Monday, September 17, 2012

മഴ മദ്ദളം കൊട്ടുന്നില്ല

മഴവരുന്നതും കാത്ത്
പുഴ ഇപ്പോഴും
പാലത്തിന്നടിയിൽ
ചുരുണ്ട് കിടക്കുകയാണ് ‍
നാണത്തില്‍ചുറ്റാന്‍
പൂഴിപോലുമില്ലാതെ

ചിറകുമുറിഞ്ഞ മഴപ്പക്ഷി
ചില്ല്ജാലകത്തില്‍ പിടഞ്ഞു
ചില്ലലമാരിയില്‍ നിഴൽ കണ്ട്
ചുമർ ചിത്രമായ്‌ പതുങ്ങി

ദാഹം ശമിക്കാതെ
മരവേരുകള്‍ ആകാശത്തേക്ക്
നുഴഞ്ഞുകയറുന്നു
ജലനിധി തേടി മേഘയാത്ര
മോഹഭംഗത്തിൽ വഴിമുട്ടുന്നു
തൊണ്ടവരണ്ട പക്ഷികൾ
മണ്ണിൻറെ മാറ്‌ കൊത്തിവലിക്കുന്നു
വിണ്ടുകീറിയ ചുണ്ടുമായ് ഭൂമി
ഉഷ്ണക്കാറ്റിൽ വിയർക്കുന്നു

ഇത്തിരി വെള്ളവും
വെള്ളാരക്കല്ലും
ഓര്‍മ്മച്ചാലില്‍ മാത്രം
അവശേഷിക്കും മുമ്പേ
എൻറെ കരയെടുക്കാൻ
ഒരു പ്രളയം വരും


Thursday, November 3, 2011

ചിരവ



ചുമരില്‍ ചാരിയിരുന്ന്
വിശ്രമിക്കുമ്പോൾ
പഴയ കൂട്ടുകാരെ
ഇന്നും ഓർക്കാറുണ്ട്

എത്ര തടിമിടുക്കും
ഉശിരും ഉണ്ടായിരുന്നതാ
എന്നിട്ടും
മൂലയ്ക്കലിരുത്തിയില്ലേ
മെയ്യനങ്ങാതെ ഇരുന്ന്
മുടിഞ്ഞു മണ്ണായില്ലേ
ഉരലും ഉലക്കയും
എന്ത് ഗർവ്വായിരുന്നു

അമ്മിയുടെ കാര്യവും
ഇപ്പോൾ കഷ്ടം തന്നെ
ആർക്കും വേണ്ടാതായി
എത്ര പീഡനം സഹിച്ചതാ
പിള്ളയും തിരിഞ്ഞ് നോക്കാറില്ല 
അലഞ്ഞ് തിരിയുന്ന അനാഥക്കുട്ടി


ഓ ഈ വെറ്റ്ഗ്രൈണ്ടറിന്‍റെ
ഒടുക്കത്തെ ഒരു ശബ്ദം
കൊച്ചമ്മയുടെ സ്വഭാവം തന്നെയാണ്
അഹങ്കാരി! എല്ലാവരേയും ഓടിച്ചില്ലേ
ഇടയക്ക്‌ ഞാനൊന്നു മാന്താറുണ്ട്
ഇനി എന്നാണാവോ എന്‍റെ ഊഴം


നടു ഒടിയുന്നവരെ ആര്‍ക്കും വേണ്ട
നടു വളയക്കുന്നവരെ മാത്രം മതി

Wednesday, July 20, 2011

പൊങ്ങുതടി

ഉടയാത്തൊരു മൗനം
ഉടക്കി നിൽ‍ക്കുന്നു
ഇടനെഞ്ചിലൊരാഘാതം
ഇടിവെട്ടി പെയ്യുന്നു

അമ്മച്ചുമരുകൾ‍ക്കുള്ളിലും
പിതാസർപ്പ  ദംശമേറ്റ് പുളയുന്ന
പെണ്‍‍കിടാവിന്‍റെ നിലവിളി
ചത്ത്‌മലച്ച് ചീഞ്ഞുനാറുന്നു

അന്നം കിട്ടാതെ മരിച്ച
അമ്മയുടെ പതിനാറടിയന്തിരത്തിന്
പന്ത്രണ്ട് കറികളും
പാൽ പായസവും
സദ്യകേമമാക്കുവാൻ
മക്കളൈക്യപ്പെട്ടു

ചെക്കൻ വീട്ടുകാർ
ചോദിച്ച പൊന്നും പണവും
കൊടുക്കാനില്ലാതെ
കെട്ട് നടക്കാതെ പോയ പെണ്ണ്
കെട്ടിത്തൂങ്ങിച്ചത്തന്ന്
അയൽവക്കത്തെ ധർമ്മിഷ്ടൻ
തന്നോളം തൂക്കത്തിൽ
പൊന്ന് വഴിപാട് നൽകി
പരമ ദൈവ ഭക്തിയിൽ

