Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, September 12, 2013

തിരസ്കാരങ്ങളുടെ രക്തസാക്ഷികൾ

ഉറിയിൽ
തൂങ്ങിക്കിടന്ന്
ഉമിക്കരിക്കുടുക്ക
മുതിർന്നവരെ
പേരെടുത്തു വിളിച്ചു
തിരിഞ്ഞു നോക്കുന്നില്ല
മുൻപരിചയം
പുതുക്കാൻ മടിക്കുന്നു

മറവിക്കാരോട്
മുറവിളികൂട്ടുമ്പോളും
പുതുമക്കാരെ
ക്ഷണിച്ചുനോക്കി

ഇല്ല; കണ്ടഭാവമില്ല!
നീട്ടി തുപ്പുന്നത്
വെളുപ്പാണെങ്കിലും
വെറുപ്പിൻറെ നുര

തൊട്ടടുത്ത്‌
കിണറ്റിൻ കരയിൽ
പണിയൊന്നുമില്ലാതെ
കപ്പിയും കയറും
പഴങ്കഥകൾ പകുത്ത്
പങ്കുവെയ്ക്കുന്നു
അരിവാളും
വെട്ടുകത്തിയും പോലെ
തുരുമ്പിച്ചു തീരാനാണ്
നമ്മുടേം വിധിയെന്ന
ആത്മഗതം   
സങ്കടക്കിണറാഴങ്ങളിൽ നിന്ന്
കോരിയെടുക്കുന്നു
തകരബക്കറ്റ്

വീട്ടുമുറ്റത്തും
തൊടിയിലും മാത്രമല്ല
ഉമ്മറപ്പടിയിലും
അടുക്കളക്കോലായിലും
തിരസ്കാരങ്ങളുടെ
രക്തസാക്ഷികൾ വേറേയുമുണ്ട്




Sunday, June 23, 2013

ഖേദപൂർവ്വം

'കാറ്റെങ്ങാനും വന്നാൽ
പിന്നെ കളിയും ചിരിയും
ആട്ടവും ഇളക്കവും കൂടും
തൊട്ടടുത്ത് പുരയുണ്ടെന്നോ
ആളുകളുണ്ടെന്നോ
വീണ്ടുവിചാരമില്ലാതെ
വല്ലാത്ത വളച്ചിലും പുളച്ചിലും'
എന്നതായിരുന്നു പരാതി

കാണുന്നവർക്ക്
ആശങ്ക ഇല്ലാതിരിക്കുമോ

പ്രായം നോക്കണ്ടേ
പണ്ടത്തെ കരുത്തും കാഫലവും
ഇനി ഉണ്ടാകില്ലെന്ന്
അനുഭവമുണ്ടല്ലോ

അടുത്ത് നിന്നിരുന്ന
കവുങ്ങിന്റെ തലയെടുത്ത്
അകലെകൊണ്ടുവെച്ച
കാറ്റിന്റെ ക്രൂരത കണ്ടപ്പോൾ
വീടിനകത്ത് ഭയാശങ്കകളുടെ
കൊള്ളിയാൻ മിന്നി

'പൊന്നു കായ്ക്കുന്ന
മരമായാലും പുരയ്ക്ക് മേലെ
വന്നാൽ വെട്ടണ'മെന്ന
വീട്ടുകാരുടെ ഓർമ്മപ്പെടുത്തൽ
ഉണങ്ങിയ പട്ടകളുടെ
ഓർക്കാപ്പുറത്തുള്ള പതനം
ചോട്ടിലോടി കളിക്കുന്ന പേരക്കുട്ടി
മുന്നറിയിപ്പുകളവഗണിക്കാൻ വയ്യ

ഗത്യന്തരമില്ലാതെയാണ്
നിൻറെ തലയും കടയും വെട്ടി
കഥകഴിക്കാൻ ഞാൻ
മൗനാനുവാദം നൽകിയത്

ഭീതിരഹിതമായൊരു
സ്വൈര്യജീവിതത്തിന്
ഉപകാര സ്മരണകൾ
ഉപേക്ഷിക്കേണ്ടിവന്നു

എനിക്കറിയാം നമുക്ക്
പരസ്പരം ഗുണകരവും
വികാരപരവുമായ
കുറെ സമാനതകളുണ്ട്

ഞാനോർക്കുന്നു
എൻറെ ഉമ്മ നിന്നെ നട്ടു
പരിപാലിച്ചു വളർത്തിയ
പഴയ കാലത്തിൻറെ
നനവ്‌ മാറാത്ത പരിസരം
നീ തന്ന ഇളനീർ മധുരവും
തേങ്ങക്കാമ്പിന്റെ രുചിയും
നീയും മനസ്സറിഞ്ഞ്
ഞങ്ങളെ സ്നേഹിച്ചിട്ടുണ്ട്
മറക്കാൻ കഴിയില്ല

ഇപ്പോൾ ഉപയോഗം
തീരെ കുറഞ്ഞെങ്കിലും
ഓലയും കൊതുമ്പും മടലും
ഇന്നും വിറകുപുരയിൽ
ചിതലിനോട് മല്ലിടുന്നുണ്ട്
ഓർമ്മയുടെ അവശിഷ്ടങ്ങളവ

ഖേദപൂർവ്വം നമ്മളിന്ന്
പിരിയുമ്പോൾ പുറത്ത്
കറുത്ത കാതലുള്ള നീ
കത്തി ചാമ്പലാകാനല്ലല്ലോ
പോകുന്നതിപ്പോളെന്ന
ആശ്വാസമെനിക്കുണ്ട്
കട്ടിലോ മേശയോ കസേരയോ
എതെങ്കിലുമൊരു വേഷത്തിൽ
പുതിയ രൂപത്തിൽ
എവിടെയെങ്കിലും നീ
സ്നേഹസ്പർശമേറ്റ് ഇനിയും
സേവിക്കുമല്ലോ മനുഷ്യരെ

പ്രായാധിക്യം  പ്രയോജനപ്പെടും
ചിലപ്പോളത് പ്രയാസവും
ചെറുപ്പത്തിന് ചുറുചുറുക്കും
ചേലുമുണ്ടാകിലും കാതലുണ്ടാകില്ല



                 



'

