Thursday, January 13, 2011

എന്‍റെ നഷ്ടങ്ങള്‍

ഇലക്കീറിലിത്തിരി
ബലിച്ചോറുമായ്
ഇന്നും വിളിക്കുന്നുണ്ടെന്‍റെ ഗ്രാമം
അമ്മവിളക്കണഞ്ഞ വീടുപോല്‍
വിമൂകം വിതുമ്പുന്ന
കൊച്ചു ഗ്രാമം

എന്‍റെ ഗ്രാമത്തില്‍
എന്നും പ്രഭാതത്തില്‍
കൂട്ടുകാരൊത്തുപോയ്‌
ചാടി കുളിച്ചോരാ താമരക്കുളമിന്നില്ല

തേക്ക് പാട്ടിന്‍റെ നാടന്‍ശീലുപോല്‍
കുളിര്‍ വെള്ളമൊഴികിയിരുന്നൊരാ
കൈത്തോടും മില്ലിന്ന്
കരയില്‍ പൂക്കൈതയുമില്ല

പച്ചയുടുപ്പിട്ട പാടവരമ്പത്ത്
പതിവായ് വരാറുള്ള
പച്ചക്കിളികളുമില്ല
പുന്നാരും ചൊല്ലുമാ കാറ്റുമില്ല

കൗതുകപ്പീലിയും, കുസൃതിചെപ്പുമായ്
ഇഷ്ടരെ കാത്തുനിന്നൊരാ
നാട്ടുവഴിക്കിന്ന്
സ്വൈര്യ സ്വകാര്യതയില്ല

വേനലവധിക്ക് മാമ്പഴം തന്നെന്നിൽ
കൊതിയൂറും മധുരം നിറച്ചൊരാ
നാട്ടുമാവിന്റെ തണലുമില്ല
നാരായണക്കിളി കൂടുമില്ല

ഓടിക്കളിച്ചോരാ മുറ്റത്തു ഞാന്‍ നട്ട
മുല്ലയും, തെച്ചിയും വേരറ്റുപോയ്‌
വിഷുക്കിളിയെന്നേ പറന്നകന്നു
വിരഹം പൊഴിക്കുന്നു ദൂരെയെങ്ങോ

തേന്‍ കുടിക്കാന്‍ കുലവാഴയില്ല
തൊടിയില്‍ മത്തയും ചേമ്പുമില്ല
കളിപ്പന്ത് കെട്ടാനോല തന്നിരുന്ന
തൈത്തെങ്ങ് മണ്ടകരിഞ്ഞു നില്പൂ

വളമെന്നുകരുതി നാം നല്‍കും
വിഷമേറ്റ് വയലും പറമ്പും ശൂന്യമായി
തരിശിട്ടു ഭൂമിയെ അപമാനിച്ചു നാം
തണലും തണുപ്പും നഷ്ടമാക്കി

മണ്ണിന്‍ മണമിന്നറപ്പാണ് പക്ഷെ
മേടകള്‍ കെട്ടാന്‍ മാത്രം വെട്ടിപ്പിടിക്കുന്നു
കുടിലുകള്‍ പൊളിക്കുന്നു കൗടില്യം
കാടും മരങ്ങളും കൊള്ളയടിക്കുന്നു

വേലികള്‍ മതിലായ മാറ്റത്തിലെത്ര
വര്‍ണങ്ങള്‍ നമ്മള്‍ക്ക് നഷ്ടമായി
പഴമകള്‍ കൊത്തിപ്പറക്കുന്ന കാലം
പഴയ ശീലങ്ങളും കൊണ്ടുപോയ്‌

അന്യര്‍ക്ക് തണലും കുളിരുമേകുന്നൊരു
ആർദ്രമനസ്സും വറ്റിയോ നമ്മളില്‍
നാടിന്‍റെ സത്വം മരിച്ച ദുഃഖത്തില്‍
നന്‍മതന്‍ നാരായവേരും പിഴുതുവോ?

1 comment:

കാടോടിക്കാറ്റ്‌ said...

naattuvazhiyil iniyum kavithakal viriyatte.

"kaaranamariyilla" enna kavitha- ettavum ishtamaayathu.

best wishes..!