയായിരുന്നു
ആയോധന മുറകള്‍ പഠിച്ചിരുന്നു
ആയുധപ്പുരകളും
അനുയായി വൃന്ദവും
ആത്മ ബലത്തിന് അക്ഷര തെളിച്ചവും
ആവോളമുണ്ടായിരുന്നു

പുഞ്ചിരിപ്പൂവില്‍ വിഷം തെളിച്ചില്ല
നേരിന്‍റെ കതിരായ് വാക്കുകള്‍ വിളയിച്ചു
ഇഷ്ടമില്ലാത്തോര്‍ ദുഷ്ടരായ് മാറുന്ന
പകയുടെ പ്രത്യയശാസ്ത്രം വെറുത്തു

അശാന്തി ഭയന്നവന്‍ അങ്കം കുറിച്ചില്ല
ആശയം വിറ്റവന്‍ നടു വളച്ചില്ല
പടച്ചട്ടയൂരി പടവീട് വിട്ടവന്‍
'വീറും പകയുമില്ലാത്തവന്‍ ഭീരു' !

അങ്കം ഉപേക്ഷിക്കുന്ന യോധ്ധാവിനെന്നും
അവജ്ഞയുടെ കല്ലേറ് മാത്രം

പീഡനത്തിന്‍റെ ഒടുക്കത്തെ അത്താഴ രാത്രി
ഒറ്റിക്കൊടുത്തുറ്റവര്‍, തോഴര്‍

വാക്ക് പയറ്റ് അറിയാത്തതിന്നു ശിക്ഷയായ്
ശിരസ്സ്‌ ഛേദിക്കപ്പെട്ടവന്‍
വിസ്മൃതിയുടെ വിഭൂതിയായ്
വിലയിച്ചേതോ  തരംഗങ്ങളില്‍

എവിടെ അപ്രത്യക്ഷമായ്
നീയും മറഞ്ഞുവോ കാവല്‍ക്കാര
ഇനി നിന്നെക്കുറിച്ച് ഞാന്‍
ആരോടു ചോദിക്കും

Tuesday, July 20, 2010

മടിയൻ



നീ ആശ്രിതവത്സലന്‍
നിന്നിലഭയം തേടുന്നു ഞാന്‍

നിന്‍റെ ഉയരങ്ങളിലേക്ക്
എന്‍റെ ഭാരങ്ങള്‍ ഉരുട്ടി കയറ്റി
കൈവിട്ടു കാത്തിരിക്കുന്നു ഞാന്‍,
നിന്‍റെ താങ്ങും തലോടലും

എനിക്ക് വയ്യ; ഭാരം ചുമക്കാന്‍
എന്‍റെ പാപ ചുമടുകള്‍ നീയെടുത്താലും
ചൂട്ടുകത്തിച്ചു നീ മുന്നേ നടക്കുക
നിര്‍ഭയം ജീവിത കൂരിരുള്‍ താണ്ടുവാന്‍

നിന്‍റെ സൌമനസ്യത്തിന്റെ
സാഗരത്തില്‍ നിന്നും തരിക
സൌഭാഗ്യത്തിന്റെ മുത്തുച്ചിപ്പികള്‍
തിരയടിചെന്റെ  ദുരിതങ്ങളൊക്കെയും
ദൂരേക്ക് നീക്കി നീ
കനിവ് കാണിക്കുക

അക്ഷരമന്ത്രങ്ങള്‍തന്‍ ഉരുക്കഴിക്കാം
നിന്‍റെ നാമം ഞാനതില്‍ കൊരുക്കാം
കിട്ടുന്നതില്‍ പാതി നിനക്ക്
കിട്ടാകടങ്ങള്‍ മുഴുവന്‍ നിനക്ക്

എനിക്ക് വേണ്ട കർമ്മഭാണ്ഡങ്ങള്‍
കടമതന്‍ തിരുമുടി കെട്ടുമെടുക്കില്ല
യാത്രയാകുന്നു ഞാന്‍ ദേശാടനത്തിനു
ശാപതാപത്തില്‍ നിന്നും നീ കാക്കുക

Sunday, July 18, 2010

പറിച്ചു നടല്‍

പറിച്ചു നടല്‍

മുളച്ചിടത്തല്ല
പച്ച പിടിച്ചത്

പറിച്ചു നടല്‍
അതിജീവനത്തിന്റെ
അധികവിളയുടെ
ജൈവശാസ്ത്രം

വേരുറപ്പില്ലായ്മയുടെ
വേവലാതികളിലും
നീരോട്ടമില്ലായ്മയുടെ
വറുതിയിലും
ശിഖരങ്ങളെ ചുമന്ന്
നടുവളഞ്ഞു