Friday, May 17, 2013

പതിവ് തെറ്റിക്കുന്നവർ

ഇന്നലെ പാൽ‍ക്കാരി
ഇന്ന് പത്രക്കാരൻ 
ഇനി ഒരുപക്ഷെ വേലക്കാരിയും
കാത്തിരിപ്പ്‌ വിഫലമാക്കും

നേരും നേരവും തെറ്റിക്കുന്നവരുടെ 
നിര പാതാളം വരെ  നീളുന്നു

മുന്നറിയിപ്പില്ലാതെ
മുടങ്ങുന്നവരും
മുടക്കുന്നവരും
മുതൽ മുടക്കില്ലാത്ത
മുതലെടുപ്പ്കാരാണ്
മുഖമില്ലാത്ത കോലങ്ങൾ

ആശ്രയിക്കുന്നവരെ
അലംഭാവംകൊണ്ട്
അലോസരപ്പെടുത്തുമ്പോൾ ‍
പ്രതീക്ഷകളല്ലാതെ മറ്റൊന്നും
പകരം വെയ്ക്കാനില്ലാത്തവർ ‍
പകച്ച്‌ മിണ്ടാപ്രാണികളാകുന്നു

അമർഷങ്ങൾ  ചവച്ചരച്ച്
അയവിറക്കി അജീർണ്ണം തടയുന്നു

ആവലാതികളും
ആത്മരോഷങ്ങളും
അങ്കലാപ്പുകളുമില്ലാത്ത മനസ്സ്
നരച്ച ആകാശം പോലെയാണ്

അനുഭവങ്ങളുടെ
അഭാവംകൊണ്ടല്ല
അരക്ഷിതാവസ്ഥകളുടെ
ആധിക്യം കൊണ്ടാണ്
അന്യർക്ക് ആട്ടിതെളിക്കാൻ
ജീവിതം വിട്ട് കൊടുക്കേണ്ടി വരുന്നത്

ഇന്ന്
പതിവ് തെറ്റിക്കാത്തത്
കാക്കകൾ മാത്രമാണ്





Thursday, March 28, 2013

അവർ


ആവിപറക്കുന്ന ചായയും ‍
ആരോറൂട്ട് ബിസ്കറ്റും പോലെ
ഒഴിവാക്കാന്‍ പറ്റാത്തതാണ്
കാലത്തെ  ദിനപത്രവും
തീന്മേശക്കരികിലെ
ഞങ്ങളുടെ മുഖാമുഖവും

ആവർത്തന വിരസമായ
പതിവ് പ്രഭാതങ്ങൾ ‍
പിന്നിയ പ്രതീക്ഷകളിലെ
ശൂന്യ വൃത്തങ്ങളാണ്

ആശങ്കകളുടെ ആകാശം
വിശാലമാകുന്നത്
ഞങ്ങൾക്കിടയിലെ
മൗനമഞ്ഞ്  ഉരുകിയൊഴിഞ്ഞാണ്‍

അടുത്തില്ലാത്ത മക്കളുടെ
സുഖ വിവരപ്പട്ടികയും
അവരുടെ പുതിയ ആവശ്യങ്ങളും
ശുപാർശ സഹിതം
സമർപ്പിച്ച്‌ പരിഹാരം തേടുന്നു
വേവലാതികളുടെ ആവിയിൽ
പൊള്ളിവെന്ത അമ്മ മനസ്സ്
ആർഭാടപ്പുറത്ത് സവാരിചെയ്യുന്ന
അവരുടെ സഞ്ചാര  ദിശ
അറിഞ്ഞിട്ടും അറിയാതെ
എൻറെ നെടുവീർപ്പുകോട്ടകൾ
കണ്ടിട്ടും കാണാതെ

മരുന്നുകൾക്ക് മോചിപ്പിക്കാൻ കഴിയാത്ത
ആതുരതയുടെ തടവറയിലും അവൾ
മക്കളെയോർത്ത് പെയ്യുന്നു
അസ്വസ്ഥതയുടെ അലകടലാകുന്നു
ആപത്തുകളെയകറ്റാൻ
പ്രാർത്ഥനയുടെ കൊടുമുടിയാകുന്നു

അവരല്ലാതെ
ഞങ്ങളിപ്പോൾ  എവിടെയുമില്ല



























 

Friday, January 11, 2013

വെറുതെ

വെറുതെ

ഇടവഴികള്‍ പലതും
പെരുവഴികളായപ്പോള്‍
പെരുകി കൊടുമയും
കൊടുവാള്‍ പ്രയോഗവും

മുള്ളുവേലിക്കു  പകരം
മതിലുകളുയര്‍ന്നപ്പോള്‍
മറവിയുടെ ശിലയാല്‍ മറഞ്ഞു ‌
പൂര്‍വസ്നേഹസ്തൂപങ്ങള്‍

നോക്കുകുത്തികള്‍
നീക്കുപോക്കുകാര്‍ സ്വയം
നിര്‍ണ്ണയമില്ലാത്തോര്‍
നെട്ടോട്ടമോടുന്നു ഇടംവലം ‍

നേര് തേടുവാന്‍ നേരമില്ല
നുണ വിറ്റു നേടും പെരുമ  ‍
നാണം തോരയിട്ട്
നായാട്ടിനിറങ്ങുന്നു  നാട് നീളെ ‌

കൊടുത്താല്‍ കിട്ടും സ്നേഹം
കരുതിവെയ്ക്കുന്നില്ല
വിളഞ്ഞത് വിത്തിനിടുന്ന
വിവേകവും പതിരായി







Wednesday, January 9, 2013

മുക്കുപണ്ടം

കാണാന്‍ കൊള്ളാവുന്നത് കൊണ്ടല്ലേ
ആണുങ്ങള് കൊതിയോടെ
നോക്കി കണ്ണിറുക്കി
കമന്റ് അടിക്കണത്
വിലപ്പെട്ടതെന്തോ ഉള്ളതുകൊണ്ടല്ലേ
ചിലര് വില പറയുന്നത്
ഞാന് മറുപടി ഒന്നും പറയൂല്ല
വെറുതെ ചിരിക്കും

പ‍ത്രം  കാണുമ്പോള് പേടിയാണ് ‍
കൂട്ട ബലാത്സംഗം, പീഡനം
തട്ടികൊണ്ടുപോക്ക്
തല പെരുക്കും ഓരോന്ന് അറിയുമ്പം
വീടിന് അടച്ചൊറപ്പ് കൊറവാ
അമ്മയ്ക്കാണെങ്കില്‍ പണ്ടത്തെ
ചുണയും ഗമയും ഇല്ല 
ചോദിക്കാനും പറയാനും കെല്‌പ്പില്ല

വീണ്ടു വിചാരം  കൂടിയപ്പോളാണ്
വീടുവിട്ടിറങ്ങി പോന്നതും
അഭയം തരൂന്ന് കരുതി
സ്വര്‍ണപ്പണ്ടം പണയം എടുക്കുന്ന
മുതലാളിയെ  സമീപിച്ചതും
അയാള്‍ പലവട്ടം ക്ഷണിച്ചിട്ടുള്ളതാണ്

കാത്തുനിന്ന് ആളൊഴിഞ്ഞപ്പോള്‍
"കൂടെ പൊറുക്കാനെനിക്ക്
സമ്മതമാണെന്ന്" പറഞ്ഞപ്പം
ചമ്മിയ ചിരിയോടെ
ആദ്യം ഉരച്ചു നോക്കണം‍
പിന്നെ ഉരുക്കി നോക്കണം
മുക്കുപണ്ടമാണോ മാറ്റുണ്ടോ
എന്നൊക്കെ അറിഞ്ഞിട്ട്
വില പറയാമെന്ന കച്ചവട ഭാഷ
അതിനിടക്ക് തൊടാനും തലോടാനും
തിടുക്കവും ഒരു വിറയലും

സാറിനോട്‌ പറയാലോ
ഞാന്‍ പതിനൊന്നാം
വയസ്സിലാണ് വയസ്സറീച്ചത്
ഒരാഴ്ച്ച കഴിഞ്ഞുകാണും
അമ്മേം, കൂടെ താമസിക്കുന്ന
അയാളും  പുറത്തുപോകാനുള്ള
ഒരുക്കം കണ്ട് ‍ ചോദിച്ചപ്പോ
 "ഞങ്ങ ളിത്തിരി
കാശിന്റെ കാര്യത്തിന്‍ പോണതാണ്
നമ്മുടെ കിടപ്പാടം പണയം
വാങ്ങിയിരിക്ക്ണ  മുതലാളിയെങ്ങാനും
വന്നാല്‍ ഇരിക്കാന്‍ പറയണം
ഞങ്ങള്‍ കാശും കൊണ്ട് വേഗം വരാം"

അമ്മ പതിവില്ലാത്ത സ്നേഹത്തോടെ
എന്തോ വെള്ളം കലക്കീത്
കുടിപ്പിക്കേം ചെയ്താണ് പോയത്
അയാളും കൂടെ പോയത് കൊണ്ട്
പേടിക്കാതെ വെറുതെ ഇരിക്കാം
എന്ന് ഞാന്‍ സന്തോഷിച്ച്

പിന്നെ
സര്‍ക്കാരാശുപ ത്രി വരന്തേല്‍  വിരിച്ചിട്ട
മുഷിഞ്ഞ തുണിയില്‍ കിടക്കുമ്പോഴാണ്
ഞാന്‍ കണ്ണ് തുറന്നത് സാറെ
ഒന്നും ഓര്‍മ്മ ഉണ്ടായില്ല
അമ്മേടെ മൊഖം അപ്പൊ
നിറംമങ്ങിയ മുക്കുപണ്ടം പൊലെയിരുന്ന്

പണ്ട് കിടപ്പാടം പണയംവാങ്ങിയ
മുതലാളീടെ മോന്റെ മുന്നിലാണ്
ഞാന്‍ നില്‍ക്കുന്നതെന്നു മനസ്സിലായത്
കടച്ചുമരില്‌ തൂക്കിയ  ഫോട്ടോ കണ്ടപ്പളാണ് ‌
പിന്നെ ഞാന്‍ അവിടെനിന്നില്ല
അയാള്‍ കേറി പിടിച്ച് രംഗം
വഷളാകും മുമ്പേ ഞാനിറങ്ങി  ഓടി
ഇത്തിരി ദൂരം കഴിഞ്ഞ് കാണും
പിന്നില്‍ ബൈക്കിന്റെ ഹോണ്‍
കേട്ടപ്പോ തിരിഞ്ഞു നോക്കിയതാണ്
"കേറ്ന്നോ"ന്നു ചോദിച്ചപ്പോ
വേറെ ഒന്നും ആലോചിച്ചില്ല ‍
കണ്ട് പരിചയോം ഉണ്ട് പിന്നില്‍ കേറി
മനപൂര്‍വ്വം തട്ടുകയും മുട്ടുകയും
ചെയ്തപ്പോ എന്നെ ഇറക്കാന്‍ പറഞ്ഞു
ആ നേരത്താണ്  സാറ് വന്നത് ഭാഗ്യം

"പീഡനത്തിന് കേസെടുക്കണം സാറെ"
"ഛീ നിറുത്തടീ എന്റെ മോന്
എതിരെ കേസെടുക്കണം അല്ലേടീ "
"എനിക്കാരും ഇല്ല സാറെ "
"അകത്ത് കേറടീ..... ഞങ്ങളൊക്കെ
പിന്നെ ആര്‍ക്ക് വേണ്ടിയാടി "

വര്‍ത്തമാനത്തിന്റെ വിളക്ക് കെടുത്തി
ചതഞ്ഞരിഞ്ഞ നിലവിളിയും
ചെറുത്ത് നില്‍പ്പിന്റെ കരുത്തും
ഒലിച്ച് രക്തപ്പുഴയില്‍ ലയിച്ചു

അജ്ഞാത ജഡത്തിന്റെ മഹസ്സര് ‍
തയ്യാറാക്കി കഴിഞ്ഞപ്പോള്‍
അസിഡിറ്റീടെ പുളിച്ച്തേട്ടവും
ഇനി ഒരുകൊല്ലം തികച്ചില്ല
സര്‍വ്വീസ് തീരാനെന്ന തിരിച്ചറിവും
നിയമപാലകനെ അലട്ടി ‍
അയാള്‍ ജീപ്പ് സ്റ്റാര്‌ട്ടാക്കി ‍
സ്വര്‍ണപ്പണ്ടം പണയം എടുക്കുന്ന
മുതലാളി കടയിലിരുന്ന് അപ്പോള്‍
പണം എണ്ണുകയായിരുന്നു








Sunday, October 21, 2012

മകനോട്

മകനോട്

അറിവൊരു മുറിവാണുണ്ണി
അക്ഷരവിദ്യകളേറുന്തോറും
മുറിയും ഹൃദയം നീറും
നിണമില്ലാത്തൊരു മുറിവാണറിവ്

അറിവിന്‍ മുറിവൊരു സുഖമാണുണ്ണി
അറിവില്ലാത്തത്‌ വിനയല്ലോ

ചതുരന്മാരുടെ  ചിരിവലയത്തില്‍
ചിറകറ്റവരാകും നമ്മള്‍
വക്രന്മാരുടെ വാളിന്നിരയായ് ‍
വാക്കറ്റവരാകും നമ്മള്‍

ചതിയന്മാര്‍ ‍വരുതിയിലാക്കി
ചാവേറുകളാക്കും  നമ്മളെ
വായാടികളുടെ നാവിന്‍തുമ്പില്‍
വാലാട്ടികളാകും നമ്മള്‍

മകനേ അറിയുക
കൊടുങ്കാറ്റുവേഗത്തിലെത്തും നുണകള്‍
കപടവേഷങ്ങളില്‍ സഞ്ചരിക്കും
നാട്ടിലശാന്തിയും കലഹവും വിതച്ച്
വിളവെടുക്കാനായ് പതുങ്ങിനില്‍ക്കും

വഴിമുടക്കികളുടെ പീഡനം  ‍
സര്‍വ്വം സഹിച്ച്
സങ്കടപ്പെരുമഴ നനഞ്ഞ്
സത്യമെത്തുമ്പോളല്‍പം വൈകും
കാത്തിരിക്കുക ക്ഷമാപൂര്‍വ്വം
കണ്ടില്ലെങ്കില്‍ തേടിപ്പിടിക്കുക

മകനേ,
വര്‍ത്തമാനങ്ങളിലെ  മാനങ്ങളെല്ലാം
വാസ്തവമായിരിക്കണമെന്നില്ല
വായിച്ചറിഞ്ഞത് മനനം ചെയ്യുക ‍
വരികള്‍ക്കിടയിലൂടര്‍‍ത്ഥം ഗ്രഹിക്കുക
വിവേകപ്പുറത്തുള്ള സഞ്ചരണം
വേഗത്തിലാക്കി നീ ലക്ഷ്യത്തിലെത്തുക


ദര്‍ശനമാത്രയിലൊന്നിലും വശംവദനാകാതെ
ദൃശ്യങ്ങളെ വിചിന്തനം ചെയ്യുക ‍
മാച്ചും വരച്ചും വര്‍ണങ്ങള്‍ ചേര്‍ത്തും
മാറ്റിമറിക്കാം  സംഭവങ്ങള്‍

മകനേ, എന്നറിവിന്റെ സാക്ഷ്യമിതാ
അമ്മചുരത്തും പാലും
സ്നേഹവുമല്ലാതൊന്നുമേ
നേരായ് നേരെയെടുക്കരുത്

ഇനി നിന്റെ ഊഴം .....





Monday, September 17, 2012

മഴ മദ്ദളം കൊട്ടുന്നില്ല

മഴവരുന്നതും കാത്ത്
പുഴ ഇപ്പോഴും
പാലത്തിന്നടിയിൽ
ചുരുണ്ട് കിടക്കുകയാണ് ‍
നാണത്തില്‍ചുറ്റാന്‍
പൂഴിപോലുമില്ലാതെ

ചിറകുമുറിഞ്ഞ മഴപ്പക്ഷി
ചില്ല്ജാലകത്തില്‍ പിടഞ്ഞു
ചില്ലലമാരിയില്‍ നിഴൽ കണ്ട്
ചുമർ ചിത്രമായ്‌ പതുങ്ങി

ദാഹം ശമിക്കാതെ
മരവേരുകള്‍ ആകാശത്തേക്ക്
നുഴഞ്ഞുകയറുന്നു
ജലനിധി തേടി മേഘയാത്ര
മോഹഭംഗത്തിൽ വഴിമുട്ടുന്നു
തൊണ്ടവരണ്ട പക്ഷികൾ
മണ്ണിൻറെ മാറ്‌ കൊത്തിവലിക്കുന്നു
വിണ്ടുകീറിയ ചുണ്ടുമായ് ഭൂമി
ഉഷ്ണക്കാറ്റിൽ വിയർക്കുന്നു

ഇത്തിരി വെള്ളവും
വെള്ളാരക്കല്ലും
ഓര്‍മ്മച്ചാലില്‍ മാത്രം
അവശേഷിക്കും മുമ്പേ
എൻറെ കരയെടുക്കാൻ
ഒരു പ്രളയം വരും


Wednesday, July 20, 2011

പൊങ്ങുതടി

ഉടയാത്തൊരു മൗനം
ഉടക്കി നിൽ‍ക്കുന്നു
ഇടനെഞ്ചിലൊരാഘാതം
ഇടിവെട്ടി പെയ്യുന്നു

അമ്മച്ചുമരുകൾ‍ക്കുള്ളിലും
പിതാസർപ്പ  ദംശമേറ്റ് പുളയുന്ന
പെണ്‍‍കിടാവിന്‍റെ നിലവിളി
ചത്ത്‌മലച്ച് ചീഞ്ഞുനാറുന്നു

അന്നം കിട്ടാതെ മരിച്ച
അമ്മയുടെ പതിനാറടിയന്തിരത്തിന്
പന്ത്രണ്ട് കറികളും
പാൽ പായസവും
സദ്യകേമമാക്കുവാൻ
മക്കളൈക്യപ്പെട്ടു

ചെക്കൻ വീട്ടുകാർ
ചോദിച്ച പൊന്നും പണവും
കൊടുക്കാനില്ലാതെ
കെട്ട് നടക്കാതെ പോയ പെണ്ണ്
കെട്ടിത്തൂങ്ങിച്ചത്തന്ന്
അയൽവക്കത്തെ ധർമ്മിഷ്ടൻ
തന്നോളം തൂക്കത്തിൽ
പൊന്ന് വഴിപാട് നൽകി
പരമ ദൈവ ഭക്തിയിൽ

നിസ്വന്റെ ഭിക്ഷാപാത്രത്തിൽ
ചില്ലിക്കാശിട്ടു ധർമ്മം ചെയ്യുന്നോർ
ദേവാലയ മുറ്റത്തെ നേർച്ചപ്പെട്ടി
നിറയ്ക്കുന്നു ദൈവപ്രീതിക്ക്‌
ശത്രു സംഹാരത്തിന് കാഴ്ച്ച
സ്വാർത്ഥ ലാഭത്തിന്  ദക്ഷിണ

നൊന്തു പെറ്റോരമ്മയെ
ഏകാന്തത്തടവറയിലിട്ട്
പേറ്റ് നോവറിയാത്തമ്മയെ
തൊഴുത് പുണ്യം തേടുന്നു

മേടയിൽ പാർത്തും
മോടിയിലൊരുങ്ങിയും
ധനലാഭ വാഗ്ദാനങ്ങളാൽ
കൊള്ളയടിക്കുന്നു ചിലർ
ചോര നീരാക്കി മിച്ചം വെച്ചതും
കരുതിവെച്ച കിനാക്കളും

കണ്ടും കേട്ടും പഠിക്കാത്ത നമ്മളെ
ദുരാഗ്രഹങ്ങൾ നയിക്കുന്നു
സ്വന്തം വിനകളാൽ വീഴുമ്പോൾ
അന്യരെ പഴിച്ചെഴുനേൽക്കുന്നു

മത വൈരങ്ങൾ
തെരുവ് കത്തിക്കുമ്പോൾ
പ്രതികരിക്കുന്നവന്റെ പേരും
മത ചിന്ഹങ്ങളും
കുറിക്കുന്നു  മുഖമൂടികൾ
പ്രതികാരം രാകി മൂർച്ചകൂട്ടുന്നു

കയ്യൂക്കുള്ളവൻ
കയ്യേറ്റം തുടരുമ്പോൾ
ഒന്നും ചെയ്യാനില്ലാതെ
ഒഴുക്കിനൊത്തൊലിച്ചുപോം
പൊങ്ങുതടികളായ്
മാറുകയല്ലോ നമ്മൾ കഷ്ടം!

Tuesday, June 28, 2011

കാത്തിരിക്കുക

പോയ കാലത്തിന്‍റെ കാലടിപ്പാടുകള്‍
മായാത്ത വ്യഥയുടെ ശിലാതലത്തില്‍
വീണു ചിതറുന്നോരോര്‍മ്മതന്‍ ചീളുകള്‍
വീണ്ടുമെന്‍ നെഞ്ചകം കീറുന്നു

കരയാന്‍ തുടുത്ത കരള്‍നോവുകള്‍
കനലായ് പെയ്യുന്ന മൂകരാവില്‍
കാട്ടുമരചില്ലയിലെ ഇരുള്‍പ്പടര്‍പ്പില്‍
കൂടില്ലാക്കിളിയുടെ തേങ്ങലായ്
ഒഴുകിയെത്തെന്നു നിന്നുയിരിന്‍ നാദം
ഒറ്റക്കമ്പി വീണാരോദനം പോല്‍

തീരത്തൊടുങ്ങുന്ന തിരയായ്‌ വന്നെന്നെ
തരളിതമാക്കുന്ന പരിഭവങ്ങള്‍
വെയില്‍ചുറ്റി പാറുന്ന മഴച്ചാറ്റലായ്
വിസ്മയമാനത്ത് മാരിവില്ലാകുന്നു

ഇനിയും തെളിയാത്ത വിഭാതത്തിലെവിടെയോ
ഇത്തിരി തുടുക്കതിര് നമുക്കുമുണ്ടാകാം
കാത്തിരിപ്പിന്‍റെ തിരിനീട്ടി വെയ്ക്കുക
കാറ്റ് കെടുത്താതെ വട്ടംപിടിക്കുക

Tuesday, June 21, 2011

ഉദ്യോഗ പര്‍വ്വം



തിരിച്ചു പോക്കിനായ്
തിരക്ക് കൂട്ടുന്നു
ശേഷിച്ച നാളിലെ
ശോഷിച്ച ചേതന

തിരിഞ്ഞു നോക്കാന്‍ ഭയമാണെനിക്ക്
കൊഴിഞ്ഞ യവ്വനപൂക്കള്‍ വീണു
കരിഞ്ഞലിഞ്ഞോരീ ശ്മശാന ഭൂവിലെ
മരിച്ച സ്വപ്നത്തിന്‍ സ്മാരകശിലകളെ

ആയുസ്സിന്നിതള്‍ കൊത്തിപ്പറന്നുപോം
സമയപ്പക്ഷിതന്‍ ചിറകടിയൊച്ച ഞാന്‍ കേട്ടീല
ദുരിത ദുര്‍ഘട വീഥിയിലെന്‍
ജീവചക്ര ഘര്‍ഷണ ഘോഷത്തില്‍

മറന്നതല്ല ഞാനീ മടക്കയാത്ര
മാറ്റിവെച്ചതാണിത്ര നാള്‍,
മുപ്പതു സംവത്സരങ്ങള്‍!


വിളവെടുത്ത വയലില്‍ നിന്നെന്നപോല്‍
വിട്ടുപോകുന്നു ഞാനീ പോറ്റുമണ്ണും
പൊള്ളും പ്രവാസവും
പതിരില്ലാ സൗഹൃദങ്ങളും


കതിര്‍ക്കനമില്ലാത്തതെങ്കിലും
കൈവന്ന ജീവിത ശിഷ്ടങ്ങളും
കരുതലായ്‌ ശുഭ ചിന്തയുമുന്ട്‌
കൃതാര്‍ത്ഥനാണ് ഞാന്‍

Tuesday, June 7, 2011

ഞാന്‍ മാത്രം



ഊതിക്കത്തിക്കുന്ന
വിറകടുപ്പിൽ
മണ്‍കലത്തില്‍ വേവുന്നു
തുവരപരിപ്പ്

വടിച്ചൂറ്റി വെച്ച
ചാക്കരിച്ചോറിനു കൂട്ട് 

ഉപ്പും, മുളകും
ഉള്ളിയും, വെളിച്ചെണ്ണയും ഉണ്ട് 
കഷ്ടം! കറിവേപ്പില ഇല്ല.

Tuesday, May 24, 2011

ദൂരം

ദൂരം മറന്ന്‍ ഞാന്‍
ദൂരേക്ക്‌ പായുമ്പോള്‍
പാടേ മറന്നൊരു  പാട്ടിന്‍
പല്ലവി  കേട്ടു ഞാന്‍ വീണ്ടും
അരികിലെങ്ങോ
മൗനവിളയാട്ടം നിറുത്തി
മണിവീണ മീട്ടും സഖി നീ
മറന്നില്ലേ ആ പഴയ രാഗം

പാടവരമ്പിലും
പൂവേലിക്ക് പിന്നിലും
മിഴി കോര്‍ത്ത നാളില്‍
മൊഴി ‍വറ്റി
നിന്നു നീ വിവശം
വെച്ചുനീട്ടിയ പുഞ്ചിരിപൂ
ഇന്നും വാടിയിട്ടില്ല,
വര്‍ണ്ണമിത്തിരി
മാഞ്ഞെന്നാലും

ഓര്‍ത്തിരുന്നു ഞാനൊരുപാട് നാള്‍
കാത്തു ഞാന്‍ കാലൊച്ച
പിന്നെ നിന്‍റെ മൗനക്കടലില്‍
മുങ്ങിമരിച്ചെന്‍റെ പ്രണയം

മറക്കുക, നമ്മളറിയില്ല
നമ്മാളുന്ടായിരുന്നില്ല!

Thursday, February 24, 2011

അവള്‍

ഉടഞ്ഞുലഞ്ഞ
ഉടല്‍നീറ്റത്തോടെ
ഉയിര്‍ പിടിച്ചെഴുനേറ്റു
ഉറക്കച്ചടവോടെ

ഉടയാടയും
ഉത്കണ്ഠയും വാരിച്ചുറ്റി
ഊളിയിട്ടവള്‍
ഉറ്റവരുടെ അങ്കലാപ്പിലേക്ക്


കൂട്ടികൊണ്ടുവന്നവര്‍
രാത്താവളം വിട്ടിരിക്കുന്നു


കാറ്റും മഴയും
കൊത്തിപ്പിരിഞ്ഞ പകല്‍വഴിയില്‍
വെയില്‍ ചിക്കിയുണക്കുന്നു
അങ്കപ്പാടുകള്‍

രാത്രി വിരുന്നിന്‍റെ
എച്ചില്‍ കൂമ്പാരത്തിന്നരികെ
നിരാഹാരപ്പുഴുക്കള്‍
സംഘഗാനം പാടുന്നു

നഗരത്തിരക്കില്‍
കാഴ്ച്ചകള്‍ കൊള്ളയടിക്കുന്ന
പ്രദര്‍ശനക്കാരുടെ
അംഗലാവണ്യം പൊതിഞ്ഞ
ചേലത്തുമ്പില്‍
കൊത്തിവലിക്കുന്ന കാമക്കണ്ണുകള്‍

ക്രോധത്തിന്‍റെ കരിങ്കല്‍ച്ചീളുകളാല്‍
നോട്ടങ്ങളെറിഞ്ഞുടച്ച്
പിടിവിട്ടോടുന്ന സമയത്തിന്‍റെ
പിന്നില്‍, നഗരത്തില്‍ നിന്ന്
ഗ്രാമത്തിലേക്കും, അവിടുന്ന്‌
നിരാലംബതയുടെ നിലവിളി
കൂട്ടിവെച്ചിട്ടുള്ള കുടിലിലേക്കും
നടന്നുകയറി അവള്‍
അവിടെ ബാക്കിയുണ്ടായിരുന്നു
അവള്‍ക്ക് യാതനയുടെ തടവ്ശിക്ഷ

Monday, January 17, 2011

പുഴ

ഈ മെലിഞ്ഞുണങ്ങിയ
പുഴ കാണുമ്പോൾ ‍
പെരുമഴ പെയ്യുന്നു ഓർമ്മയിൽ ‍
പേമഴ പെയ്യുന്നു

കർ‍ക്കടകത്തിലെ
കറുത്ത പകലിൽ ‍
തോരാമഴയുടെ തോളിൽ ‍ തൂങ്ങി
പഞ്ഞമിറങ്ങുന്നു
കുടിലുകൾ തോറും കയറിയിറങ്ങി
കുശലം പറയുന്നൂ

കിഴക്കൻ മല
കുത്തി മറിച്ച് കലക്കി
ആറ് മദിക്കുമ്പോൾ
പ്രളയം നിറയുന്നു
നിലയില്ലാതാളുകൾ
നാട്ടിൽ നട്ടം തിരിയുന്നൂ

അന്നീകരയിലെ 
ചെറിയൊരു കുടിലിൽ
കീറപ്പായിൽ വിശപ്പ്‌കുത്തി
മക്കൾ  പിടയുമ്പോൾ
പൂച്ചയുറങ്ങും അടുപ്പിന്നരികിൽ ‍
അമ്മ വിതുമ്പുന്നു
മഴ കോരി ചൊരിയുന്നു
പ്രളയം പെരുകുന്നു

പാളത്തൊപ്പി തലയിൽ വെച്ച്
വേച്ചുവിറച്ച്  അച്ഛനിറങ്ങുന്നു
മലവെള്ളത്തിലൊലിച്ചുവരും
വിറകും മരവും
കിട്ട്യാൽ ഭാഗ്യം
അരിവാങ്ങാൻ  പറ്റും

വഴിയിൽ നട്ട നിറമിഴികളുമായി
പരദൈവങ്ങളെ വിളിച്ചുകേഴുന്നു
അമ്മ, കരഞ്ഞുലയുന്നു
മക്കള്‍ തളർ‍ന്നുറങ്ങുന്നു

കരഞ്ഞും ചിരിച്ചും പുഴ
തടിച്ചും മെലിഞ്ഞും
നിലയ്ക്കാതെ ഒഴുകവേ
കാലം വിധിയോടത്തിലെന്നെ
ഈ കരയിലടുപ്പിച്ചു
കർക്കിടക രാവിൻ

ഇന്നീകരയിൽ ‍ ഞാൻ  വാങ്ങിയ
ഇരുനില മാളികയിൽ ‍
അച്ഛൻ  വന്നാൽ ‍ നൽകാനൊരുമുറി
ഒരുക്കിവെച്ചു ഞാൻ

കയറി വരുമ്പോൾ കാണാനായ്
ചുമരിൽ തൂക്കിയ ചിത്രത്തിലിരുന്ന് 
അമ്മ ചിരിക്കുകയാണാവോ
അമ്മ കരയുകയാണാവോ
 

Thursday, January 13, 2011

എന്‍റെ നഷ്ടങ്ങള്‍

ഇലക്കീറിലിത്തിരി
ബലിച്ചോറുമായ്
ഇന്നും വിളിക്കുന്നുണ്ടെന്‍റെ ഗ്രാമം
അമ്മവിളക്കണഞ്ഞ വീടുപോല്‍
വിമൂകം വിതുമ്പുന്ന
കൊച്ചു ഗ്രാമം

എന്‍റെ ഗ്രാമത്തില്‍
എന്നും പ്രഭാതത്തില്‍
കൂട്ടുകാരൊത്തുപോയ്‌
ചാടി കുളിച്ചോരാ താമരക്കുളമിന്നില്ല

തേക്ക് പാട്ടിന്‍റെ നാടന്‍ശീലുപോല്‍
കുളിര്‍ വെള്ളമൊഴികിയിരുന്നൊരാ
കൈത്തോടും മില്ലിന്ന്
കരയില്‍ പൂക്കൈതയുമില്ല

പച്ചയുടുപ്പിട്ട പാടവരമ്പത്ത്
പതിവായ് വരാറുള്ള
പച്ചക്കിളികളുമില്ല
പുന്നാരും ചൊല്ലുമാ കാറ്റുമില്ല

കൗതുകപ്പീലിയും, കുസൃതിചെപ്പുമായ്
ഇഷ്ടരെ കാത്തുനിന്നൊരാ
നാട്ടുവഴിക്കിന്ന്
സ്വൈര്യ സ്വകാര്യതയില്ല

വേനലവധിക്ക് മാമ്പഴം തന്നെന്നിൽ
കൊതിയൂറും മധുരം നിറച്ചൊരാ
നാട്ടുമാവിന്റെ തണലുമില്ല
നാരായണക്കിളി കൂടുമില്ല

ഓടിക്കളിച്ചോരാ മുറ്റത്തു ഞാന്‍ നട്ട
മുല്ലയും, തെച്ചിയും വേരറ്റുപോയ്‌
വിഷുക്കിളിയെന്നേ പറന്നകന്നു
വിരഹം പൊഴിക്കുന്നു ദൂരെയെങ്ങോ

തേന്‍ കുടിക്കാന്‍ കുലവാഴയില്ല
തൊടിയില്‍ മത്തയും ചേമ്പുമില്ല
കളിപ്പന്ത് കെട്ടാനോല തന്നിരുന്ന
തൈത്തെങ്ങ് മണ്ടകരിഞ്ഞു നില്പൂ

വളമെന്നുകരുതി നാം നല്‍കും
വിഷമേറ്റ് വയലും പറമ്പും ശൂന്യമായി
തരിശിട്ടു ഭൂമിയെ അപമാനിച്ചു നാം
തണലും തണുപ്പും നഷ്ടമാക്കി

മണ്ണിന്‍ മണമിന്നറപ്പാണ് പക്ഷെ
മേടകള്‍ കെട്ടാന്‍ മാത്രം വെട്ടിപ്പിടിക്കുന്നു
കുടിലുകള്‍ പൊളിക്കുന്നു കൗടില്യം
കാടും മരങ്ങളും കൊള്ളയടിക്കുന്നു

വേലികള്‍ മതിലായ മാറ്റത്തിലെത്ര
വര്‍ണങ്ങള്‍ നമ്മള്‍ക്ക് നഷ്ടമായി
പഴമകള്‍ കൊത്തിപ്പറക്കുന്ന കാലം
പഴയ ശീലങ്ങളും കൊണ്ടുപോയ്‌

അന്യര്‍ക്ക് തണലും കുളിരുമേകുന്നൊരു
ആർദ്രമനസ്സും വറ്റിയോ നമ്മളില്‍
നാടിന്‍റെ സത്വം മരിച്ച ദുഃഖത്തില്‍
നന്‍മതന്‍ നാരായവേരും പിഴുതുവോ?

Thursday, January 6, 2011

സമയം

ഉമ്മ, വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ
ഉടുമുണ്ടിൻ കോന്തലയിൽ പിടിച്ച്
പിന്നാലെ കൂടിയിരുന്നതിനാല്‍
'ഉമ്മാടെ വാല്‍' എന്ന പരിഹാസം കിട്ടി

അടുക്കളയിലൊരു  പ്രത്യേക സ്ഥാനത്ത്
പലകമുട്ടിയിൽ  അടുത്തിരുത്തി
കലം തുടച്ചെടുത്ത ഉമ്മാടെ പങ്ക് ചോറ്
കറിക്കലത്തില്‍ പുരട്ടിയെടുത്ത്
ഉരുളകളാക്കി എന്നെ  തീറ്റുന്നതു കണ്ടവര്‍
'ഉമ്മാടെ പുന്നാര മോന്‍' എന്ന് വിളിച്ചു

ഉപ്പു നോക്കാന്‍ തല നുറുക്കും
ചോറിനൊപ്പം  വാല്‍ നുറുക്കും
അയലക്കറി വെയ്ക്കുന്ന ദിവസം
ഇഷ്ടങ്ങളറിഞ്ഞുള്ള പരിഗണന

സ്നേഹ ശകാരങ്ങള്‍കൊണ്ടു കീഴ്പ്പെടുത്തി
തേച്ചുകുളിപ്പിച്ചിരുന്ന സായാഹ്നങ്ങള്‍
നാല്‍പാമര സോപ്പിന്‍റെ നനുത്ത പതപോലെ
ഓര്‍മ്മക്കണ്ണുകള്‍ നീറ്റുന്നു

പതിവും, അളവും നോക്കാതെ
പകര്‍ന്നു തന്ന സ്നേഹം
തിരിച്ചു ചോദിക്കാതെ
കിട്ടിയത് മാത്രം വാങ്ങി
മനസ്സ് നിറച്ചിട്ട് പടച്ചവനോട്‌
നന്ദി പറഞ്ഞ സൗമ്യശീല


ഒടുവിൽ രോഗശയ്യയില്‍ നിന്ന്
പള്ളിപറമ്പിലേക്കുള്ള യാത്രയില്‍
അനുഗമിക്കാന്‍ കരുത്തില്ലാതെ
ഒറ്റപ്പെട്ട നിമിഷങ്ങൾ കുത്തി നോവിക്കുമ്പോൾ
ഇന്ന് മറ്റൊരു സ്നേഹത്തടവറയില്‍ ഞാന്‍
സ്വന്തം സമയം നോക്കി ഇരിക്കുകയാണ് 

ഓര്‍മപുസ്തകത്തിലെ കത്ത്

പഴയ ഓര്‍മപുസ്തകങ്ങളുടെ പൊടിതട്ടുമ്പോള്‍
പത്താം ക്ലാസ്സിലെ മലയാളം പാഠപുസ്തകം!
അതില്‍ നാലായ് മടക്കിയ ഒരു വെള്ളകടലാസ്
ആദ്യ പ്രണയാക്ഷരങ്ങളുടെ അസ്ഥികൂടം!

ഒരിക്കലും കൈമാറാന്‍ കഴിയാതെ
കാത്തുവെച്ച് നിറം മങ്ങിയ
കിനാക്കളുടെ അക്ഷരക്കൂട്ട്
കൗമാരത്തിന്റെ ചാപല്യങ്ങൾ

ഗതകാലത്തിന്‍റെ
കരിയിലക്കാട്ടില്‍ വീണലിഞ്ഞ
നാല്‍പതു വര്‍ഷങ്ങളുടെ പഴക്കം
അർത്ഥശൂന്യമാക്കിയ വരികൾ

ആരും വിളിക്കാതെ
ഉണര്‍ന്നിരുന്ന പ്രഭാതങ്ങള്‍

തിടുക്കത്തിലൊരുങ്ങി
തിരക്കിലൊരു യാത്ര

ഇടവഴിയിലെ ഇല്ലിച്ചോട്ടില്‍
വിഫലമായ കാത്തുനില്‍പ്‌

അവസാനത്തെ പരീക്ഷ കഴിഞ്ഞപ്പോള്‍
അടുത്തു കണ്ടു, തനിച്ച്‌
അന്ന് എന്‍റെ കയ്യില്‍ കണക്കു പുസ്തകമായിരുന്നു
ഭീതിയുടെ ഇലയനക്കത്തില്‍
വാക്കുകളുടെ അവല്‍പൊതി
വഴിയില്‍ വീണുചിതറി....

"വാപ്പാപ്പ.." പേരക്കുട്ടി ഓടിവരുന്നു
"മോനെ, വീഴല്ലേ..." തിടുക്കത്തില്‍ കോരിയെടുത്തു

Tuesday, September 28, 2010

കാരണമറിയില്ല

നട്ടുച്ച നേരത്ത്
ഓടിക്കിതച്ചു ഞാന്‍ വീട്ടിലെത്തുമ്പോള്‍
അമ്മ വിളമ്പിത്തരും
ചാക്കരിക്കഞ്ഞിയില്‍
കണ്ണീരുപ്പുകലര്‍ന്നിരുന്നത്
അന്നൊന്നുമറിഞ്ഞില്ല   ഞാന്‍

തൊട്ടുകൂട്ടാന്‍ തരും
വാളന്‍പുളി ചമ്മന്തിയില്‍
എരിവുകുറഞ്ഞത്‌
മുറ്റത്തെ മുളകുചെടിയില്‍ 
കാ‍ന്താരി
മൂക്കാത്തതുകൊണ്ടാണെന്ന്
അറിഞ്ഞിരുന്നില്ല ഞാന്‍

പെരുവഴിയോരത്തെ 
നാട്ടുമാവില്‍ മൂത്തമാങ്ങയും
അതിനടുത്തൊരു പക്ഷിക്കൂടും
കണ്ടാല്‍ കല്ലെറിയാതെ
കടന്നുപോയൊരെന്‍ ബാല്യം
കൂട്ടുകാര്‍ക്കന്നു പുച്ഛമായതിന്‍
കാരണമറിയില്ല

ഉച്ചതിരിഞ്ഞ്
പതിവുള്ള ശര്‍ക്കരക്കാപ്പിക്കൊപ്പം
കാച്ചിലോ, കപ്പയോ
കഴിക്കാനുണ്ടാകുമെന്നു
വിശപ്പിനോടു കുശലംപറഞ്ഞു
വീട്ടിലെത്തുമ്പോള്‍
കാപ്പിപോ,ലുമില്ലെന്നറിഞ്ഞ്
കരയാതിരുന്നതിന്‍ കാരണമറിയില്ല

മണ്ണെണ്ണവിളക്കിന്‍റെ
ചെറുതിരിവെട്ടത്തില്‍
ഉറക്കെ  വായിച്ചെത്ര പഠിച്ചിട്ടും
ക്ലാസ്സില്‍ കുട്ടികൃഷ്ണന്‍മാഷ്
ചോദിക്കുമ്പോള്‍ ഉത്തരം കിട്ടാത്തത് പോല്‍
നന്ദികേടിന്‍റെ പാഠങ്ങള്‍
ഇന്നും മറക്കുന്നതിന്‍
കാരണമറിയില്ല

ചിരിച്ചു കാണിക്കുന്നോരെയെല്ലാം
ചേര്‍ത്തുവെച്ചിട്ടു ഞാന്‍ വെറുതെ
നെഞ്ചുപൊള്ളിക്കുന്നതിന്‍ കാരണമറിയില്ല



വെയിലും, മഴയും പോല്‍
ഒളിച്ചുകളിക്കുന്നോര്‍മകള്‍
നൊമ്പരച്ചുഴിയില്‍വീണ്‌
മുങ്ങിത്താഴുന്നതിന്‍ കാരണമറിയില്ല


Tuesday, August 10, 2010

ഇരകള്‍

നിനവില്‍
നീരാളി വെയില്‍കായുന്നു
നിദ്രയില്‍
നരികള്‍ ഇരതേടുന്നു

പ്രളയമെടുത്ത
പ്രണയതുരുത്തില്‍
ഒറ്റപ്പെട്ട നിലവിളി
മുങ്ങിത്താഴുന്നു

തോണിയില്ലാത്ത കടവില്‍
കാട്ടാനകൂട്ടങ്ങള്‍ ദാഹംതീര്‍ക്കുന്നു
നീന്താനറിയാത്തവന്‍റെ
വനരോദനം കീറിമുറിഞ്ഞു തീറ്റയാകുന്നു