Thursday, January 13, 2011

എന്‍റെ നഷ്ടങ്ങള്‍

ഇലക്കീറിലിത്തിരി
ബലിച്ചോറുമായ്
ഇന്നും വിളിക്കുന്നുണ്ടെന്‍റെ ഗ്രാമം
അമ്മവിളക്കണഞ്ഞ വീടുപോല്‍
വിമൂകം വിതുമ്പുന്ന
കൊച്ചു ഗ്രാമം

എന്‍റെ ഗ്രാമത്തില്‍
എന്നും പ്രഭാതത്തില്‍
കൂട്ടുകാരൊത്തുപോയ്‌
ചാടി കുളിച്ചോരാ താമരക്കുളമിന്നില്ല

തേക്ക് പാട്ടിന്‍റെ നാടന്‍ശീലുപോല്‍
കുളിര്‍ വെള്ളമൊഴികിയിരുന്നൊരാ
കൈത്തോടും മില്ലിന്ന്
കരയില്‍ പൂക്കൈതയുമില്ല

പച്ചയുടുപ്പിട്ട പാടവരമ്പത്ത്
പതിവായ് വരാറുള്ള
പച്ചക്കിളികളുമില്ല
പുന്നാരും ചൊല്ലുമാ കാറ്റുമില്ല

കൗതുകപ്പീലിയും, കുസൃതിചെപ്പുമായ്
ഇഷ്ടരെ കാത്തുനിന്നൊരാ
നാട്ടുവഴിക്കിന്ന്
സ്വൈര്യ സ്വകാര്യതയില്ല

വേനലവധിക്ക് മാമ്പഴം തന്നെന്നിൽ
കൊതിയൂറും മധുരം നിറച്ചൊരാ
നാട്ടുമാവിന്റെ തണലുമില്ല
നാരായണക്കിളി കൂടുമില്ല

ഓടിക്കളിച്ചോരാ മുറ്റത്തു ഞാന്‍ നട്ട
മുല്ലയും, തെച്ചിയും വേരറ്റുപോയ്‌
വിഷുക്കിളിയെന്നേ പറന്നകന്നു
വിരഹം പൊഴിക്കുന്നു ദൂരെയെങ്ങോ

തേന്‍ കുടിക്കാന്‍ കുലവാഴയില്ല
തൊടിയില്‍ മത്തയും ചേമ്പുമില്ല
കളിപ്പന്ത് കെട്ടാനോല തന്നിരുന്ന
തൈത്തെങ്ങ് മണ്ടകരിഞ്ഞു നില്പൂ

വളമെന്നുകരുതി നാം നല്‍കും
വിഷമേറ്റ് വയലും പറമ്പും ശൂന്യമായി
തരിശിട്ടു ഭൂമിയെ അപമാനിച്ചു നാം
തണലും തണുപ്പും നഷ്ടമാക്കി

മണ്ണിന്‍ മണമിന്നറപ്പാണ് പക്ഷെ
മേടകള്‍ കെട്ടാന്‍ മാത്രം വെട്ടിപ്പിടിക്കുന്നു
കുടിലുകള്‍ പൊളിക്കുന്നു കൗടില്യം
കാടും മരങ്ങളും കൊള്ളയടിക്കുന്നു

വേലികള്‍ മതിലായ മാറ്റത്തിലെത്ര
വര്‍ണങ്ങള്‍ നമ്മള്‍ക്ക് നഷ്ടമായി
പഴമകള്‍ കൊത്തിപ്പറക്കുന്ന കാലം
പഴയ ശീലങ്ങളും കൊണ്ടുപോയ്‌

അന്യര്‍ക്ക് തണലും കുളിരുമേകുന്നൊരു
ആർദ്രമനസ്സും വറ്റിയോ നമ്മളില്‍
നാടിന്‍റെ സത്വം മരിച്ച ദുഃഖത്തില്‍
നന്‍മതന്‍ നാരായവേരും പിഴുതുവോ?

Thursday, January 6, 2011

സമയം

ഉമ്മ, വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ
ഉടുമുണ്ടിൻ കോന്തലയിൽ പിടിച്ച്
പിന്നാലെ കൂടിയിരുന്നതിനാല്‍
'ഉമ്മാടെ വാല്‍' എന്ന പരിഹാസം കിട്ടി

അടുക്കളയിലൊരു  പ്രത്യേക സ്ഥാനത്ത്
പലകമുട്ടിയിൽ  അടുത്തിരുത്തി
കലം തുടച്ചെടുത്ത ഉമ്മാടെ പങ്ക് ചോറ്
കറിക്കലത്തില്‍ പുരട്ടിയെടുത്ത്
ഉരുളകളാക്കി എന്നെ  തീറ്റുന്നതു കണ്ടവര്‍
'ഉമ്മാടെ പുന്നാര മോന്‍' എന്ന് വിളിച്ചു

ഉപ്പു നോക്കാന്‍ തല നുറുക്കും
ചോറിനൊപ്പം  വാല്‍ നുറുക്കും
അയലക്കറി വെയ്ക്കുന്ന ദിവസം
ഇഷ്ടങ്ങളറിഞ്ഞുള്ള പരിഗണന

സ്നേഹ ശകാരങ്ങള്‍കൊണ്ടു കീഴ്പ്പെടുത്തി
തേച്ചുകുളിപ്പിച്ചിരുന്ന സായാഹ്നങ്ങള്‍
നാല്‍പാമര സോപ്പിന്‍റെ നനുത്ത പതപോലെ
ഓര്‍മ്മക്കണ്ണുകള്‍ നീറ്റുന്നു

പതിവും, അളവും നോക്കാതെ
പകര്‍ന്നു തന്ന സ്നേഹം
തിരിച്ചു ചോദിക്കാതെ
കിട്ടിയത് മാത്രം വാങ്ങി
മനസ്സ് നിറച്ചിട്ട് പടച്ചവനോട്‌
നന്ദി പറഞ്ഞ സൗമ്യശീല


ഒടുവിൽ രോഗശയ്യയില്‍ നിന്ന്
പള്ളിപറമ്പിലേക്കുള്ള യാത്രയില്‍
അനുഗമിക്കാന്‍ കരുത്തില്ലാതെ
ഒറ്റപ്പെട്ട നിമിഷങ്ങൾ കുത്തി നോവിക്കുമ്പോൾ
ഇന്ന് മറ്റൊരു സ്നേഹത്തടവറയില്‍ ഞാന്‍
സ്വന്തം സമയം നോക്കി ഇരിക്കുകയാണ് 

ഓര്‍മപുസ്തകത്തിലെ കത്ത്

പഴയ ഓര്‍മപുസ്തകങ്ങളുടെ പൊടിതട്ടുമ്പോള്‍
പത്താം ക്ലാസ്സിലെ മലയാളം പാഠപുസ്തകം!
അതില്‍ നാലായ് മടക്കിയ ഒരു വെള്ളകടലാസ്
ആദ്യ പ്രണയാക്ഷരങ്ങളുടെ അസ്ഥികൂടം!

ഒരിക്കലും കൈമാറാന്‍ കഴിയാതെ
കാത്തുവെച്ച് നിറം മങ്ങിയ
കിനാക്കളുടെ അക്ഷരക്കൂട്ട്
കൗമാരത്തിന്റെ ചാപല്യങ്ങൾ

ഗതകാലത്തിന്‍റെ
കരിയിലക്കാട്ടില്‍ വീണലിഞ്ഞ
നാല്‍പതു വര്‍ഷങ്ങളുടെ പഴക്കം
അർത്ഥശൂന്യമാക്കിയ വരികൾ

ആരും വിളിക്കാതെ
ഉണര്‍ന്നിരുന്ന പ്രഭാതങ്ങള്‍

തിടുക്കത്തിലൊരുങ്ങി
തിരക്കിലൊരു യാത്ര

ഇടവഴിയിലെ ഇല്ലിച്ചോട്ടില്‍
വിഫലമായ കാത്തുനില്‍പ്‌

അവസാനത്തെ പരീക്ഷ കഴിഞ്ഞപ്പോള്‍
അടുത്തു കണ്ടു, തനിച്ച്‌
അന്ന് എന്‍റെ കയ്യില്‍ കണക്കു പുസ്തകമായിരുന്നു
ഭീതിയുടെ ഇലയനക്കത്തില്‍
വാക്കുകളുടെ അവല്‍പൊതി
വഴിയില്‍ വീണുചിതറി....

