Saturday, July 27, 2019

V.T.Balaram

തൃത്താല നിയോജകമണ്ഡലം ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമല്ല. കുമ്മനം രാജശേഖരനും വെള്ളാപ്പള്ളിക്കുമൊക്കെ ശേഷം ഇപ്പോൾ കാനം സഖാവ്‌ പോലും പറയുന്നത്‌ കേരളത്തിൽ ഭൂരിപക്ഷം ന്യൂനപക്ഷവും ന്യൂനപക്ഷം ഭൂരിപക്ഷവും ആയി മാറി എന്നാണ്. അതിന്റെ കൃത്യമായ കണക്ക്‌ എനിക്കറിയില്ല. എന്നാലും ഏതാണ്ട്‌ അമ്പത്‌ ശതമാനത്തോടടുത്താണ് കേരളത്തിൽ ഹിന്ദുക്കളുടെ എണ്ണം എന്നനുമാനിക്കപ്പെടുന്നു. എന്നാൽ പലരും കരുതുന്നതിൽ നിന്ന് വ്യത്യസ്തമായി തൃത്താലയിൽ ഹിന്ദുമത വിശ്വാസികളുടെ എണ്ണം അറുപത്‌ ശതമാനമെങ്കിലുമാണ്. അതിൽത്തന്നെ സംഘ്‌ പരിവാർ ഹിന്ദുത്വയുടെ സ്വാഭാവിക ആരാധകരായ സവർണ്ണ ഹിന്ദുക്കളുടെ നല്ലൊരു ശതമാനമുണ്ട്‌ താനും. നായക കഥാപാത്രങ്ങൾക്ക്‌ അതിമാനുഷത്വം കൽപ്പിക്കുന്ന മലയാളത്തിലെ വ്യാപാരവിജയം നേടിയ പല സിനിമകളിലും കടന്നുവരുന്ന ഫ്യൂഡൽ, നാട്ടുപ്രമാണി സന്ദർഭങ്ങൾ പലതും ഈ പ്രദേശങ്ങളൊക്കെയായി ബന്ധപ്പെട്ടതാണ്. ഇതൊക്കെ മനസ്സില്‍ വെച്ചാണ് മൂന്നാം സിനാറിയോയുടെ ഭാഗമായി ഇപ്പോള്‍ പല ഓഡിറ്റിങ്ങും നടന്നുവരുന്നത്.

വ്യക്തിപരമായി ഞാനേതെങ്കിലുമൊരു പ്രത്യേക മതത്തിന്റെ വിശ്വാസിയല്ല, എം.എൽ.എ. എന്ന നിലയിൽ ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധിയുമല്ല. വിവിധ മതങ്ങളിൽ നിന്ന് സാഹചര്യങ്ങൾക്കനുസരിച്ച്‌ ഉചിതമെന്ന് തോന്നുന്ന ആശയങ്ങൾ സ്വീകരിക്കുന്നതുകൊണ്ട്‌ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അതോടൊപ്പം കാലാനുസൃതമല്ലാത്തതും സമൂഹത്തെ പുറകോട്ടുനടത്തുന്നതുമായ ആശയങ്ങൾ മതങ്ങളുടെയും വിശ്വാസങ്ങളുടെയും സംസ്ക്കാരത്തിന്റെയുമൊക്കെപ്പേരിൽ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ അതിനെ തിരിച്ചറിഞ്ഞ്‌ തിരസ്ക്കരിക്കാനുള്ള ജാഗ്രത കൈമോശം വരരുതെന്ന് മാത്രം. അതുകൊണ്ട്‌ തന്നെ എന്റെ മത/സംസ്ക്കാര വിമർശ്ശനം വർഗ്ഗീയ വാദികളുടെ മട്ടിൽ അന്യമത വിദ്വേഷത്തിൽ നിന്നുള്ളതല്ല, മറിച്ച്‌ സമകാലിക രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ പരമാവധി സ്വതന്ത്ര ചിന്തയോടെ നോക്കിക്കാണുന്ന ഒരു പൊതുപ്രവർത്തകന്റേതാണ്. ഏതായാലും എന്റെ നാട്ടിലെ ജനങ്ങളെ അവരുടെ ജാതി, മത വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ വേർത്തിരിച്ചുകാണുന്ന സമീപനം ഒരിക്കലും ഞാൻ പുലർത്തിയിട്ടില്ല. സമയാസമയങ്ങളിലുയർന്നുവരുന്ന വിവിധ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളുടെ രൂപീകരണത്തിൽ തൃത്താലയിലെ ഈ റിലിജ്യസ്‌ കമ്പോസിഷൻ ഒരിക്കലും ഒരു സ്വാധീനഘടകമായിരുന്നിട്ടുമില്ല.

ആരംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ എന്നത്‌ ഒരു ബഹുമത സമൂഹമാണ്. മതം ഓരോ വ്യക്തിയുടേയും സ്വകാര്യതയാക്കി ചുരുക്കുകയും പൊതുവ്യവഹാരങ്ങളിൽ നിന്ന് പരമാവധി ഒഴിച്ചുനിർത്തുകയും ചെയ്യുമ്പോഴും മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിലൊക്കെയുള്ള എല്ലാത്തരം വ്യത്യസ്തതകളേയും ഉൾക്കൊള്ളുക എന്നതാണു ഇന്ത്യക്ക്‌ മുന്നിലുള്ള ശരിയായ വഴി. അവിടെയാണ് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം ആശയാദർശ്ശങ്ങളുടേയും പാരമ്പര്യത്തിന്റേയും സംസ്ക്കാരത്തിന്റേയുമൊക്കെ പേരുപറഞ്ഞുള്ള മതരാഷ്ട്രവാദങ്ങൾ അപകടകരമാവുന്നത്‌.

നമ്മുടെ രാജ്യത്തിന്റെ നൂറ്റാണ്ടുകളായുള്ള ചരിത്രമെടുത്ത്‌ പരിശോധിച്ചാൽ ഇവിടെ വ്യത്യസ്ത സമുദായങ്ങൾ എങ്ങനെ ഉണ്ടായി എന്നും ജനാധിപത്യപൂർവ്വകാലത്ത്‌ അവർ തമ്മിലുള്ള ഉച്ചനീചത്വങ്ങൾ എത്രത്തോളം കഠിനമായിരുന്നു എന്നും മനസ്സിലാക്കാൻ കഴിയും. അതുകൊണ്ടുതന്നെ ജനാധിപത്യകാലത്ത്‌ ഇത്തരം ഉച്ചനീചത്ത്വങ്ങൾ പരമാവധി പരിഹരിക്കുന്നതിനുവേണ്ടി പണ്ടുതൊട്ടേ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളും സമുദായങ്ങളും സംഘടിക്കുന്നതും തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ ഇടപെടുന്നതും സർക്കാരുകൾക്ക്‌ മേൽ പോസിറ്റീവായ സമ്മർദ്ദങ്ങൾ ചെലുത്തുന്നതും സ്വാഭാവികമാണെന്ന് മാത്രമല്ല, ഒരു ഇൻക്ലൂസിവ്‌ ഡമോക്രസിയിൽ വലിയൊരളവ്‌ വരെ പ്രോത്സാഹിപ്പിക്കേണ്ടത്‌ പോലുമാണ്.

ഈ കാഴ്ചപ്പാടിലാണ് ബി.ജെ.പി/ആർ.എസ്‌.എസും മുസ്ലിം ലീഗും തമ്മിൽ കൃത്യമായ വ്യത്യാസമുണ്ട്‌ എന്ന് പറയാൻ കഴിയുന്നത്‌. ആർ എസ്‌ എസ്‌ ഒരു വർഗ്ഗീയ സംഘടനയാണ്, മുസ്ലിം ലീഗ്‌ ഒരു സാമുദായിക സംഘടനയും. ആർ എസ്‌ എസ്‌ ഒരു ഹിന്ദു സംഘടന അല്ല, ഒരു 'ഹിന്ദുത്വ' സംഘടനയാണ്. അവരുടെ ഹിന്ദുത്വ എന്നത്‌ ഒരു ഫാഷിസ്റ്റ് രാഷ്ട്രീയ ആശയമാണ്, അതിനപ്പുറം നാം തലമുറകളായി പരിചയിച്ച്‌ പോരുന്ന ഇവിടത്തെ സാധാരണക്കാരുടെ ഹൈന്ദവ സംസ്ക്കാരവുമായി പേരുകൊണ്ടുള്ള സാമ്യം മാത്രമേ ആർ എസ്‌ എസിന്റെ ഹിന്ദുത്വക്ക്‌ ഉള്ളൂ. ആദിവാസികൾ, ദലിതർ, പിന്നാക്കക്കാർ എന്നിങ്ങനെ ഹിന്ദുസമൂഹത്തിൽ ഇന്ന് ഉൾപ്പെടുത്തപ്പെട്ടിരിക്കുന്ന (ഒരു കാലത്ത് അങ്ങനെ ഹിന്ദുവായി കണക്കാക്കപ്പെട്ടിരുന്നില്ലാത്ത) വ്യത്യസ്ത സമൂഹങ്ങളുടെ ഉന്നമനത്തിനായുള്ള ഒരു പോസിറ്റീവ്‌ അജണ്ടയും ഇല്ലെന്ന് മാത്രമല്ല, ഭൂപരിഷ്ക്കരണം, സംവരണം തുടങ്ങി പിന്നാക്ക ഹിന്ദുക്കൾക്ക്‌ പ്രയോജനകരമായ എല്ലാത്തിനേയും എതിർക്കുന്ന ഒരു ഉത്തരേന്ത്യൻ ബ്രാഹ്മണ സംഘടന മാത്രമാണ് ആർ എസ്‌ എസ്‌.
അതേസമയം മുസ്ലിം ലീഗ്‌ ഒരു മുസ്ലിം സംഘടന മാത്രമാണ്, ഒരു ഇസ്ലാമിസ്റ്റ്‌ സംഘടന അല്ല. മുസ്ലിം എന്നത്‌ ഒരു മതത്തിന്റെ പേരല്ല, ഒരു സമുദായത്തിന്റെ പേരാണ്. മതത്തിന്റെ പേർ ഇസ്ലാം എന്നാണ്. രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളെക്കുറിച്ച്‌ അത്യാവശ്യം വായനയുള്ള ഏതൊരാൾക്കും ഈ പദങ്ങൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാവും. ഹിന്ദുക്കളുടെ പേരിൽ പ്രവർത്തിക്കുന്ന ഹിന്ദുത്വസംഘടനയായ ആർ എസ്‌ എസിനെ താരതമ്യപ്പെടുത്തേണ്ടത്‌ ഇസ്ലാമിന്റെ പേരിൽ പ്രവർത്തിക്കുന്ന ഇസ്ലാമിസ്റ്റ്‌ സംഘടനകളായ എസ്‌ ഡി പി ഐ, പി ഡി പി, ജമാ അത്തെ ഇസ്ലാമി എന്നിവയോടാണ്. എന്നാൽ മുസ്ലിം സംഘടനയായ മുസ്ലിം ലീഗ്‌ താരതമ്യമർഹിക്കുന്നത്‌ ദളിത്‌-ബഹുജൻ സംഘടനയായ ബി.എസ്‌.പി, യാദവ-പിന്നാക്ക സംഘടനയായ സമാജ്‌ വാദി പാർട്ടി എന്നിങ്ങനെയുള്ള പ്രാദേശിക സാമുദായിക രാഷ്ട്രീയ പാർട്ടികളോടും രാഷ്ട്രീയത്തിൽ നേരിട്ടിടപെടാത്ത എൻ എസ്‌ എസ്‌, എസ്‌.എൻ.ഡി.പി, കെ.പി.എം.എസ്‌ തുടങ്ങിയ മറ്റ്‌ സാമുദായിക സംഘടനകളോടുമാണ്.

