Friday, January 11, 2013

വെറുതെ

വെറുതെ

ഇടവഴികള്‍ പലതും
പെരുവഴികളായപ്പോള്‍
പെരുകി കൊടുമയും
കൊടുവാള്‍ പ്രയോഗവും

മുള്ളുവേലിക്കു  പകരം
മതിലുകളുയര്‍ന്നപ്പോള്‍
മറവിയുടെ ശിലയാല്‍ മറഞ്ഞു ‌
പൂര്‍വസ്നേഹസ്തൂപങ്ങള്‍

നോക്കുകുത്തികള്‍
നീക്കുപോക്കുകാര്‍ സ്വയം
നിര്‍ണ്ണയമില്ലാത്തോര്‍
നെട്ടോട്ടമോടുന്നു ഇടംവലം ‍

നേര് തേടുവാന്‍ നേരമില്ല
നുണ വിറ്റു നേടും പെരുമ  ‍
നാണം തോരയിട്ട്
നായാട്ടിനിറങ്ങുന്നു  നാട് നീളെ ‌

കൊടുത്താല്‍ കിട്ടും സ്നേഹം
കരുതിവെയ്ക്കുന്നില്ല
വിളഞ്ഞത് വിത്തിനിടുന്ന
വിവേകവും പതിരായി







Wednesday, January 9, 2013

മുക്കുപണ്ടം

കാണാന്‍ കൊള്ളാവുന്നത് കൊണ്ടല്ലേ
ആണുങ്ങള് കൊതിയോടെ
നോക്കി കണ്ണിറുക്കി
കമന്റ് അടിക്കണത്
വിലപ്പെട്ടതെന്തോ ഉള്ളതുകൊണ്ടല്ലേ
ചിലര് വില പറയുന്നത്
ഞാന് മറുപടി ഒന്നും പറയൂല്ല
വെറുതെ ചിരിക്കും

പ‍ത്രം  കാണുമ്പോള് പേടിയാണ് ‍
കൂട്ട ബലാത്സംഗം, പീഡനം
തട്ടികൊണ്ടുപോക്ക്
തല പെരുക്കും ഓരോന്ന് അറിയുമ്പം
വീടിന് അടച്ചൊറപ്പ് കൊറവാ
അമ്മയ്ക്കാണെങ്കില്‍ പണ്ടത്തെ
ചുണയും ഗമയും ഇല്ല 
ചോദിക്കാനും പറയാനും കെല്‌പ്പില്ല

വീണ്ടു വിചാരം  കൂടിയപ്പോളാണ്
വീടുവിട്ടിറങ്ങി പോന്നതും
അഭയം തരൂന്ന് കരുതി
സ്വര്‍ണപ്പണ്ടം പണയം എടുക്കുന്ന
മുതലാളിയെ  സമീപിച്ചതും
അയാള്‍ പലവട്ടം ക്ഷണിച്ചിട്ടുള്ളതാണ്

കാത്തുനിന്ന് ആളൊഴിഞ്ഞപ്പോള്‍
"കൂടെ പൊറുക്കാനെനിക്ക്
സമ്മതമാണെന്ന്" പറഞ്ഞപ്പം
ചമ്മിയ ചിരിയോടെ
ആദ്യം ഉരച്ചു നോക്കണം‍
പിന്നെ ഉരുക്കി നോക്കണം
മുക്കുപണ്ടമാണോ മാറ്റുണ്ടോ
എന്നൊക്കെ അറിഞ്ഞിട്ട്
വില പറയാമെന്ന കച്ചവട ഭാഷ
അതിനിടക്ക് തൊടാനും തലോടാനും
തിടുക്കവും ഒരു വിറയലും