നിസ്വന്റെ ഭിക്ഷാപാത്രത്തിൽ
ചില്ലിക്കാശിട്ടു ധർമ്മം ചെയ്യുന്നോർ
ദേവാലയ മുറ്റത്തെ നേർച്ചപ്പെട്ടി
നിറയ്ക്കുന്നു ദൈവപ്രീതിക്ക്‌
ശത്രു സംഹാരത്തിന് കാഴ്ച്ച
സ്വാർത്ഥ ലാഭത്തിന്  ദക്ഷിണ

നൊന്തു പെറ്റോരമ്മയെ
ഏകാന്തത്തടവറയിലിട്ട്
പേറ്റ് നോവറിയാത്തമ്മയെ
തൊഴുത് പുണ്യം തേടുന്നു

മേടയിൽ പാർത്തും
മോടിയിലൊരുങ്ങിയും
ധനലാഭ വാഗ്ദാനങ്ങളാൽ
കൊള്ളയടിക്കുന്നു ചിലർ
ചോര നീരാക്കി മിച്ചം വെച്ചതും
കരുതിവെച്ച കിനാക്കളും

കണ്ടും കേട്ടും പഠിക്കാത്ത നമ്മളെ
ദുരാഗ്രഹങ്ങൾ നയിക്കുന്നു
സ്വന്തം വിനകളാൽ വീഴുമ്പോൾ
അന്യരെ പഴിച്ചെഴുനേൽക്കുന്നു

മത വൈരങ്ങൾ
തെരുവ് കത്തിക്കുമ്പോൾ
പ്രതികരിക്കുന്നവന്റെ പേരും
മത ചിന്ഹങ്ങളും
കുറിക്കുന്നു  മുഖമൂടികൾ
പ്രതികാരം രാകി മൂർച്ചകൂട്ടുന്നു

കയ്യൂക്കുള്ളവൻ
കയ്യേറ്റം തുടരുമ്പോൾ
ഒന്നും ചെയ്യാനില്ലാതെ
ഒഴുക്കിനൊത്തൊലിച്ചുപോം
പൊങ്ങുതടികളായ്
മാറുകയല്ലോ നമ്മൾ കഷ്ടം!

Tuesday, June 28, 2011

കാത്തിരിക്കുക

പോയ കാലത്തിന്‍റെ കാലടിപ്പാടുകള്‍
മായാത്ത വ്യഥയുടെ ശിലാതലത്തില്‍
വീണു ചിതറുന്നോരോര്‍മ്മതന്‍ ചീളുകള്‍
വീണ്ടുമെന്‍ നെഞ്ചകം കീറുന്നു

കരയാന്‍ തുടുത്ത കരള്‍നോവുകള്‍
കനലായ് പെയ്യുന്ന മൂകരാവില്‍
കാട്ടുമരചില്ലയിലെ ഇരുള്‍പ്പടര്‍പ്പില്‍
കൂടില്ലാക്കിളിയുടെ തേങ്ങലായ്
ഒഴുകിയെത്തെന്നു നിന്നുയിരിന്‍ നാദം
ഒറ്റക്കമ്പി വീണാരോദനം പോല്‍

തീരത്തൊടുങ്ങുന്ന തിരയായ്‌ വന്നെന്നെ
തരളിതമാക്കുന്ന പരിഭവങ്ങള്‍
വെയില്‍ചുറ്റി പാറുന്ന മഴച്ചാറ്റലായ്
വിസ്മയമാനത്ത് മാരിവില്ലാകുന്നു

ഇനിയും തെളിയാത്ത വിഭാതത്തിലെവിടെയോ
ഇത്തിരി തുടുക്കതിര് നമുക്കുമുണ്ടാകാം
കാത്തിരിപ്പിന്‍റെ തിരിനീട്ടി വെയ്ക്കുക
കാറ്റ് കെടുത്താതെ വട്ടംപിടിക്കുക

Friday, June 24, 2011

ആപേക്ഷികം: രതി നിര്‍വേദം

ആപേക്ഷികം: രതി നിര്‍വേദം

ധീരവും ഉദാത്തവുമായ അഭിപ്രായ പ്രകടനം ശ്ലാഘനീയമാണ്. യുവതലമുറ അവരുടെ മനസ്സു തുറന്നു സംസാരിക്കുന്നത് നല്ല പ്രതീക്ഷകളാണ് നല്‍കുന്നത്. ഇവിടെ നിരൂപണ വിധേയമായ പുതിയ രതിനിര്‍വേദം സിനിമ ഞാന്‍ കണ്ടില്ല. പഴയ രതിനിര്‍വേദം ഞാന്‍ കണ്ടത് പദ്മരാജന്‍, ഭരതന്‍ ചിത്രങ്ങള്‍ ഒന്നും വിടാതെ കണ്ടിരുന്ന ഒരു ആരാധകന്‍ എന്ന നിലയിലാണ്. സത്യത്തില്‍ ആ സിനിമയിലെ അല്പം ചില രംഗത്തെ ശരീര പ്രദര്‍ശനങ്ങള്‍ മാത്രമേ അരോചകമായി തോന്നിയുള്ളൂ. പക്ഷെ ആ കഥയില്‍ ഒരു സന്ദേശം ഉണ്ടായിരുന്നു; യുവതികള്‍ക്കും, കുമാരന്മാര്‍ക്കും. പക്ഷെ അത്തരം സന്ദേശങ്ങള്‍ മനസ്സിലാക്കാതെ പോകുന്ന സമൂഹം ലൈംഗീകത അരാജകത്വം കേരളത്തില്‍ വര്‍ദ്ധിക്കാന്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മുപ്പതു വര്‍ഷം മുതലിങ്ങോട്ടുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍, ഏറ്റവും കൂടുതല്‍ ബലാല്‍സംഗവും, പീഡനങ്ങളുമാണ്. എന്താണിതിനു കാരണം? ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണോ? സ്ത്രീകളുടെ വസ്ത്രണധാരണത്തില്‍ വന്ന പരിഷ്കാരങ്ങളാണോ, ദൃശ്യ മാധ്യമങ്ങളുടെ വളര്ച്ചയാണോ? കച്ചവട സിനിമകളിലെ മസാല മിശ്രിതങ്ങളാണോ. എന്‍റെ വിശകലനത്തില്‍ ഇവയെല്ലാം വ്യത്യസ്തമായ അളവില്‍ ഇപ്പോഴത്തെ അരാജകത്വത്തിന് കാരണമാകുന്നുണ്ട്. പിന്നെ ചൂഷണമാണ് ഇന്ന് പലരുടെയും പ്രധാന വിനോദം. കാലാകാലങ്ങളില്‍ വിറ്റഴിയുന്ന വിദ്യകള്‍ അവതരിപ്പിച്ചു ദ്രവ്യമോ കയ്യടിയോ വാങ്ങുന്നവര്‍ എവിടെക്കാണ് നമ്മെ നയിക്കുന്നതെന്ന് വൈകി മാത്രം മനസ്സിലാക്കി കേഴുവാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍.


Tuesday, June 21, 2011

ഉദ്യോഗ പര്‍വ്വം



തിരിച്ചു പോക്കിനായ്
തിരക്ക് കൂട്ടുന്നു
ശേഷിച്ച നാളിലെ
ശോഷിച്ച ചേതന

തിരിഞ്ഞു നോക്കാന്‍ ഭയമാണെനിക്ക്
കൊഴിഞ്ഞ യവ്വനപൂക്കള്‍ വീണു
കരിഞ്ഞലിഞ്ഞോരീ ശ്മശാന ഭൂവിലെ
മരിച്ച സ്വപ്നത്തിന്‍ സ്മാരകശിലകളെ

ആയുസ്സിന്നിതള്‍ കൊത്തിപ്പറന്നുപോം
സമയപ്പക്ഷിതന്‍ ചിറകടിയൊച്ച ഞാന്‍ കേട്ടീല
ദുരിത ദുര്‍ഘട വീഥിയിലെന്‍
ജീവചക്ര ഘര്‍ഷണ ഘോഷത്തില്‍

മറന്നതല്ല ഞാനീ മടക്കയാത്ര
മാറ്റിവെച്ചതാണിത്ര നാള്‍,
മുപ്പതു സംവത്സരങ്ങള്‍!


വിളവെടുത്ത വയലില്‍ നിന്നെന്നപോല്‍
വിട്ടുപോകുന്നു ഞാനീ പോറ്റുമണ്ണും
പൊള്ളും പ്രവാസവും
പതിരില്ലാ സൗഹൃദങ്ങളും


കതിര്‍ക്കനമില്ലാത്തതെങ്കിലും
കൈവന്ന ജീവിത ശിഷ്ടങ്ങളും
കരുതലായ്‌ ശുഭ ചിന്തയുമുന്ട്‌
കൃതാര്‍ത്ഥനാണ് ഞാന്‍

Tuesday, June 7, 2011

ഞാന്‍ മാത്രം



ഊതിക്കത്തിക്കുന്ന
വിറകടുപ്പിൽ
മണ്‍കലത്തില്‍ വേവുന്നു
തുവരപരിപ്പ്

വടിച്ചൂറ്റി വെച്ച
ചാക്കരിച്ചോറിനു കൂട്ട് 

ഉപ്പും, മുളകും
ഉള്ളിയും, വെളിച്ചെണ്ണയും ഉണ്ട് 
കഷ്ടം! കറിവേപ്പില ഇല്ല.