"വാപ്പാപ്പ.." പേരക്കുട്ടി ഓടിവരുന്നു
"മോനെ, വീഴല്ലേ..." തിടുക്കത്തില്‍ കോരിയെടുത്തു

Tuesday, September 28, 2010

കാരണമറിയില്ല

നട്ടുച്ച നേരത്ത്
ഓടിക്കിതച്ചു ഞാന്‍ വീട്ടിലെത്തുമ്പോള്‍
അമ്മ വിളമ്പിത്തരും
ചാക്കരിക്കഞ്ഞിയില്‍
കണ്ണീരുപ്പുകലര്‍ന്നിരുന്നത്
അന്നൊന്നുമറിഞ്ഞില്ല   ഞാന്‍

തൊട്ടുകൂട്ടാന്‍ തരും
വാളന്‍പുളി ചമ്മന്തിയില്‍
എരിവുകുറഞ്ഞത്‌
മുറ്റത്തെ മുളകുചെടിയില്‍ 
കാ‍ന്താരി
മൂക്കാത്തതുകൊണ്ടാണെന്ന്
അറിഞ്ഞിരുന്നില്ല ഞാന്‍

പെരുവഴിയോരത്തെ 
നാട്ടുമാവില്‍ മൂത്തമാങ്ങയും
അതിനടുത്തൊരു പക്ഷിക്കൂടും
കണ്ടാല്‍ കല്ലെറിയാതെ
കടന്നുപോയൊരെന്‍ ബാല്യം
കൂട്ടുകാര്‍ക്കന്നു പുച്ഛമായതിന്‍
കാരണമറിയില്ല

ഉച്ചതിരിഞ്ഞ്
പതിവുള്ള ശര്‍ക്കരക്കാപ്പിക്കൊപ്പം
കാച്ചിലോ, കപ്പയോ
കഴിക്കാനുണ്ടാകുമെന്നു
വിശപ്പിനോടു കുശലംപറഞ്ഞു
വീട്ടിലെത്തുമ്പോള്‍
കാപ്പിപോ,ലുമില്ലെന്നറിഞ്ഞ്
കരയാതിരുന്നതിന്‍ കാരണമറിയില്ല

മണ്ണെണ്ണവിളക്കിന്‍റെ
ചെറുതിരിവെട്ടത്തില്‍
ഉറക്കെ  വായിച്ചെത്ര പഠിച്ചിട്ടും
ക്ലാസ്സില്‍ കുട്ടികൃഷ്ണന്‍മാഷ്
ചോദിക്കുമ്പോള്‍ ഉത്തരം കിട്ടാത്തത് പോല്‍
നന്ദികേടിന്‍റെ പാഠങ്ങള്‍
ഇന്നും മറക്കുന്നതിന്‍
കാരണമറിയില്ല

ചിരിച്ചു കാണിക്കുന്നോരെയെല്ലാം
ചേര്‍ത്തുവെച്ചിട്ടു ഞാന്‍ വെറുതെ
നെഞ്ചുപൊള്ളിക്കുന്നതിന്‍ കാരണമറിയില്ല



വെയിലും, മഴയും പോല്‍
ഒളിച്ചുകളിക്കുന്നോര്‍മകള്‍
നൊമ്പരച്ചുഴിയില്‍വീണ്‌
മുങ്ങിത്താഴുന്നതിന്‍ കാരണമറിയില്ല


Tuesday, August 10, 2010

ഇരകള്‍

നിനവില്‍
നീരാളി വെയില്‍കായുന്നു
നിദ്രയില്‍
നരികള്‍ ഇരതേടുന്നു

പ്രളയമെടുത്ത
പ്രണയതുരുത്തില്‍
ഒറ്റപ്പെട്ട നിലവിളി
മുങ്ങിത്താഴുന്നു

തോണിയില്ലാത്ത കടവില്‍
കാട്ടാനകൂട്ടങ്ങള്‍ ദാഹംതീര്‍ക്കുന്നു
നീന്താനറിയാത്തവന്‍റെ
വനരോദനം കീറിമുറിഞ്ഞു തീറ്റയാകുന്നു

Tuesday, August 3, 2010

കുറിപ്പ്

വഴിയില്‍ വീണു കിട്ടിയതാണ്
ഇരുളില്‍,
ഇടം വലം നോക്കിയില്ല

ആഘാതങ്ങളുടെ ചങ്ങലഭാരം
പിന്തിരിഞ്ഞോടുമ്പോഴും
കാലിനു വേഗപ്പൂട്ട്

വെളിച്ചത്തിന്‍റെ മുന കൊണ്ട്‌
ആകാംക്ഷയുടെ ഞരമ്പ്‌ മുറിഞ്ഞു
അകത്തൊരു കുറിപ്പ്

വരികളിലെ വ്യാകരണങ്ങളും
പരിദേവനങ്ങളും
വീട്ടിലേക്കുള്ള വഴി പോലെ
സുപരിചിതം
ഈറകേറി

മറവിയുടെ ചവറ്റുകൊട്ട
നിറവയറോടെ
അടുത്തുതന്നെ ഉണ്ടായിരുന്നു

തുടലെടുത്തണിഞ്ഞു വീണ്ടും
ദുരിതപ്പാടുകളിലൂടെ
അണയാത്ത ശകാരപ്പുകയിലേക്ക്

അകലെ
കൂകിതുടങ്ങി
വൈകിയോടുന്ന വണ്ടി

Wednesday, July 21, 2010

ഉള്‍വിളി

ഇരുള്‍ ചേക്കേറും
രാവിന്‍റെ ചില്ലയില്‍
പൂക്കും നിലാവിലും
പൊഴിയും തൂമഞ്ഞിലും
കേഴുന്നൊരറ്റക്കിളിതന്‍
വിഷാദ രാഗം കേള്‍ക്കവേ
ഓര്‍ത്തുപോകുന്നു ഞാനോമനേ
നമ്മളില്‍ ആസന്നമായൊരു
വേര്‍പാടിന്‍റെ വേദന

മൗനം  മഴമുകിലായ്‌ നിറയുന്നു
മോഹം പോക്കുവെയിലായ് മായുന്നു

ദുരിതമലകള്‍ ചവിട്ടി
സുഖ ദു:ഖ നിമ്നോന്നതങ്ങള്‍ കടന്നു
ദീനദിനരാത്രങ്ങള്‍ പിന്നിട്ടു നമ്മള്‍
ഒടുവിലീ സായാഹ്ന തീരത്തിലെത്തീ

ഇവിടെയെന്‍ ചാരത്തിരുന്നു
ഓര്‍മ്മചെല്ലം തുറക്കും പ്രേയസി
നീ നൂറുതേയ്ക്കുന്ന തളിര്‍വെറ്റില പോല്‍
ഞെട്ടറ്റ പച്ചത്തുടിപ്പാകും നമ്മളും

എത്രമേല്‍ ഈടുറ്റ സ്നേഹബന്ധനവും
അറ്റുപോം മൃതിയുടെ കൈക്കരുത്തില്

കാത്തിരിക്കുമ്പോള്‍ കരിവണ്ടി പോലെ
കിതച്ചുമെല്ലെയിഴഞ്ഞും  ‍
ഓര്‍ക്കാപ്പുറത്തൊരു  മിന്നലായും
അനവസരത്തില്‍ വന്നെത്തി മരണം
നമ്മളെ വേര്‍പിരിക്കും
വിസ്മൃതിയിലേക്ക് കൊണ്ടുപോകും

നിയതി തന്‍ കാട്ടുതീയില്‍ എരിഞ്ഞു നാം
നിശൂന്യതയില്‍ അലിഞ്ഞുപോം മുമ്പേ
കത്തിച്ചു വെച്ച വിളക്കുപോല്‍
കനിവിന്‍ പ്രകാശം പരത്താം
നിസ്വന്‍റെ വറുതിയില്‍
സ്വാന്തന പൂമഴയാകാം
ആര്‍ത്തബന്ധുക്കളായ് നമുക്ക്
സ്നേഹ സങ്കീര്‍ത്തനം പാടാം

ഈ ഭൂമിയില്‍ നമ്മള്‍ ഉണ്ടായിരുന്നതായ്
അടയാളം തീര്‍ത്തിട്ടു പോകാം

അകലെ ഒരു മേഘഘോഷം
ആടി മഴയുടെ ആരവം
ആഴിത്തിരയുടെ ഗര്‍ജ്ജനം
പ്രളയമെടുക്കുമീ തീരം വിടാമിനി
മെല്ലെ മടങ്ങാം അന്തിത്തിരി കത്തും
മാടത്തിലുറങ്ങാം ശാന്തമായ്