ഞാൻ മനസ്സിലാക്കുന്നിടത്തോളം ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കുക എന്ന അജണ്ട ഒരു കാലത്തും കേരളത്തിലെ മുസ്ലീം ലീഗിനുണ്ടായിട്ടില്ല. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയേയും നാട്ടിലെ ജനാധിപത്യ സംവിധാനത്തെയും പൂർണ്ണമായി അംഗീകരിച്ച്‌, അതിൽനിന്ന് മാറിനിൽക്കാതെ ക്രിയാത്മകമായി ഇടപെട്ട്‌, ജനങ്ങളെ അഭിമുഖീകരിച്ച്‌, ഇതരമതസ്ഥരുടെ കൂടെ വോട്ട്‌ വാങ്ങി ജനപ്രതിനിധികളെ സൃഷ്ടിച്ച്‌, കോൺഗ്രസ്‌, സി.പി.എം തുടങ്ങിയ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളോടൊപ്പം ചേർന്ന് സർക്കാരുകളിൽ പങ്കാളിയായി, വ്യവസ്ഥാപിതമായി ലഭിക്കുന്ന ആ അധികാരപങ്കാളിത്തം തങ്ങളുടെ പ്രദേശത്തിന്റെ വികസനത്തിനും തങ്ങളുടെ സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതി അടക്കമുള്ള കാര്യങ്ങൾക്കും വിനിയോഗിക്കുക എന്ന രാഷ്ട്രീയ പ്രവർത്തനമാണ് മുസ്ലിം ലീഗ്‌ നിർവ്വഹിക്കുന്നത്‌. അതോടൊപ്പം തങ്ങളുടെ സമുദായത്തിലുള്ളവർക്ക്‌ മാത്രമല്ല സഹോദര സമുദായങ്ങളിലുള്ളവർക്കും കൂടി പ്രയോജനം ലഭിക്കുന്ന നിരവധി കാരുണ്യ പ്രവർത്തനങ്ങളും ഒരു പാർട്ടി എന്ന നിലയിൽത്തന്നെ ലീഗ്‌ ഏറ്റെടുക്കുന്നത്‌ കാണാൻ കഴിയുന്നുണ്ട്‌.

മുസ്ലിങ്ങൾക്കിടയിൽ മതസങ്കുചിതവാദത്തിന്റെ കാര്യമായ വേരോട്ടമുണ്ടാക്കാൻ ഇസ്ലാമിസ്റ്റ്‌ സംഘടനകൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രത്യേകിച്ചും 1992 ഡിസംബർ 6 നുശേഷമുള്ള ഇരവാദത്തിലൂന്നിയ പ്രചരണതന്ത്രങ്ങളിലൂടെ ന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്കയും അരക്ഷിതബോധവും വളർത്തുന്ന കാര്യത്തിൽ അവർ വലിയൊരളവിൽ വിജയിച്ചിരിക്കുന്നു. ഇവിടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലിടപെടുന്ന മുസ്ലിം ലീഗ്‌ പോലുള്ള മിതവാദ സംഘടനകളുടെ പ്രസക്തി. മത വിഷയങ്ങളിൽ മുസ്ലിം ലീഗിനു തീവ്രത പോരാ എന്നാണ് മറ്റ്‌ സംഘടനകളുടെ പരാതി എന്നോർക്കണം. ബാബരി മസ്ജിദ്‌ പൊളിച്ച സമയത്ത്‌ മുസ്ലിം ലീഗ്‌ തീവ്രമായി പ്രതികരിച്ചില്ല എന്ന് പരാതി പറഞ്ഞ്‌ അതിൽനിന്ന് പുറത്തുപോയവരാണ് ഇന്ത്യൻ നാഷണൽ ലീഗ്‌ ഉണ്ടാക്കിയത്‌. പാർട്ടിയുടെ പേരിൽ മുസ്ലിം എന്നുണ്ടോ ഇല്ലയോ എന്ന് മാത്രം നോക്കി വര്‍ഗീയത നിശ്ചയിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഐ.എൻ.എൽ. ഇങ്ങനെയുള്ള ഐ.എൻ.എല്ലിനേയും മദനിയുടെ പി.ഡി.പി.യേയുമൊക്കെ പരസ്യമായി പിന്തുണച്ചും അവരിൽനിന്ന് എം.എൽ.എ.മാരെ വരെ സൃഷ്ടിച്ചും മുസ്ലിം വർഗ്ഗീയതയെ വളർത്തിയത്‌ മതേതരത്വത്തിന്റെ പേരിൽ മേനി നടിക്കുന്ന സി.പി.എമ്മാണ് എന്നത്‌ കാണാതിരുന്നുകൂടാ.

ഇതിനർത്ഥം മുസ്ലിം ലീഗ്‌ എന്ന രാഷ്ട്രീയ പാർട്ടി വിമർശ്ശനാതീതമാണെന്നല്ല. അധികാര രാഷ്ട്രീയം കയ്യാളുന്ന മറ്റ്‌ ഏതൊരു രാഷ്ട്രീയ പാർട്ടിയിലുമെന്ന പോലെ അഴിമതി, സ്വജന പക്ഷപാതം, വരേണ്യ വർഗ്ഗ താത്പര്യം, ചില ഭരണാധികാരികളുടെ കാര്യക്ഷമതാക്കുറവ്‌ എന്നിവയൊക്കെ ലീഗിനെതിരെയും ആർക്കും ഉന്നയിക്കാം. എന്നാൽ ഇന്നത്തെ കേരളത്തിലെ പല വിമര്‍ശനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് പലപ്പോഴും ലീഗ്‌ വിമർശ്ശനമെന്നത്‌ മനസ്സിന്റെ അബോധതലത്തിലുള്ള മുസ്ലിം വിരുദ്ധതയുടെ ഭാഗമായി ഉയരുന്ന വിമർശ്ശനമാണെന്നുള്ളതാണ്. പച്ച സാരി, പച്ച ബോർഡ്‌, നോമ്പ്‌ കാലത്തെ മലപ്പുറത്തെ ഉച്ചഭക്ഷണ നിഷേധം തുടങ്ങിയവയൊക്കെ യാതൊരു ക്രോസ്‌ ചെക്കിംഗുപോലുമില്ലാതെ വിശ്വസിക്കാൻ കേരളത്തിലെ പൊതുബോധത്തിനു കഴിയുന്നു എന്നത്‌ എത്രത്തോളം സംഘ്‌ പരിവാറിന്റെ ആശയപരമായ ഹിന്ദുത്വവൽക്കരണത്താൽ കേരളീയ സമൂഹം സ്വാധീനിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്.

മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായ വിഷയം, പർദ്ദയുടെ അടിച്ചേൽപ്പിക്കൽ, മതഗ്രന്ഥങ്ങളുടെ അപ്രമാദിത്തം, ഖിലാഫത്തിന്റെ ഉദാത്തവൽക്കരണം, ലൈംഗിക ന്യൂനപക്ഷങ്ങൾക്കുള്ള പിന്തുണ, ചുംബന സമരം എന്നിവയിലൊക്കെ ഇസ്ലാമിസ്റ്റ്‌ സംഘടനകൾ സൃഷ്ടിച്ചെടുത്ത പൊതുബോധങ്ങൾക്ക്‌ എതിരെ ശക്തമായ നിലപാട്‌ തന്നെയാണ് എന്റെ ഭാഗത്തു നിന്നുണ്ടായിരുന്നത്‌. "വി.ടി.ബൽറാം തൃത്താലയിലെ വോട്ട്‌ ബാങ്കിൽ കണ്ണുനട്ട്‌ മുസ്ലിങ്ങൾക്കെതിരെ വിമർശ്ശനം നടത്താൻ ധൈര്യപ്പെടില്ല" എന്ന് ഏകപക്ഷീയമായി വിധി എഴുതാൻ തിരക്കുകൂട്ടുന്നവർക്ക്‌ ഇതൊന്നും ശ്രദ്ധയിൽപ്പെടില്ലായിരിക്കും. ഞാൻ അംഗമായ മുന്നണിയിലെ ഘടകകക്ഷിക്കെതിരെ രാഷ്ട്രീയ എതിരാളികളാഗ്രഹിക്കുന്ന ഭാഷയില്‍ത്തന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ നിരന്തരം വിമർശ്ശനമുന്നയിച്ചുകൊണ്ട്‌ എന്റെ ധാർമ്മികതയും നിഷ്പക്ഷതയും തെളിയിക്കണം എന്നാണു വിമർശ്ശകരുടെ ആവശ്യം. എന്നാൽ ആർ.എസ്‌.പി.യുടേയോ ജനതാദളിന്റേയോ മന്ത്രിമാർക്കെതിരെ ഞാനെന്തുകൊണ്ട്‌ വിമർശ്ശനമുന്നയിക്കുന്നില്ല എന്ന ചോദ്യം പോലും ഉയരുന്നില്ല എന്നുമോർക്കണം. സർവ്വതന്ത്ര സ്വതന്ത്രൻ അല്ലാത്ത ഏതൊരു രാഷ്ട്രീയ പ്രവർത്തകനും ജനപ്രതിനിധിക്കും ബാധകമായ എല്ലാ സ്വയം നിയന്ത്രണങ്ങളും ഞാനും പാലിച്ചേ പറ്റൂ.

ചുരുക്കത്തിൽ എന്തുകൊണ്ട്‌ ആർ.എസ്‌.എസിന്റെ ഹിന്ദുരാഷ്ട്രവാദത്തെ എതിർക്കുന്ന അതേ അളവിലും കാഠിന്യത്തിലും ഇസ്ലാമിക മതരാഷ്ട്രവാദത്തെ എതിർക്കുന്നില്ല  എന്നതാണു ഞാനടക്കം പലരും സ്ഥിരമായി നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യം. എഴുത്തുകാരൻ സക്കറിയയാണെന്ന് തോന്നുന്നു വർഷങ്ങൾക്ക്‌ മുൻപ്‌ ഈ ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകിയിട്ടുണ്ട്‌. ഏത് തരം വര്‍ഗീയതയും അല്‍പ്പബുദ്ധികളുടെ വികലമായ ചിന്തയുടെ പ്രതിഫലനമാണെങ്കിലും മാഗ്നിറ്റിയൂഡിലും ഇമ്പാക്റ്റിലും രണ്ടും തമ്മിലുള്ള വ്യത്യാസം തന്നെയാണ് പ്രധാനം. ന്യൂനപക്ഷ വർഗ്ഗീയതക്ക്‌ പരമാവധി ഭീകരവാദമാവാനേ കഴിയൂ. അവർക്ക്‌ വേണമെങ്കിൽ ബോംബ്‌ പൊട്ടിക്കാം, ബസ്‌ കത്തിക്കാം, കൈ വെട്ടാം. പക്ഷേ അപ്പോഴും അതിനെ ശക്തമായി അടിച്ചമർത്താൻ നമുക്ക്‌ മതേതര ഭരണകൂടത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളുണ്ട്‌; പോലീസുണ്ട്‌, പട്ടാളമുണ്ട്‌, ഇന്റലിജൻസ്‌ സംവിധാനങ്ങളുണ്ട്‌, നിയമങ്ങളുണ്ട്‌, മാധ്യമങ്ങളുണ്ട്‌, സർവ്വോപരി അതിനെതിരായ പൊതുബോധമുണ്ട്‌. എന്നാൽ ഭൂരിപക്ഷം വർഗ്ഗീയതക്ക്‌ അടിപ്പെട്ടാൽ അത്‌ ഫാഷിസമായി മാറും. ജനാധിപത്യ സ്ഥാപനങ്ങളെല്ലാം അവർ കയ്യടക്കും, തെരഞ്ഞെടുപ്പുകളിൽ അവർ അനായാസം ജയിക്കും, നിയമങ്ങൾ അവർക്കിഷ്ടമുള്ള രീതിയിൽ നിർമ്മിക്കും, പോലീസും പട്ടാളവും ചിലപ്പോൾ കോടതികളും വരെ അവർക്കിഷ്ടമുള്ള രീതിയിൽ വരച്ച വരയിൽ നിർത്തും, മാധ്യമങ്ങളും പൊതുബോധവും അവരുടെ ചിന്താധാരയോട്‌ ചേർന്ന് നിൽക്കും, അവരെ വിമർശ്ശിക്കുന്നത്‌ രാജ്യദ്രോഹമായി മുദ്രകുത്തപ്പെടും. മറ്റുതരത്തിൽപ്പറഞ്ഞാൽ ന്യൂനപക്ഷ തീവ്രവാദി ഒന്നിനുപുറമേ മറ്റൊന്നായി സ്‌ഫോടനക്കേസുകളിൽ ആരോപിതനായി ആയുഷ്ക്കാലം ജയിലിൽ കിടക്കും, ഭൂരിപക്ഷ തീവ്രവാദി കൂട്ടക്കൊലകളുടെ പാപക്കറകൾ ഫോട്ടോഷോപ്പിലിട്ട്‌ മായ്ച്ചുകളഞ്ഞ്‌ വികസനനായകന്റെ പ്രതിഛായയുമണിഞ്ഞ്‌ ഇന്ത്യൻ പ്രധാനമന്ത്രിക്കസേരയിലേക്ക്‌ അനായാസം നടന്നടുക്കും.

അതുകൊണ്ടാണ് ഇന്ത്യൻ ഫാഷിസത്തിന്റെ മൂർത്തരൂപമായ ആർ എസ്‌ എസിനെ നിരന്തരമായി വിമർശ്ശിക്കേണ്ടത്‌ മതേതര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഏതൊരു യഥാർത്ഥ ഇന്ത്യക്കാരന്റേയും കടമയായി മാറുന്നത്‌. അരുവിക്കരയിൽ തെളിഞ്ഞതുപോലെ ഒരു മണ്ഡലത്തിൽ ആയിരം വോട്ടുപോലും തികച്ചുപിടിക്കാൻ കഴിയാതെ 'നോട്ട'ക്കും പുറകിലായ ഇസ്ലാമിക വർഗ്ഗീയ സംഘടനകളെ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ വർഗ്ഗീയതക്കൊപ്പം തൂക്കമൊപ്പിക്കാൻ അതേ അളവില്‍ വിമർശ്ശിക്കണമെന്ന് വാശി പിടിക്കുന്ന സംഘാക്കള്‍ ഒന്നുകിൽ കഥയറിയാതെ ആട്ടം കാണുകയാണ്, അല്ലെങ്കിൽ ആർ എസ്‌ എസിനെ വിമർശ്ശനങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കാൻ വെമ്പൽ കൊള്ളുകയാണ്.

Thursday, September 12, 2013

തിരസ്കാരങ്ങളുടെ രക്തസാക്ഷികൾ

ഉറിയിൽ
തൂങ്ങിക്കിടന്ന്
ഉമിക്കരിക്കുടുക്ക
മുതിർന്നവരെ
പേരെടുത്തു വിളിച്ചു
തിരിഞ്ഞു നോക്കുന്നില്ല
മുൻപരിചയം
പുതുക്കാൻ മടിക്കുന്നു

മറവിക്കാരോട്
മുറവിളികൂട്ടുമ്പോളും
പുതുമക്കാരെ
ക്ഷണിച്ചുനോക്കി

ഇല്ല; കണ്ടഭാവമില്ല!
നീട്ടി തുപ്പുന്നത്
വെളുപ്പാണെങ്കിലും
വെറുപ്പിൻറെ നുര

തൊട്ടടുത്ത്‌
കിണറ്റിൻ കരയിൽ
പണിയൊന്നുമില്ലാതെ
കപ്പിയും കയറും
പഴങ്കഥകൾ പകുത്ത്
പങ്കുവെയ്ക്കുന്നു
അരിവാളും
വെട്ടുകത്തിയും പോലെ
തുരുമ്പിച്ചു തീരാനാണ്
നമ്മുടേം വിധിയെന്ന
ആത്മഗതം   
സങ്കടക്കിണറാഴങ്ങളിൽ നിന്ന്
കോരിയെടുക്കുന്നു
തകരബക്കറ്റ്

വീട്ടുമുറ്റത്തും
തൊടിയിലും മാത്രമല്ല
ഉമ്മറപ്പടിയിലും
അടുക്കളക്കോലായിലും
തിരസ്കാരങ്ങളുടെ
രക്തസാക്ഷികൾ വേറേയുമുണ്ട്




Sunday, July 7, 2013

ഏഴ് ഹൈക്കുകൾ

നിറവയറുമായ് പുഴ 
നടവഴിയിൽ 
പെരുമഴയുടെ വിരുത്

ഒരു പുറം വായിച്ചു 
മറുപുറം മായിച്ചു 
നീയാണ് നീതന്നെയാണ് ശരി

മിഴി നട്ടു 
മൊഴി പടർന്നു 
മനം കായ്ച്ചു 

ചാഞ്ഞ കണ്ണിൽ 
ഓടിക്കേറാൻ പറ്റില്ല 
നുഴഞ്ഞുകയറണം 

ഓലക്കുടിൽ മുറ്റത്ത് 
ഓലക്കുടി 
തീപ്പേടിയിൽ 

മക്കൾ ചിണുങ്ങുമ്പോൾ 
അമ്മ അലിയും 
മറക്കുമ്പോൾ അലയും 

ജാതിപത്രിയും കായും 
ജന്മബന്ധം വേർപ്പെടുത്തുന്നു 
കച്ചവടക്കണ്ണ്‍ 

Sunday, June 23, 2013

ഖേദപൂർവ്വം

'കാറ്റെങ്ങാനും വന്നാൽ
പിന്നെ കളിയും ചിരിയും
ആട്ടവും ഇളക്കവും കൂടും
തൊട്ടടുത്ത് പുരയുണ്ടെന്നോ
ആളുകളുണ്ടെന്നോ
വീണ്ടുവിചാരമില്ലാതെ
വല്ലാത്ത വളച്ചിലും പുളച്ചിലും'
എന്നതായിരുന്നു പരാതി

കാണുന്നവർക്ക്
ആശങ്ക ഇല്ലാതിരിക്കുമോ

പ്രായം നോക്കണ്ടേ
പണ്ടത്തെ കരുത്തും കാഫലവും
ഇനി ഉണ്ടാകില്ലെന്ന്
അനുഭവമുണ്ടല്ലോ

അടുത്ത് നിന്നിരുന്ന
കവുങ്ങിന്റെ തലയെടുത്ത്
അകലെകൊണ്ടുവെച്ച
കാറ്റിന്റെ ക്രൂരത കണ്ടപ്പോൾ
വീടിനകത്ത് ഭയാശങ്കകളുടെ
കൊള്ളിയാൻ മിന്നി

'പൊന്നു കായ്ക്കുന്ന
മരമായാലും പുരയ്ക്ക് മേലെ
വന്നാൽ വെട്ടണ'മെന്ന
വീട്ടുകാരുടെ ഓർമ്മപ്പെടുത്തൽ
ഉണങ്ങിയ പട്ടകളുടെ
ഓർക്കാപ്പുറത്തുള്ള പതനം
ചോട്ടിലോടി കളിക്കുന്ന പേരക്കുട്ടി
മുന്നറിയിപ്പുകളവഗണിക്കാൻ വയ്യ

ഗത്യന്തരമില്ലാതെയാണ്
നിൻറെ തലയും കടയും വെട്ടി
കഥകഴിക്കാൻ ഞാൻ
മൗനാനുവാദം നൽകിയത്

ഭീതിരഹിതമായൊരു
സ്വൈര്യജീവിതത്തിന്
ഉപകാര സ്മരണകൾ
ഉപേക്ഷിക്കേണ്ടിവന്നു

എനിക്കറിയാം നമുക്ക്
പരസ്പരം ഗുണകരവും
വികാരപരവുമായ
കുറെ സമാനതകളുണ്ട്

ഞാനോർക്കുന്നു
എൻറെ ഉമ്മ നിന്നെ നട്ടു
പരിപാലിച്ചു വളർത്തിയ
പഴയ കാലത്തിൻറെ
നനവ്‌ മാറാത്ത പരിസരം
നീ തന്ന ഇളനീർ മധുരവും
തേങ്ങക്കാമ്പിന്റെ രുചിയും
നീയും മനസ്സറിഞ്ഞ്
ഞങ്ങളെ സ്നേഹിച്ചിട്ടുണ്ട്
മറക്കാൻ കഴിയില്ല

ഇപ്പോൾ ഉപയോഗം
തീരെ കുറഞ്ഞെങ്കിലും
ഓലയും കൊതുമ്പും മടലും
ഇന്നും വിറകുപുരയിൽ
ചിതലിനോട് മല്ലിടുന്നുണ്ട്
ഓർമ്മയുടെ അവശിഷ്ടങ്ങളവ

ഖേദപൂർവ്വം നമ്മളിന്ന്
പിരിയുമ്പോൾ പുറത്ത്
കറുത്ത കാതലുള്ള നീ
കത്തി ചാമ്പലാകാനല്ലല്ലോ
പോകുന്നതിപ്പോളെന്ന
ആശ്വാസമെനിക്കുണ്ട്
കട്ടിലോ മേശയോ കസേരയോ
എതെങ്കിലുമൊരു വേഷത്തിൽ
പുതിയ രൂപത്തിൽ
എവിടെയെങ്കിലും നീ
സ്നേഹസ്പർശമേറ്റ് ഇനിയും
സേവിക്കുമല്ലോ മനുഷ്യരെ

പ്രായാധിക്യം  പ്രയോജനപ്പെടും
ചിലപ്പോളത് പ്രയാസവും
ചെറുപ്പത്തിന് ചുറുചുറുക്കും
ചേലുമുണ്ടാകിലും കാതലുണ്ടാകില്ല



                 



'

Friday, May 17, 2013

പതിവ് തെറ്റിക്കുന്നവർ

ഇന്നലെ പാൽ‍ക്കാരി
ഇന്ന് പത്രക്കാരൻ 
ഇനി ഒരുപക്ഷെ വേലക്കാരിയും
കാത്തിരിപ്പ്‌ വിഫലമാക്കും

നേരും നേരവും തെറ്റിക്കുന്നവരുടെ 
നിര പാതാളം വരെ  നീളുന്നു

മുന്നറിയിപ്പില്ലാതെ
മുടങ്ങുന്നവരും
മുടക്കുന്നവരും
മുതൽ മുടക്കില്ലാത്ത
മുതലെടുപ്പ്കാരാണ്
മുഖമില്ലാത്ത കോലങ്ങൾ

ആശ്രയിക്കുന്നവരെ
അലംഭാവംകൊണ്ട്
അലോസരപ്പെടുത്തുമ്പോൾ ‍
പ്രതീക്ഷകളല്ലാതെ മറ്റൊന്നും
പകരം വെയ്ക്കാനില്ലാത്തവർ ‍
പകച്ച്‌ മിണ്ടാപ്രാണികളാകുന്നു

അമർഷങ്ങൾ  ചവച്ചരച്ച്
അയവിറക്കി അജീർണ്ണം തടയുന്നു

ആവലാതികളും
ആത്മരോഷങ്ങളും
അങ്കലാപ്പുകളുമില്ലാത്ത മനസ്സ്
നരച്ച ആകാശം പോലെയാണ്

അനുഭവങ്ങളുടെ
അഭാവംകൊണ്ടല്ല
അരക്ഷിതാവസ്ഥകളുടെ
ആധിക്യം കൊണ്ടാണ്
അന്യർക്ക് ആട്ടിതെളിക്കാൻ
ജീവിതം വിട്ട് കൊടുക്കേണ്ടി വരുന്നത്

ഇന്ന്
പതിവ് തെറ്റിക്കാത്തത്
കാക്കകൾ മാത്രമാണ്





Thursday, March 28, 2013

അവർ


ആവിപറക്കുന്ന ചായയും ‍
ആരോറൂട്ട് ബിസ്കറ്റും പോലെ
ഒഴിവാക്കാന്‍ പറ്റാത്തതാണ്
കാലത്തെ  ദിനപത്രവും
തീന്മേശക്കരികിലെ
ഞങ്ങളുടെ മുഖാമുഖവും

ആവർത്തന വിരസമായ
പതിവ് പ്രഭാതങ്ങൾ ‍
പിന്നിയ പ്രതീക്ഷകളിലെ
ശൂന്യ വൃത്തങ്ങളാണ്

ആശങ്കകളുടെ ആകാശം
വിശാലമാകുന്നത്
ഞങ്ങൾക്കിടയിലെ
മൗനമഞ്ഞ്  ഉരുകിയൊഴിഞ്ഞാണ്‍

അടുത്തില്ലാത്ത മക്കളുടെ
സുഖ വിവരപ്പട്ടികയും
അവരുടെ പുതിയ ആവശ്യങ്ങളും
ശുപാർശ സഹിതം
സമർപ്പിച്ച്‌ പരിഹാരം തേടുന്നു
വേവലാതികളുടെ ആവിയിൽ
പൊള്ളിവെന്ത അമ്മ മനസ്സ്
ആർഭാടപ്പുറത്ത് സവാരിചെയ്യുന്ന
അവരുടെ സഞ്ചാര  ദിശ
അറിഞ്ഞിട്ടും അറിയാതെ
എൻറെ നെടുവീർപ്പുകോട്ടകൾ
കണ്ടിട്ടും കാണാതെ

മരുന്നുകൾക്ക് മോചിപ്പിക്കാൻ കഴിയാത്ത
ആതുരതയുടെ തടവറയിലും അവൾ
മക്കളെയോർത്ത് പെയ്യുന്നു
അസ്വസ്ഥതയുടെ അലകടലാകുന്നു
ആപത്തുകളെയകറ്റാൻ
പ്രാർത്ഥനയുടെ കൊടുമുടിയാകുന്നു

അവരല്ലാതെ
ഞങ്ങളിപ്പോൾ  എവിടെയുമില്ല



























 

Friday, January 11, 2013

വെറുതെ

വെറുതെ

ഇടവഴികള്‍ പലതും
പെരുവഴികളായപ്പോള്‍
പെരുകി കൊടുമയും
കൊടുവാള്‍ പ്രയോഗവും

മുള്ളുവേലിക്കു  പകരം
മതിലുകളുയര്‍ന്നപ്പോള്‍
മറവിയുടെ ശിലയാല്‍ മറഞ്ഞു ‌
പൂര്‍വസ്നേഹസ്തൂപങ്ങള്‍

നോക്കുകുത്തികള്‍
നീക്കുപോക്കുകാര്‍ സ്വയം
നിര്‍ണ്ണയമില്ലാത്തോര്‍
നെട്ടോട്ടമോടുന്നു ഇടംവലം ‍

നേര് തേടുവാന്‍ നേരമില്ല
നുണ വിറ്റു നേടും പെരുമ  ‍
നാണം തോരയിട്ട്
നായാട്ടിനിറങ്ങുന്നു  നാട് നീളെ ‌

കൊടുത്താല്‍ കിട്ടും സ്നേഹം
കരുതിവെയ്ക്കുന്നില്ല
വിളഞ്ഞത് വിത്തിനിടുന്ന
വിവേകവും പതിരായി







Wednesday, January 9, 2013

മുക്കുപണ്ടം

കാണാന്‍ കൊള്ളാവുന്നത് കൊണ്ടല്ലേ
ആണുങ്ങള് കൊതിയോടെ
നോക്കി കണ്ണിറുക്കി
കമന്റ് അടിക്കണത്
വിലപ്പെട്ടതെന്തോ ഉള്ളതുകൊണ്ടല്ലേ
ചിലര് വില പറയുന്നത്
ഞാന് മറുപടി ഒന്നും പറയൂല്ല
വെറുതെ ചിരിക്കും

പ‍ത്രം  കാണുമ്പോള് പേടിയാണ് ‍
കൂട്ട ബലാത്സംഗം, പീഡനം
തട്ടികൊണ്ടുപോക്ക്
തല പെരുക്കും ഓരോന്ന് അറിയുമ്പം
വീടിന് അടച്ചൊറപ്പ് കൊറവാ
അമ്മയ്ക്കാണെങ്കില്‍ പണ്ടത്തെ
ചുണയും ഗമയും ഇല്ല 
ചോദിക്കാനും പറയാനും കെല്‌പ്പില്ല

വീണ്ടു വിചാരം  കൂടിയപ്പോളാണ്
വീടുവിട്ടിറങ്ങി പോന്നതും
അഭയം തരൂന്ന് കരുതി
സ്വര്‍ണപ്പണ്ടം പണയം എടുക്കുന്ന
മുതലാളിയെ  സമീപിച്ചതും
അയാള്‍ പലവട്ടം ക്ഷണിച്ചിട്ടുള്ളതാണ്

കാത്തുനിന്ന് ആളൊഴിഞ്ഞപ്പോള്‍
"കൂടെ പൊറുക്കാനെനിക്ക്
സമ്മതമാണെന്ന്" പറഞ്ഞപ്പം
ചമ്മിയ ചിരിയോടെ
ആദ്യം ഉരച്ചു നോക്കണം‍
പിന്നെ ഉരുക്കി നോക്കണം
മുക്കുപണ്ടമാണോ മാറ്റുണ്ടോ
എന്നൊക്കെ അറിഞ്ഞിട്ട്
വില പറയാമെന്ന കച്ചവട ഭാഷ
അതിനിടക്ക് തൊടാനും തലോടാനും
തിടുക്കവും ഒരു വിറയലും

സാറിനോട്‌ പറയാലോ
ഞാന്‍ പതിനൊന്നാം
വയസ്സിലാണ് വയസ്സറീച്ചത്
ഒരാഴ്ച്ച കഴിഞ്ഞുകാണും
അമ്മേം, കൂടെ താമസിക്കുന്ന
അയാളും  പുറത്തുപോകാനുള്ള
ഒരുക്കം കണ്ട് ‍ ചോദിച്ചപ്പോ
 "ഞങ്ങ ളിത്തിരി
കാശിന്റെ കാര്യത്തിന്‍ പോണതാണ്
നമ്മുടെ കിടപ്പാടം പണയം
വാങ്ങിയിരിക്ക്ണ  മുതലാളിയെങ്ങാനും
വന്നാല്‍ ഇരിക്കാന്‍ പറയണം
ഞങ്ങള്‍ കാശും കൊണ്ട് വേഗം വരാം"

അമ്മ പതിവില്ലാത്ത സ്നേഹത്തോടെ
എന്തോ വെള്ളം കലക്കീത്
കുടിപ്പിക്കേം ചെയ്താണ് പോയത്
അയാളും കൂടെ പോയത് കൊണ്ട്
പേടിക്കാതെ വെറുതെ ഇരിക്കാം
എന്ന് ഞാന്‍ സന്തോഷിച്ച്

പിന്നെ
സര്‍ക്കാരാശുപ ത്രി വരന്തേല്‍  വിരിച്ചിട്ട
മുഷിഞ്ഞ തുണിയില്‍ കിടക്കുമ്പോഴാണ്
ഞാന്‍ കണ്ണ് തുറന്നത് സാറെ
ഒന്നും ഓര്‍മ്മ ഉണ്ടായില്ല
അമ്മേടെ മൊഖം അപ്പൊ
നിറംമങ്ങിയ മുക്കുപണ്ടം പൊലെയിരുന്ന്

പണ്ട് കിടപ്പാടം പണയംവാങ്ങിയ
മുതലാളീടെ മോന്റെ മുന്നിലാണ്
ഞാന്‍ നില്‍ക്കുന്നതെന്നു മനസ്സിലായത്
കടച്ചുമരില്‌ തൂക്കിയ  ഫോട്ടോ കണ്ടപ്പളാണ് ‌
പിന്നെ ഞാന്‍ അവിടെനിന്നില്ല
അയാള്‍ കേറി പിടിച്ച് രംഗം
വഷളാകും മുമ്പേ ഞാനിറങ്ങി  ഓടി
ഇത്തിരി ദൂരം കഴിഞ്ഞ് കാണും
പിന്നില്‍ ബൈക്കിന്റെ ഹോണ്‍
കേട്ടപ്പോ തിരിഞ്ഞു നോക്കിയതാണ്
"കേറ്ന്നോ"ന്നു ചോദിച്ചപ്പോ
വേറെ ഒന്നും ആലോചിച്ചില്ല ‍
കണ്ട് പരിചയോം ഉണ്ട് പിന്നില്‍ കേറി
മനപൂര്‍വ്വം തട്ടുകയും മുട്ടുകയും
ചെയ്തപ്പോ എന്നെ ഇറക്കാന്‍ പറഞ്ഞു
ആ നേരത്താണ്  സാറ് വന്നത് ഭാഗ്യം

"പീഡനത്തിന് കേസെടുക്കണം സാറെ"
"ഛീ നിറുത്തടീ എന്റെ മോന്
എതിരെ കേസെടുക്കണം അല്ലേടീ "
"എനിക്കാരും ഇല്ല സാറെ "
"അകത്ത് കേറടീ..... ഞങ്ങളൊക്കെ
പിന്നെ ആര്‍ക്ക് വേണ്ടിയാടി "

വര്‍ത്തമാനത്തിന്റെ വിളക്ക് കെടുത്തി
ചതഞ്ഞരിഞ്ഞ നിലവിളിയും
ചെറുത്ത് നില്‍പ്പിന്റെ കരുത്തും
ഒലിച്ച് രക്തപ്പുഴയില്‍ ലയിച്ചു

അജ്ഞാത ജഡത്തിന്റെ മഹസ്സര് ‍
തയ്യാറാക്കി കഴിഞ്ഞപ്പോള്‍
അസിഡിറ്റീടെ പുളിച്ച്തേട്ടവും
ഇനി ഒരുകൊല്ലം തികച്ചില്ല
സര്‍വ്വീസ് തീരാനെന്ന തിരിച്ചറിവും
നിയമപാലകനെ അലട്ടി ‍
അയാള്‍ ജീപ്പ് സ്റ്റാര്‌ട്ടാക്കി ‍
സ്വര്‍ണപ്പണ്ടം പണയം എടുക്കുന്ന
മുതലാളി കടയിലിരുന്ന് അപ്പോള്‍
പണം എണ്ണുകയായിരുന്നു








Sunday, October 21, 2012

മകനോട്

മകനോട്

അറിവൊരു മുറിവാണുണ്ണി
അക്ഷരവിദ്യകളേറുന്തോറും
മുറിയും ഹൃദയം നീറും
നിണമില്ലാത്തൊരു മുറിവാണറിവ്

അറിവിന്‍ മുറിവൊരു സുഖമാണുണ്ണി
അറിവില്ലാത്തത്‌ വിനയല്ലോ

ചതുരന്മാരുടെ  ചിരിവലയത്തില്‍
ചിറകറ്റവരാകും നമ്മള്‍
വക്രന്മാരുടെ വാളിന്നിരയായ് ‍
വാക്കറ്റവരാകും നമ്മള്‍

ചതിയന്മാര്‍ ‍വരുതിയിലാക്കി
ചാവേറുകളാക്കും  നമ്മളെ
വായാടികളുടെ നാവിന്‍തുമ്പില്‍
വാലാട്ടികളാകും നമ്മള്‍

മകനേ അറിയുക
കൊടുങ്കാറ്റുവേഗത്തിലെത്തും നുണകള്‍
കപടവേഷങ്ങളില്‍ സഞ്ചരിക്കും
നാട്ടിലശാന്തിയും കലഹവും വിതച്ച്
വിളവെടുക്കാനായ് പതുങ്ങിനില്‍ക്കും

വഴിമുടക്കികളുടെ പീഡനം  ‍
സര്‍വ്വം സഹിച്ച്
സങ്കടപ്പെരുമഴ നനഞ്ഞ്
സത്യമെത്തുമ്പോളല്‍പം വൈകും
കാത്തിരിക്കുക ക്ഷമാപൂര്‍വ്വം
കണ്ടില്ലെങ്കില്‍ തേടിപ്പിടിക്കുക

മകനേ,
വര്‍ത്തമാനങ്ങളിലെ  മാനങ്ങളെല്ലാം
വാസ്തവമായിരിക്കണമെന്നില്ല
വായിച്ചറിഞ്ഞത് മനനം ചെയ്യുക ‍
വരികള്‍ക്കിടയിലൂടര്‍‍ത്ഥം ഗ്രഹിക്കുക
വിവേകപ്പുറത്തുള്ള സഞ്ചരണം
വേഗത്തിലാക്കി നീ ലക്ഷ്യത്തിലെത്തുക


ദര്‍ശനമാത്രയിലൊന്നിലും വശംവദനാകാതെ
ദൃശ്യങ്ങളെ വിചിന്തനം ചെയ്യുക ‍
മാച്ചും വരച്ചും വര്‍ണങ്ങള്‍ ചേര്‍ത്തും
മാറ്റിമറിക്കാം  സംഭവങ്ങള്‍

മകനേ, എന്നറിവിന്റെ സാക്ഷ്യമിതാ
അമ്മചുരത്തും പാലും
സ്നേഹവുമല്ലാതൊന്നുമേ
നേരായ് നേരെയെടുക്കരുത്

ഇനി നിന്റെ ഊഴം .....





Thursday, September 20, 2012

കാട്ടുകന്യക

കാട്ടുകന്യക

കാട്ടുകന്യക 
കാടിറങ്ങി
നാട്ടുപെണ്ണായ്
നിറ നിറഞ്ഞേയ്

പുളിനത്തിന്
പ്രണയിനിയായ്
ഇളകിയാടി
ഇരുകരയിലും
കുളിരുകോരി
കുടിനീരായ്

കല്‍പ്പടവ്കെട്ടിയ
കുളിക്കടവില്
കന്യകമാരൊത്ത് ‍
നന നനഞ്ഞേ

കുറുമ്പ്കാരി
കൊലുസ്സുകാരി
മതിമതിച്ചവൾ
കടലില്‍ വീണു

തിരകള്‍ക്കു വീണ വായന
തീരത്തിന് തീരാ വേദന









Monday, September 17, 2012

മഴ മദ്ദളം കൊട്ടുന്നില്ല

മഴവരുന്നതും കാത്ത്
പുഴ ഇപ്പോഴും
പാലത്തിന്നടിയിൽ
ചുരുണ്ട് കിടക്കുകയാണ് ‍
നാണത്തില്‍ചുറ്റാന്‍
പൂഴിപോലുമില്ലാതെ

ചിറകുമുറിഞ്ഞ മഴപ്പക്ഷി
ചില്ല്ജാലകത്തില്‍ പിടഞ്ഞു
ചില്ലലമാരിയില്‍ നിഴൽ കണ്ട്
ചുമർ ചിത്രമായ്‌ പതുങ്ങി

ദാഹം ശമിക്കാതെ
മരവേരുകള്‍ ആകാശത്തേക്ക്
നുഴഞ്ഞുകയറുന്നു
ജലനിധി തേടി മേഘയാത്ര
മോഹഭംഗത്തിൽ വഴിമുട്ടുന്നു
തൊണ്ടവരണ്ട പക്ഷികൾ
മണ്ണിൻറെ മാറ്‌ കൊത്തിവലിക്കുന്നു
വിണ്ടുകീറിയ ചുണ്ടുമായ് ഭൂമി
ഉഷ്ണക്കാറ്റിൽ വിയർക്കുന്നു

ഇത്തിരി വെള്ളവും
വെള്ളാരക്കല്ലും
ഓര്‍മ്മച്ചാലില്‍ മാത്രം
അവശേഷിക്കും മുമ്പേ
എൻറെ കരയെടുക്കാൻ
ഒരു പ്രളയം വരും


Thursday, November 3, 2011

ചിരവ



ചുമരില്‍ ചാരിയിരുന്ന്
വിശ്രമിക്കുമ്പോൾ
പഴയ കൂട്ടുകാരെ
ഇന്നും ഓർക്കാറുണ്ട്

എത്ര തടിമിടുക്കും
ഉശിരും ഉണ്ടായിരുന്നതാ
എന്നിട്ടും
മൂലയ്ക്കലിരുത്തിയില്ലേ
മെയ്യനങ്ങാതെ ഇരുന്ന്
മുടിഞ്ഞു മണ്ണായില്ലേ
ഉരലും ഉലക്കയും
എന്ത് ഗർവ്വായിരുന്നു

അമ്മിയുടെ കാര്യവും
ഇപ്പോൾ കഷ്ടം തന്നെ
ആർക്കും വേണ്ടാതായി
എത്ര പീഡനം സഹിച്ചതാ
പിള്ളയും തിരിഞ്ഞ് നോക്കാറില്ല 
അലഞ്ഞ് തിരിയുന്ന അനാഥക്കുട്ടി


ഓ ഈ വെറ്റ്ഗ്രൈണ്ടറിന്‍റെ
ഒടുക്കത്തെ ഒരു ശബ്ദം
കൊച്ചമ്മയുടെ സ്വഭാവം തന്നെയാണ്
അഹങ്കാരി! എല്ലാവരേയും ഓടിച്ചില്ലേ
ഇടയക്ക്‌ ഞാനൊന്നു മാന്താറുണ്ട്
ഇനി എന്നാണാവോ എന്‍റെ ഊഴം


നടു ഒടിയുന്നവരെ ആര്‍ക്കും വേണ്ട
നടു വളയക്കുന്നവരെ മാത്രം മതി

Wednesday, July 20, 2011

പൊങ്ങുതടി

ഉടയാത്തൊരു മൗനം
ഉടക്കി നിൽ‍ക്കുന്നു
ഇടനെഞ്ചിലൊരാഘാതം
ഇടിവെട്ടി പെയ്യുന്നു

അമ്മച്ചുമരുകൾ‍ക്കുള്ളിലും
പിതാസർപ്പ  ദംശമേറ്റ് പുളയുന്ന
പെണ്‍‍കിടാവിന്‍റെ നിലവിളി
ചത്ത്‌മലച്ച് ചീഞ്ഞുനാറുന്നു

അന്നം കിട്ടാതെ മരിച്ച
അമ്മയുടെ പതിനാറടിയന്തിരത്തിന്
പന്ത്രണ്ട് കറികളും
പാൽ പായസവും
സദ്യകേമമാക്കുവാൻ
മക്കളൈക്യപ്പെട്ടു

ചെക്കൻ വീട്ടുകാർ
ചോദിച്ച പൊന്നും പണവും
കൊടുക്കാനില്ലാതെ
കെട്ട് നടക്കാതെ പോയ പെണ്ണ്
കെട്ടിത്തൂങ്ങിച്ചത്തന്ന്
അയൽവക്കത്തെ ധർമ്മിഷ്ടൻ
തന്നോളം തൂക്കത്തിൽ
പൊന്ന് വഴിപാട് നൽകി
പരമ ദൈവ ഭക്തിയിൽ

നിസ്വന്റെ ഭിക്ഷാപാത്രത്തിൽ
ചില്ലിക്കാശിട്ടു ധർമ്മം ചെയ്യുന്നോർ
ദേവാലയ മുറ്റത്തെ നേർച്ചപ്പെട്ടി
നിറയ്ക്കുന്നു ദൈവപ്രീതിക്ക്‌
ശത്രു സംഹാരത്തിന് കാഴ്ച്ച
സ്വാർത്ഥ ലാഭത്തിന്  ദക്ഷിണ

നൊന്തു പെറ്റോരമ്മയെ
ഏകാന്തത്തടവറയിലിട്ട്
പേറ്റ് നോവറിയാത്തമ്മയെ
തൊഴുത് പുണ്യം തേടുന്നു

മേടയിൽ പാർത്തും
മോടിയിലൊരുങ്ങിയും
ധനലാഭ വാഗ്ദാനങ്ങളാൽ
കൊള്ളയടിക്കുന്നു ചിലർ
ചോര നീരാക്കി മിച്ചം വെച്ചതും
കരുതിവെച്ച കിനാക്കളും

കണ്ടും കേട്ടും പഠിക്കാത്ത നമ്മളെ
ദുരാഗ്രഹങ്ങൾ നയിക്കുന്നു
സ്വന്തം വിനകളാൽ വീഴുമ്പോൾ
അന്യരെ പഴിച്ചെഴുനേൽക്കുന്നു

മത വൈരങ്ങൾ
തെരുവ് കത്തിക്കുമ്പോൾ
പ്രതികരിക്കുന്നവന്റെ പേരും
മത ചിന്ഹങ്ങളും
കുറിക്കുന്നു  മുഖമൂടികൾ
പ്രതികാരം രാകി മൂർച്ചകൂട്ടുന്നു

കയ്യൂക്കുള്ളവൻ
കയ്യേറ്റം തുടരുമ്പോൾ
ഒന്നും ചെയ്യാനില്ലാതെ
ഒഴുക്കിനൊത്തൊലിച്ചുപോം
പൊങ്ങുതടികളായ്
മാറുകയല്ലോ നമ്മൾ കഷ്ടം!

Tuesday, June 28, 2011

കാത്തിരിക്കുക

പോയ കാലത്തിന്‍റെ കാലടിപ്പാടുകള്‍
മായാത്ത വ്യഥയുടെ ശിലാതലത്തില്‍
വീണു ചിതറുന്നോരോര്‍മ്മതന്‍ ചീളുകള്‍
വീണ്ടുമെന്‍ നെഞ്ചകം കീറുന്നു

കരയാന്‍ തുടുത്ത കരള്‍നോവുകള്‍
കനലായ് പെയ്യുന്ന മൂകരാവില്‍
കാട്ടുമരചില്ലയിലെ ഇരുള്‍പ്പടര്‍പ്പില്‍
കൂടില്ലാക്കിളിയുടെ തേങ്ങലായ്
ഒഴുകിയെത്തെന്നു നിന്നുയിരിന്‍ നാദം
ഒറ്റക്കമ്പി വീണാരോദനം പോല്‍

തീരത്തൊടുങ്ങുന്ന തിരയായ്‌ വന്നെന്നെ
തരളിതമാക്കുന്ന പരിഭവങ്ങള്‍
വെയില്‍ചുറ്റി പാറുന്ന മഴച്ചാറ്റലായ്
വിസ്മയമാനത്ത് മാരിവില്ലാകുന്നു

ഇനിയും തെളിയാത്ത വിഭാതത്തിലെവിടെയോ
ഇത്തിരി തുടുക്കതിര് നമുക്കുമുണ്ടാകാം
കാത്തിരിപ്പിന്‍റെ തിരിനീട്ടി വെയ്ക്കുക
കാറ്റ് കെടുത്താതെ വട്ടംപിടിക്കുക

Friday, June 24, 2011

ആപേക്ഷികം: രതി നിര്‍വേദം

ആപേക്ഷികം: രതി നിര്‍വേദം

ധീരവും ഉദാത്തവുമായ അഭിപ്രായ പ്രകടനം ശ്ലാഘനീയമാണ്. യുവതലമുറ അവരുടെ മനസ്സു തുറന്നു സംസാരിക്കുന്നത് നല്ല പ്രതീക്ഷകളാണ് നല്‍കുന്നത്. ഇവിടെ നിരൂപണ വിധേയമായ പുതിയ രതിനിര്‍വേദം സിനിമ ഞാന്‍ കണ്ടില്ല. പഴയ രതിനിര്‍വേദം ഞാന്‍ കണ്ടത് പദ്മരാജന്‍, ഭരതന്‍ ചിത്രങ്ങള്‍ ഒന്നും വിടാതെ കണ്ടിരുന്ന ഒരു ആരാധകന്‍ എന്ന നിലയിലാണ്. സത്യത്തില്‍ ആ സിനിമയിലെ അല്പം ചില രംഗത്തെ ശരീര പ്രദര്‍ശനങ്ങള്‍ മാത്രമേ അരോചകമായി തോന്നിയുള്ളൂ. പക്ഷെ ആ കഥയില്‍ ഒരു സന്ദേശം ഉണ്ടായിരുന്നു; യുവതികള്‍ക്കും, കുമാരന്മാര്‍ക്കും. പക്ഷെ അത്തരം സന്ദേശങ്ങള്‍ മനസ്സിലാക്കാതെ പോകുന്ന സമൂഹം ലൈംഗീകത അരാജകത്വം കേരളത്തില്‍ വര്‍ദ്ധിക്കാന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മുപ്പതു വര്‍ഷം മുതലിങ്ങോട്ടുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍, ഏറ്റവും കൂടുതല്‍ ബലാല്‍സംഗവും, പീഡനങ്ങളുമാണ്. എന്താണിതിനു കാരണം? ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണോ? സ്ത്രീകളുടെ വസ്ത്രണധാരണത്തില്‍ വന്ന പരിഷ്കാരങ്ങളാണോ, ദൃശ്യ മാധ്യമങ്ങളുടെ വളര്ച്ചയാണോ? കച്ചവട സിനിമകളിലെ മസാല മിശ്രിതങ്ങളാണോ. എന്‍റെ വിശകലനത്തില്‍ ഇവയെല്ലാം വ്യത്യസ്തമായ അളവില്‍ ഇപ്പോഴത്തെ അരാജകത്വത്തിന് കാരണമാകുന്നുണ്ട്. പിന്നെ ചൂഷണമാണ് ഇന്ന് പലരുടെയും പ്രധാന വിനോദം. കാലാകാലങ്ങളില്‍ വിറ്റഴിയുന്ന വിദ്യകള്‍ അവതരിപ്പിച്ചു ദ്രവ്യമോ കയ്യടിയോ വാങ്ങുന്നവര്‍ എവിടെക്കാണ് നമ്മെ നയിക്കുന്നതെന്ന് വൈകി മാത്രം മനസ്സിലാക്കി കേഴുവാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍.


Tuesday, June 21, 2011

ഉദ്യോഗ പര്‍വ്വം



തിരിച്ചു പോക്കിനായ്
തിരക്ക് കൂട്ടുന്നു
ശേഷിച്ച നാളിലെ
ശോഷിച്ച ചേതന

തിരിഞ്ഞു നോക്കാന്‍ ഭയമാണെനിക്ക്
കൊഴിഞ്ഞ യവ്വനപൂക്കള്‍ വീണു
കരിഞ്ഞലിഞ്ഞോരീ ശ്മശാന ഭൂവിലെ
മരിച്ച സ്വപ്നത്തിന്‍ സ്മാരകശിലകളെ

ആയുസ്സിന്നിതള്‍ കൊത്തിപ്പറന്നുപോം
സമയപ്പക്ഷിതന്‍ ചിറകടിയൊച്ച ഞാന്‍ കേട്ടീല
ദുരിത ദുര്‍ഘട വീഥിയിലെന്‍
ജീവചക്ര ഘര്‍ഷണ ഘോഷത്തില്‍

മറന്നതല്ല ഞാനീ മടക്കയാത്ര
മാറ്റിവെച്ചതാണിത്ര നാള്‍,
മുപ്പതു സംവത്സരങ്ങള്‍!


വിളവെടുത്ത വയലില്‍ നിന്നെന്നപോല്‍
വിട്ടുപോകുന്നു ഞാനീ പോറ്റുമണ്ണും
പൊള്ളും പ്രവാസവും
പതിരില്ലാ സൗഹൃദങ്ങളും


കതിര്‍ക്കനമില്ലാത്തതെങ്കിലും
കൈവന്ന ജീവിത ശിഷ്ടങ്ങളും
കരുതലായ്‌ ശുഭ ചിന്തയുമുന്ട്‌
കൃതാര്‍ത്ഥനാണ് ഞാന്‍

Tuesday, June 7, 2011

ഞാന്‍ മാത്രം



ഊതിക്കത്തിക്കുന്ന
വിറകടുപ്പിൽ
മണ്‍കലത്തില്‍ വേവുന്നു
തുവരപരിപ്പ്

വടിച്ചൂറ്റി വെച്ച
ചാക്കരിച്ചോറിനു കൂട്ട് 

ഉപ്പും, മുളകും
ഉള്ളിയും, വെളിച്ചെണ്ണയും ഉണ്ട് 
കഷ്ടം! കറിവേപ്പില ഇല്ല.

Tuesday, May 24, 2011

മാപ്രാണന്‍ ജോണേട്ടന്‍



ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന പല മനുഷ്യരില്‍ ചിലരെ യാത്രയുടെ അവസാനംവരെ മറക്കാന്‍ കഴിയില്ല. ഒരുപക്ഷെ അവര്‍ വഴക്കാളികളുടെ രൂപത്തിലോ സഹായികളായിട്ടോ നമ്മുടെ ജീവിതത്തില്‍ കടന്നുവന്നതാകാം. കുലയിടം എന്ന എന്‍റെ കൊച്ചു ഗ്രാമത്തില്‍ അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു; മാപ്രാണന്‍ ജോണേട്ടന്‍.

മൂന്ന് ഭാഗവും വയലും നടുക്കൊരു കുന്നും അതാണ്‌ ഞങ്ങളുടെ ഗ്രാമമായ കുലയിടത്തിന്‍റെ ഭൂമി ശാസ്ത്ര ഘടന. അകലെയുള്ള പ്രദേശങ്ങളില്‍ നിന്നും വന്നു താമസമാക്കിയ കൂലിപ്പണിക്കാരും, കൈത്തൊഴിലുകാരും, ചെറുകച്ചവടക്കാരും, കൊരട്ടിയിലെ പഴയ ജമുന (ഇന്നത്തെ വൈഗ) ത്രെഡ് മില്സിലെ ജീവനക്കാരും പിന്നെ കുറച്ചു പാരമ്പര്യ കര്‍ഷകരും കൂടിക്കലര്‍ന്നു ജീവിക്കുന്ന ഇടത്തരക്കാരുടെ ഗ്രാമമാണ് കുലയിടം. വര്‍ഗ്ഗീയ വിഷം ചീറ്റാത്ത, രാഷ്ട്രിയ കലാപങ്ങള്‍ തിരികൊളുത്തിയിട്ടില്ലാത്ത, ശാന്ത സുന്ദരവും, സൗഹൃദ സുരഭിലവുമായ മാതൃകാ ഗ്രാമം.

നാല്പതു വര്‍ഷം മുമ്പുവരെ പുറമ്പോക്ക് ഭൂമിയായിരുന്നു ഈ പ്രദേശം. ഇന്നെല്ലാവര്‍ക്കും പട്ടയം ഉണ്ട്.പണ്ടു, വേനല്‍ക്കാലത്ത് കുടിവെള്ളം താഴെ ഭാഗത്തുള്ള കിണറുകളില്‍ നിന്നും കോരി ചുമന്നു കൊണ്ടുവരണം. ഈ ഗ്രാമത്തില്‍ വൈദ്യുതി വന്നിട്ട് ഏകദേശം നാല്പതു വര്‍ഷത്തില്‍ അധികമായിട്ടില്ല. ഇന്ന്, കുടിക്കാനും പറമ്പ് നനയ്ക്കാനും വേനല്‍ക്കാലത്ത് വെള്ളം കിട്ടുന്നുണ്ട്. പഴയ ഇടവഴികള്‍ ടാറിട്ടു ഗതാഗത സൗകര്യം വര്‍ദ്ധിപ്പിച്ചു. ഊര്ജസ്വലരായ ഒരുപറ്റം ചെറുപ്പക്കാരുടെ വലിയ ത്യാഗത്തിന്‍റെ ചരിത്രമുണ്ട് ഇതിനൊക്കെ പിന്നില്‍.

പ്രധാന റോഡിന്‍റെ ഇരുപുറവും താമസിക്കുന്നവര്‍ക്ക് പുരയിടവും പറമ്പും അടക്കം ഏറ്റവും കൂടിയ ഭൂമിയുടെ ദൈര്‍ഘ്യം ഇരുപതു സെന്‍റ് മാത്രം. വീടുകള്‍ തമ്മില്‍ അധികം ദൂരമില്ല. വീട്ടുകാരുടെ മനസ്സുകള്‍ തമ്മിലും അകലമില്ല. വിശാസികളും, അമ്പലവും, പള്ളിയും, മസ്ജിദും സജീവമാണ്.ഞങ്ങളുടെ തലമുറയിലുള്ളവര്‍ക്ക് മറക്കാന്‍ കഴിയാത്ത ഒരു കഥാപാത്രമാണ് മാപ്രാണന്‍ ജോണേട്ടന്‍. ഞങ്ങളുടെ ഗ്രാമത്തിലെ ഒരു നിത്യ വഴക്കാളിയായിട്ടാണ് അദ്ദേഹം അറിയപെട്ടിരുന്നത്. മാപ്രാണന്‍ എന്നതു തറവാട്ടു പേരാണ്. പോലീസുകാര്‍ കുലയിടത്ത് വന്നിരുന്നത് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യാനും, കോടതി സമന്‍സുകള്‍ കൈമാറാനും മാത്രമാണ്. പോലീസിന് നേരിട്ട് പിടികൊടുക്കുന്ന പ്രശ്നമില്ല,

കൊരട്ടി ചാലില്‍ വളച്ചു കെട്ടിയെടുത്ത കുറച്ചു കൃഷിപ്പാടവും, താമസിച്ചിരുന്ന ഇരുപതു സെന്‍റ് വരുന്ന പുരയിടവും മാത്രം സ്വന്തമായി അവശേഷിച്ച പഴയ ഇടത്തരം ജന്മി കുടുംബത്തിലെ അവസാനത്തെ ആണ്‍തരി. സ്വന്തം അപ്പനുമായി കേസും തല്ലുപിടുത്തവുമായി വര്‍ഷങ്ങളോളം കഴിഞ്ഞു. ഒടുവില്‍ അവകാശം ഒന്നും കാര്യമായി കിട്ടാതെ നിരാശനായി. ജീവിതം വഴി തെറ്റിയത് അവിടം മുതലാണോ എന്നറിയില്ല.

ഒറ്റ മുണ്ടും (കൈലി), തോളില്‍ ഒരു തോര്‍ത്തും അതായിരുന്നു വേഷം. കോടതിയില്‍ വ്യവഹാര കാര്യങ്ങള്‍ക്ക് പോകുന്ന ദിവസവും, ആഴ്ചയിലൊരിക്കല്‍ പള്ളിയില്‍ പോകുമ്പോളും, അകലെ യാത്രകളിലും മാത്രമേ ഷര്‍ട്ട്‌ ധരിച്ചു കണ്ടിട്ടുള്ളൂ. തടിച്ചു തൂങ്ങിയ ശരീരവും, കുംഭയും പുറത്തു കാണിക്കുന്നതില്‍ ഒരു നാണവും ഉണ്ടായിരുന്നില്ല. എന്‍റെ വീടിന്‍റെ അടുത്തുണ്ടായിരുന്ന പരീതുക്കായുടെ ചായക്കടയില്‍ നന്നേ വെളുപ്പിന് പതിവായി എത്തുന്ന ജോണേട്ടന്‍ കടുപ്പത്തില്‍ കിട്ടുന്ന ചായയും കുടിച്ചു ഇടക്ക് ആപ്പിള്‍ ബീഡിയും വലിച്ചു തലേന്ന് കള്ളുഷാപ്പില്‍ നിന്നും കിട്ടിയ നാട്ടു വാര്‍ത്തകള്‍ അവിടെ പരസ്യം ചെയ്യും. നാട്ടിലെ പല സംഭവ വികാസങ്ങളും, രഹസ്യങ്ങളും ആ ചായകടയിലാണ് വിവരിക്കപ്പെടുന്നത്. പലതും സത്യവും, അര്‍ദ്ധ സത്യങ്ങളും, ചിലത് അസത്യങ്ങളും ആയിരിക്കും.

പിന്നീട് എന്നെ ചായക്കട ആകര്‍ഷിച്ചതിന്‍റെ പ്രധാന ഘടകം ഈ നാട്ടു വര്‍ത്തമാനങ്ങള്‍ തന്നെയായിരുന്നു. ഞാന്‍ നാട്ടിലുള്ളപ്പോള്‍ ഇന്നും ആ ശീലം മുടക്കാറില്ല. ചായക്കടക്കാരന്‍ മാറിയെന്നു മാത്രം, ഇന്ന് വീരാനിക്കാടെ ചായക്കട.

എനിക്ക് ഓര്‍മവെക്കുന്ന കാലം മുതല്‍ രാത്രി ഇരുട്ടുമ്പോള്‍ പതിവ് തെറ്റിക്കാതെ ആരെയൊക്കെയോ വഴക്ക് പറഞ്ഞു പോകുന്ന ജോണേട്ടന്‍ കള്ള്ഷാപ്പില്‍ നിന്നാണ് ആ നേരത്ത് വരുന്നതെന്ന് മുതിര്‍ന്നവര്‍ പറഞ്ഞു തന്ന അറിവുണ്ടായിരുന്നു. എതിരാളികളെ തെറി പറയാനും ചീത്ത വിളിക്കാനും ഒരു മടിയും, നാണവും ഇല്ലാത്ത പോക്കിരിയുടെ റോളായിരുന്നു അപ്പോളൊക്കെ. നമുക്ക് ആരോടെങ്കിലും വിരോധം തീര്‍ക്കാന്‍ ഉണ്ടെങ്കില്‍ ജോനേടന് കള്ള്കുടിക്കാന്‍ കാശ് കൊടുത്താല്‍ മതി അയാളെ ചീത്ത വിളിച്ചു നടന്നോളും എന്നാണു അന്നൊക്കെ പറഞ്ഞു കേട്ടിരുന്നത്. തല്ലു കിട്ടിയാലും നിര്‍ത്താത്ത ആ സ്വഭാവ വൈകൃതം ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പ്രധാന വില്ലന്‍ കഥാപാത്രമാക്കി ജോണേട്ടനെ.

പരീതുക്കായുടെ ചായക്കടയില്‍ നന്നേ വെളുപ്പിന് ചായ കുടിക്കാന്‍ എത്തുന്ന ജോണേട്ടന്‍ മലയാളം ദിനപത്രം എത്തിയിട്ട് വായിച്ചേ തിരികെ പോകൂ. പത്ര വാര്‍ത്തയിലെ രാഷ്ട്രീയ, സാമൂഹ്യ സംഭവ വികാസങ്ങള്‍ ഉച്ചത്തില്‍ ചര്‍ച്ച ചെയ്യുന്നതും കേള്‍ക്കാം. പതുക്കെ സംസാരിക്കുന്ന സ്വഭാവം ഇല്ലായിരുന്നു. ചായക്കടയില്‍ നിന്നും തിരികെ പോകുന്ന ജോണേട്ടന്‍ വഴിയില്‍ ഞങ്ങളെ കാണുമ്പോള്‍ കളിവാക്കുകള്‍ പറഞ്ഞു ചിരിപ്പിക്കുകയും, തലയില്‍ തോണ്ടുകയും ചെയ്യുമായിരുന്ന ഒരു രസികനായിരുന്നു. പകല്‍ നേരങ്ങളില്‍ പരിമിതമായ ബഹളമേ ഉണ്ടാക്കൂ.

ഇങ്ങനെയൊക്കെയാണെങ്കിലും, ഏതു കല്യാണ, മരണ വീടുകളിലും എന്ന് വേണ്ട നാട്ടില്‍ ഏതു അത്യാവശ്യ ഘട്ടത്തിലും ആദ്യം ഓടിയെത്തുന്ന വ്യക്തികളില്‍ ഒരാളായിരിക്കും ജോണേട്ടന്‍. ആദ്യാവസാനം മുന്നില്‍ നില്‍ക്കും. എന്നിട്ടോ? പതിവുപോലെ വൈകുന്നേരം മദ്യഷാപ്പിലെക്കും പിന്നെ തിരികെ വരുമ്പോള്‍ ശബ്ദ മലിനീകരണം നടത്തി നാട്ടുകാരുടെ ശാപവാക്കുകള്‍ ഏറ്റു വാങ്ങാനും മടിയില്ല.

ഞങ്ങള്‍ മിക്കവാറും പാഠപുസ്തകത്തിന്‍റെ മുന്നില്‍ ഇരിക്കുന്ന സമയത്തായതിനാല്‍ ഉറക്കം തൂങ്ങി പോകുന്നവര്‍ പെട്ടെന്ന് ഉണരും. പേടിയുള്ള ചിലരുടെ പടിക്കല്‍ എത്തുമ്പോള്‍ ശബ്ദത്തിന്‍റെ വോളിയം അല്പം കുറയ്ക്കും. ഞാന്‍ വളര്‍ന്നു പഠിപ്പൊക്കെ കഴിഞ്ഞു നാട്ടില്‍ പൊതു പ്രവര്‍ത്തനം നടത്താന്‍ തുടങ്ങിയ കാലത്താണ് ജോണേട്ടനെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഒരുപൂ മാത്രം കൃഷി ചെയ്യുന്ന കോളില്‍ നിന്നും കിട്ടുന്ന വരുമാനവും, മക്കളും ഭാര്യയും പണിക്കു പോയി കിട്ടുന്ന കൂലിയുടെ ഏറിയ പങ്കും കുടിച്ചു തീര്‍ത്തു വഴക്കാളിയായി നടക്കുന്ന ആളെ ഞങ്ങള്‍ നാടിന്റെ വികസന പ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കി കൂടെ കൊണ്ടു നടന്നു. വളരെ ഉത്സാഹത്തോടെ ആത്മാര്‍ത്ഥതയോടെ ഏല്‍പിച്ച ചുമതലകള്‍ ഭംഗിയായി നിറവേറ്റി. ചിലരൊക്കെ പരിഹസിച്ചെങ്കിലും ഞങ്ങള്‍ കാര്യമാക്കിയില്ല. കുലയിടം ഗ്രാമത്തിന്‍റെ വളര്‍ച്ചയുടെയും ഉണര്‍വിന്‍റെയും പര്യായമായ ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതിയില്‍ ജോണേട്ടന്‍റെ അധ്വാനവും വിയര്‍പ്പും ഉണ്ട്. ഇത്തരം ആളുകളെ ക്രിയാത്മ രംഗത്തേക്ക് തിരിച്ചു വിട്ടാല്‍ വിജയിക്കും എന്നത് ഞങ്ങളുടെ അനുഭവമാണ്‌.

അമിതമായ മദ്യപാനം കരള്‍ കാര്‍ന്നു തിന്നുന്നതറിഞ്ഞിട്ടും രോഗത്തിനോടും മരണത്തിനോടും തെല്ലും പേടിയില്ലാതെ കുടിച്ചു ജീവിച്ച ആ ജീവിതം ഒരു പ്രഹേളികയാണ് ഇന്നും. ആരെയും ഭയമില്ല. പറയാനുള്ളത് എവിടെയും വെട്ടിത്തുറന്നു പറയും. ഏറ്റെടുക്കുന്ന ദൌത്യം വിജയിപ്പിക്കും.

ഞാന്‍ നാടുവിട്ടു ഖത്തറിലേക്ക് പോരുമ്പോള്‍ എന്നെ യാത്രയാക്കാന്‍ വന്നിരുന്നു. അന്നും ഞാന്‍ പതിവുപോലെ ഉപദേശിച്ചു കുടി നിറുത്താന്‍. വിനയപൂര്‍വ്വം തലകുലുക്കി. തിരികെ നാട്ടില്‍ എത്തുമ്പോള്‍ ഞാന്‍ കരുതിവെച്ച ഷര്‍ട്ട്‌ പീസും, മുണ്ടും വാങ്ങിക്കാന്‍ വരാന്‍ പോലും കഴിയാത്ത പരുവത്തിലായിരുന്നു. ഞാന്‍ കൊണ്ടുപോയി കൊടുത്തു.  അധികം വൈകാതെ കുറെനാള്‍ രോഗശയ്യയിലും പിന്നീട് അറുപത്തി ഏഴാമത്തെ വയസ്സില്‍ (1992  October 6)
ആ ബഹളക്കാരന്‍ നിശ്ശബ്ദനായി കൊരട്ടി പള്ളിയിലെ സെമിത്തേരിയില്‍ ഒടുങ്ങി.
 

ദൂരം

ദൂരം മറന്ന്‍ ഞാന്‍
ദൂരേക്ക്‌ പായുമ്പോള്‍
പാടേ മറന്നൊരു  പാട്ടിന്‍
പല്ലവി  കേട്ടു ഞാന്‍ വീണ്ടും
അരികിലെങ്ങോ
മൗനവിളയാട്ടം നിറുത്തി
മണിവീണ മീട്ടും സഖി നീ
മറന്നില്ലേ ആ പഴയ രാഗം

പാടവരമ്പിലും
പൂവേലിക്ക് പിന്നിലും
മിഴി കോര്‍ത്ത നാളില്‍
മൊഴി ‍വറ്റി
നിന്നു നീ വിവശം
വെച്ചുനീട്ടിയ പുഞ്ചിരിപൂ
ഇന്നും വാടിയിട്ടില്ല,
വര്‍ണ്ണമിത്തിരി
മാഞ്ഞെന്നാലും

ഓര്‍ത്തിരുന്നു ഞാനൊരുപാട് നാള്‍
കാത്തു ഞാന്‍ കാലൊച്ച
പിന്നെ നിന്‍റെ മൗനക്കടലില്‍
മുങ്ങിമരിച്ചെന്‍റെ പ്രണയം

മറക്കുക, നമ്മളറിയില്ല
നമ്മാളുന്ടായിരുന്നില്ല!