സാറിനോട്‌ പറയാലോ
ഞാന്‍ പതിനൊന്നാം
വയസ്സിലാണ് വയസ്സറീച്ചത്
ഒരാഴ്ച്ച കഴിഞ്ഞുകാണും
അമ്മേം, കൂടെ താമസിക്കുന്ന
അയാളും  പുറത്തുപോകാനുള്ള
ഒരുക്കം കണ്ട് ‍ ചോദിച്ചപ്പോ
 "ഞങ്ങ ളിത്തിരി
കാശിന്റെ കാര്യത്തിന്‍ പോണതാണ്
നമ്മുടെ കിടപ്പാടം പണയം
വാങ്ങിയിരിക്ക്ണ  മുതലാളിയെങ്ങാനും
വന്നാല്‍ ഇരിക്കാന്‍ പറയണം
ഞങ്ങള്‍ കാശും കൊണ്ട് വേഗം വരാം"

അമ്മ പതിവില്ലാത്ത സ്നേഹത്തോടെ
എന്തോ വെള്ളം കലക്കീത്
കുടിപ്പിക്കേം ചെയ്താണ് പോയത്
അയാളും കൂടെ പോയത് കൊണ്ട്
പേടിക്കാതെ വെറുതെ ഇരിക്കാം
എന്ന് ഞാന്‍ സന്തോഷിച്ച്

പിന്നെ
സര്‍ക്കാരാശുപ ത്രി വരന്തേല്‍  വിരിച്ചിട്ട
മുഷിഞ്ഞ തുണിയില്‍ കിടക്കുമ്പോഴാണ്
ഞാന്‍ കണ്ണ് തുറന്നത് സാറെ
ഒന്നും ഓര്‍മ്മ ഉണ്ടായില്ല
അമ്മേടെ മൊഖം അപ്പൊ
നിറംമങ്ങിയ മുക്കുപണ്ടം പൊലെയിരുന്ന്

പണ്ട് കിടപ്പാടം പണയംവാങ്ങിയ
മുതലാളീടെ മോന്റെ മുന്നിലാണ്
ഞാന്‍ നില്‍ക്കുന്നതെന്നു മനസ്സിലായത്
കടച്ചുമരില്‌ തൂക്കിയ  ഫോട്ടോ കണ്ടപ്പളാണ് ‌
പിന്നെ ഞാന്‍ അവിടെനിന്നില്ല
അയാള്‍ കേറി പിടിച്ച് രംഗം
വഷളാകും മുമ്പേ ഞാനിറങ്ങി  ഓടി
ഇത്തിരി ദൂരം കഴിഞ്ഞ് കാണും
പിന്നില്‍ ബൈക്കിന്റെ ഹോണ്‍
കേട്ടപ്പോ തിരിഞ്ഞു നോക്കിയതാണ്
"കേറ്ന്നോ"ന്നു ചോദിച്ചപ്പോ
വേറെ ഒന്നും ആലോചിച്ചില്ല ‍
കണ്ട് പരിചയോം ഉണ്ട് പിന്നില്‍ കേറി
മനപൂര്‍വ്വം തട്ടുകയും മുട്ടുകയും
ചെയ്തപ്പോ എന്നെ ഇറക്കാന്‍ പറഞ്ഞു
ആ നേരത്താണ്  സാറ് വന്നത് ഭാഗ്യം

"പീഡനത്തിന് കേസെടുക്കണം സാറെ"
"ഛീ നിറുത്തടീ എന്റെ മോന്
എതിരെ കേസെടുക്കണം അല്ലേടീ "
"എനിക്കാരും ഇല്ല സാറെ "
"അകത്ത് കേറടീ..... ഞങ്ങളൊക്കെ
പിന്നെ ആര്‍ക്ക് വേണ്ടിയാടി "

വര്‍ത്തമാനത്തിന്റെ വിളക്ക് കെടുത്തി
ചതഞ്ഞരിഞ്ഞ നിലവിളിയും
ചെറുത്ത് നില്‍പ്പിന്റെ കരുത്തും
ഒലിച്ച് രക്തപ്പുഴയില്‍ ലയിച്ചു

അജ്ഞാത ജഡത്തിന്റെ മഹസ്സര് ‍
തയ്യാറാക്കി കഴിഞ്ഞപ്പോള്‍
അസിഡിറ്റീടെ പുളിച്ച്തേട്ടവും
ഇനി ഒരുകൊല്ലം തികച്ചില്ല
സര്‍വ്വീസ് തീരാനെന്ന തിരിച്ചറിവും
നിയമപാലകനെ അലട്ടി ‍
അയാള്‍ ജീപ്പ് സ്റ്റാര്‌ട്ടാക്കി ‍
സ്വര്‍ണപ്പണ്ടം പണയം എടുക്കുന്ന
മുതലാളി കടയിലിരുന്ന് അപ്പോള്‍
പണം എണ്ണുകയായിരുന്നു








Sunday, October 21, 2012

മകനോട്

മകനോട്

അറിവൊരു മുറിവാണുണ്ണി
അക്ഷരവിദ്യകളേറുന്തോറും
മുറിയും ഹൃദയം നീറും
നിണമില്ലാത്തൊരു മുറിവാണറിവ്

അറിവിന്‍ മുറിവൊരു സുഖമാണുണ്ണി
അറിവില്ലാത്തത്‌ വിനയല്ലോ

ചതുരന്മാരുടെ  ചിരിവലയത്തില്‍
ചിറകറ്റവരാകും നമ്മള്‍
വക്രന്മാരുടെ വാളിന്നിരയായ് ‍
വാക്കറ്റവരാകും നമ്മള്‍

ചതിയന്മാര്‍ ‍വരുതിയിലാക്കി
ചാവേറുകളാക്കും  നമ്മളെ
വായാടികളുടെ നാവിന്‍തുമ്പില്‍
വാലാട്ടികളാകും നമ്മള്‍

മകനേ അറിയുക
കൊടുങ്കാറ്റുവേഗത്തിലെത്തും നുണകള്‍
കപടവേഷങ്ങളില്‍ സഞ്ചരിക്കും
നാട്ടിലശാന്തിയും കലഹവും വിതച്ച്
വിളവെടുക്കാനായ് പതുങ്ങിനില്‍ക്കും

വഴിമുടക്കികളുടെ പീഡനം  ‍
സര്‍വ്വം സഹിച്ച്
സങ്കടപ്പെരുമഴ നനഞ്ഞ്
സത്യമെത്തുമ്പോളല്‍പം വൈകും
കാത്തിരിക്കുക ക്ഷമാപൂര്‍വ്വം
കണ്ടില്ലെങ്കില്‍ തേടിപ്പിടിക്കുക

മകനേ,
വര്‍ത്തമാനങ്ങളിലെ  മാനങ്ങളെല്ലാം
വാസ്തവമായിരിക്കണമെന്നില്ല
വായിച്ചറിഞ്ഞത് മനനം ചെയ്യുക ‍
വരികള്‍ക്കിടയിലൂടര്‍‍ത്ഥം ഗ്രഹിക്കുക
വിവേകപ്പുറത്തുള്ള സഞ്ചരണം
വേഗത്തിലാക്കി നീ ലക്ഷ്യത്തിലെത്തുക


ദര്‍ശനമാത്രയിലൊന്നിലും വശംവദനാകാതെ
ദൃശ്യങ്ങളെ വിചിന്തനം ചെയ്യുക ‍
മാച്ചും വരച്ചും വര്‍ണങ്ങള്‍ ചേര്‍ത്തും
മാറ്റിമറിക്കാം  സംഭവങ്ങള്‍

മകനേ, എന്നറിവിന്റെ സാക്ഷ്യമിതാ
അമ്മചുരത്തും പാലും
സ്നേഹവുമല്ലാതൊന്നുമേ
നേരായ് നേരെയെടുക്കരുത്

ഇനി നിന്റെ ഊഴം .....





Thursday, September 20, 2012

കാട്ടുകന്യക

കാട്ടുകന്യക

കാട്ടുകന്യക 
കാടിറങ്ങി
നാട്ടുപെണ്ണായ്
നിറ നിറഞ്ഞേയ്

പുളിനത്തിന്
പ്രണയിനിയായ്
ഇളകിയാടി
ഇരുകരയിലും
കുളിരുകോരി
കുടിനീരായ്

കല്‍പ്പടവ്കെട്ടിയ
കുളിക്കടവില്
കന്യകമാരൊത്ത് ‍
നന നനഞ്ഞേ

കുറുമ്പ്കാരി
കൊലുസ്സുകാരി
മതിമതിച്ചവൾ
കടലില്‍ വീണു

തിരകള്‍ക്കു വീണ വായന
തീരത്തിന് തീരാ വേദന









Monday, September 17, 2012

മഴ മദ്ദളം കൊട്ടുന്നില്ല

മഴവരുന്നതും കാത്ത്
പുഴ ഇപ്പോഴും
പാലത്തിന്നടിയിൽ
ചുരുണ്ട് കിടക്കുകയാണ് ‍
നാണത്തില്‍ചുറ്റാന്‍
പൂഴിപോലുമില്ലാതെ

ചിറകുമുറിഞ്ഞ മഴപ്പക്ഷി
ചില്ല്ജാലകത്തില്‍ പിടഞ്ഞു
ചില്ലലമാരിയില്‍ നിഴൽ കണ്ട്
ചുമർ ചിത്രമായ്‌ പതുങ്ങി

ദാഹം ശമിക്കാതെ
മരവേരുകള്‍ ആകാശത്തേക്ക്
നുഴഞ്ഞുകയറുന്നു
ജലനിധി തേടി മേഘയാത്ര
മോഹഭംഗത്തിൽ വഴിമുട്ടുന്നു
തൊണ്ടവരണ്ട പക്ഷികൾ
മണ്ണിൻറെ മാറ്‌ കൊത്തിവലിക്കുന്നു
വിണ്ടുകീറിയ ചുണ്ടുമായ് ഭൂമി
ഉഷ്ണക്കാറ്റിൽ വിയർക്കുന്നു

ഇത്തിരി വെള്ളവും
വെള്ളാരക്കല്ലും
ഓര്‍മ്മച്ചാലില്‍ മാത്രം
അവശേഷിക്കും മുമ്പേ
എൻറെ കരയെടുക്കാൻ
ഒരു പ്രളയം വരും


Thursday, November 3, 2011

ചിരവ



ചുമരില്‍ ചാരിയിരുന്ന്
വിശ്രമിക്കുമ്പോൾ
പഴയ കൂട്ടുകാരെ
ഇന്നും ഓർക്കാറുണ്ട്

എത്ര തടിമിടുക്കും
ഉശിരും ഉണ്ടായിരുന്നതാ
എന്നിട്ടും
മൂലയ്ക്കലിരുത്തിയില്ലേ
മെയ്യനങ്ങാതെ ഇരുന്ന്
മുടിഞ്ഞു മണ്ണായില്ലേ
ഉരലും ഉലക്കയും
എന്ത് ഗർവ്വായിരുന്നു

അമ്മിയുടെ കാര്യവും
ഇപ്പോൾ കഷ്ടം തന്നെ
ആർക്കും വേണ്ടാതായി
എത്ര പീഡനം സഹിച്ചതാ
പിള്ളയും തിരിഞ്ഞ് നോക്കാറില്ല 
അലഞ്ഞ് തിരിയുന്ന അനാഥക്കുട്ടി


ഓ ഈ വെറ്റ്ഗ്രൈണ്ടറിന്‍റെ
ഒടുക്കത്തെ ഒരു ശബ്ദം
കൊച്ചമ്മയുടെ സ്വഭാവം തന്നെയാണ്
അഹങ്കാരി! എല്ലാവരേയും ഓടിച്ചില്ലേ
ഇടയക്ക്‌ ഞാനൊന്നു മാന്താറുണ്ട്
ഇനി എന്നാണാവോ എന്‍റെ ഊഴം


നടു ഒടിയുന്നവരെ ആര്‍ക്കും വേണ്ട
നടു വളയക്കുന്നവരെ മാത്രം മതി

Wednesday, July 20, 2011

പൊങ്ങുതടി

ഉടയാത്തൊരു മൗനം
ഉടക്കി നിൽ‍ക്കുന്നു
ഇടനെഞ്ചിലൊരാഘാതം
ഇടിവെട്ടി പെയ്യുന്നു

അമ്മച്ചുമരുകൾ‍ക്കുള്ളിലും
പിതാസർപ്പ  ദംശമേറ്റ് പുളയുന്ന
പെണ്‍‍കിടാവിന്‍റെ നിലവിളി
ചത്ത്‌മലച്ച് ചീഞ്ഞുനാറുന്നു

അന്നം കിട്ടാതെ മരിച്ച
അമ്മയുടെ പതിനാറടിയന്തിരത്തിന്
പന്ത്രണ്ട് കറികളും
പാൽ പായസവും
സദ്യകേമമാക്കുവാൻ
മക്കളൈക്യപ്പെട്ടു

ചെക്കൻ വീട്ടുകാർ
ചോദിച്ച പൊന്നും പണവും
കൊടുക്കാനില്ലാതെ
കെട്ട് നടക്കാതെ പോയ പെണ്ണ്
കെട്ടിത്തൂങ്ങിച്ചത്തന്ന്
അയൽവക്കത്തെ ധർമ്മിഷ്ടൻ
തന്നോളം തൂക്കത്തിൽ
പൊന്ന് വഴിപാട് നൽകി
പരമ ദൈവ ഭക്തിയിൽ

നിസ്വന്റെ ഭിക്ഷാപാത്രത്തിൽ
ചില്ലിക്കാശിട്ടു ധർമ്മം ചെയ്യുന്നോർ
ദേവാലയ മുറ്റത്തെ നേർച്ചപ്പെട്ടി
നിറയ്ക്കുന്നു ദൈവപ്രീതിക്ക്‌
ശത്രു സംഹാരത്തിന് കാഴ്ച്ച
സ്വാർത്ഥ ലാഭത്തിന്  ദക്ഷിണ

നൊന്തു പെറ്റോരമ്മയെ
ഏകാന്തത്തടവറയിലിട്ട്
പേറ്റ് നോവറിയാത്തമ്മയെ
തൊഴുത് പുണ്യം തേടുന്നു

മേടയിൽ പാർത്തും
മോടിയിലൊരുങ്ങിയും
ധനലാഭ വാഗ്ദാനങ്ങളാൽ
കൊള്ളയടിക്കുന്നു ചിലർ
ചോര നീരാക്കി മിച്ചം വെച്ചതും
കരുതിവെച്ച കിനാക്കളും

കണ്ടും കേട്ടും പഠിക്കാത്ത നമ്മളെ
ദുരാഗ്രഹങ്ങൾ നയിക്കുന്നു
സ്വന്തം വിനകളാൽ വീഴുമ്പോൾ
അന്യരെ പഴിച്ചെഴുനേൽക്കുന്നു

മത വൈരങ്ങൾ
തെരുവ് കത്തിക്കുമ്പോൾ
പ്രതികരിക്കുന്നവന്റെ പേരും
മത ചിന്ഹങ്ങളും
കുറിക്കുന്നു  മുഖമൂടികൾ
പ്രതികാരം രാകി മൂർച്ചകൂട്ടുന്നു

കയ്യൂക്കുള്ളവൻ
കയ്യേറ്റം തുടരുമ്പോൾ
ഒന്നും ചെയ്യാനില്ലാതെ
ഒഴുക്കിനൊത്തൊലിച്ചുപോം
പൊങ്ങുതടികളായ്
മാറുകയല്ലോ നമ്മൾ കഷ്ടം!