വേരറ്റ് വീഴുന്നതിനു മുമ്പൊരു
തിരിഞ്ഞു നോട്ടത്തില്‍ കണ്ടു
പിറന്ന മണ്ണിലും വളര്‍ന്ന മണ്ണിലും
അവശേഷിച്ച അടയാളങ്ങളെ
തേച്ച്മാച്ച് കളഞ്ഞ് കാലം
പുതിയ ചിത്രങ്ങള്‍
വരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു

ഗതി മാറ്റങ്ങള്‍


ഈ ചെറുമുറ്റത്തും പറമ്പിലും
വളഞ്ഞും തിരിഞ്ഞും പോകുമീ
കൈത്തോട്ടില്‍ പുളഞ്ഞ്
കളിച്ചുമദിച്ചുല്ലസിക്കുന്നു  നീ

ഏതോ കൊടുമുടി കുടഞ്ഞിട്ട
കുളിരരുവിതന്‍ കുഞ്ഞുകൈവഴി
നീയെത്ര ദൂരം പിന്നിട്ടമ്മതന്‍
നെഞ്ചിലൊട്ടി കിടന്നാമോദം

തീരമെത്ര മാടി വിളിച്ചിട്ടും
പിരിഞ്ഞില്ലമ്മയെ കൂടെപ്പിറന്നോരെ
ഒരുമിച്ചൊടുങ്ങാന്‍ കഴിയില്ലെന്നറികിലും
ഉള്ള കാലം ഉല്ലസിക്കാന്‍ നിനച്ചോര്‍

നിര്‍ദ്ദയം ചിലര്‍ വലിച്ചെറിയും
വിഷമാലിന്യങ്ങളേറ്റുവാങ്ങി
പകയേതുമില്ലാതെ തുടരുന്നു
പ്രയാണം പരോപകാരാര്‍ത്ഥം!

തടയിണയില്‍ തട്ടി വഴി തിരിഞ്ഞെത്തിയ നീ
കലഹിക്കാത്തതെന്തേ
നിന്‍ ഗതി തിരുത്തിയോരെ ശപിക്കാതെ
ചിരിച്ചു തള്ളുന്നതെന്തേ ജീവിതം

നിന്നില്‍ പുളഞ്ഞുനീന്തിയ മത്സ്യംപോല്‍
കരയില്‍ പിടഞ്ഞുമരിക്കാനാണ്
യാത്രയെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായി
ജീവത്യാഗത്തിനു ഒട്ടുമില്ലല്ലോ ശങ്ക
മനസ്സ്പോല്‍ സംശുദ്ധം നിന്‍ കര്‍മവും
ഇന്നെന്‍ പറമ്പിലീ തെങ്ങിന്‍ച്ചോട്ടില്‍
നിന്‍ സ്പന്ദനം നിലയ്ക്കുമ്പോള്‍
നിര്‍ന്നിമേഷനായ് സ്മരിക്കുന്നു ഞാന്‍
നിന്‍ സേവനം അന്ത്യശ്വാസംവരെ

ഈ മര്‍ത്ത്യജന്മത്തിനാകുമോ
ഇത്രമേല്‍ കൃതാര്‍ത്ഥമാമൊരന്ത്യം

Wednesday, July 14, 2010

പ്രകോപനങ്ങള്‍

വേനല്‍പ്പാടത്തെ
ഉപ്പുചാല്‍
വറ്റിച്ചു
വിശ്രമിക്കുകയായിരുന്നു
ഒരു മിന്നല്‍
ഒരു ഗര്‍ജ്ജനം
പിന്നെയൊന്നും ഓര്‍മയില്ല
വൈകി ഉണര്‍ന്നപ്പോള്‍
കേട്ടു 'ഇന്നലെ എന്തായിരുന്നു
ഇങ്ങനെ ഉണ്ടോ ഭീകര ഭാവം'
അവശിഷ്ടങ്ങളില്‍ നിന്നും
ഉയിര്‍ത്തെഴുനെല്‍ക്കുന്ന
ചടച്ച ശബ്ദത്തിന്റെ പരിഭവം!

ഇന്നലെ കുശലം പറഞ്ഞ
പച്ചതലപ്പുകള്‍
നടുവൊടിഞ്ഞു കിടക്കുന്നു
വിലാപങ്ങളില്‍
വികാരം ചോര്‍ന്നു
ശപിക്കുകയാണ് ഞാന്‍
ഇന്നലെ തുടല്‍ പൊട്ടിച്ച
ഭ്രാന്ത മുഹൂര്‍ത്തങ്ങളെ

ഓര്‍ക്കാപ്പുറത്ത് എഴുന്നുള്ളുന്ന
പ്രകോപനങ്ങള്‍
ചവിട്ടി മെതിക്കുന്ന ഇഷ്ടങ്ങള്‍
നഷ്ടങ്ങളുടെ നീറ്റലാണ്‌