Thursday, September 12, 2013

തിരസ്കാരങ്ങളുടെ രക്തസാക്ഷികൾ

ഉറിയിൽ
തൂങ്ങിക്കിടന്ന്
ഉമിക്കരിക്കുടുക്ക
മുതിർന്നവരെ
പേരെടുത്തു വിളിച്ചു
തിരിഞ്ഞു നോക്കുന്നില്ല
മുൻപരിചയം
പുതുക്കാൻ മടിക്കുന്നു

മറവിക്കാരോട്
മുറവിളികൂട്ടുമ്പോളും
പുതുമക്കാരെ
ക്ഷണിച്ചുനോക്കി

ഇല്ല; കണ്ടഭാവമില്ല!
നീട്ടി തുപ്പുന്നത്
വെളുപ്പാണെങ്കിലും
വെറുപ്പിൻറെ നുര

തൊട്ടടുത്ത്‌
കിണറ്റിൻ കരയിൽ
പണിയൊന്നുമില്ലാതെ
കപ്പിയും കയറും
പഴങ്കഥകൾ പകുത്ത്
പങ്കുവെയ്ക്കുന്നു
അരിവാളും
വെട്ടുകത്തിയും പോലെ
തുരുമ്പിച്ചു തീരാനാണ്
നമ്മുടേം വിധിയെന്ന
ആത്മഗതം   
സങ്കടക്കിണറാഴങ്ങളിൽ നിന്ന്
കോരിയെടുക്കുന്നു
തകരബക്കറ്റ്

വീട്ടുമുറ്റത്തും
തൊടിയിലും മാത്രമല്ല
ഉമ്മറപ്പടിയിലും
അടുക്കളക്കോലായിലും
തിരസ്കാരങ്ങളുടെ
രക്തസാക്ഷികൾ വേറേയുമുണ്ട്




No comments: