Tuesday, July 20, 2010

മടിയൻ



നീ ആശ്രിതവത്സലന്‍
നിന്നിലഭയം തേടുന്നു ഞാന്‍

നിന്‍റെ ഉയരങ്ങളിലേക്ക്
എന്‍റെ ഭാരങ്ങള്‍ ഉരുട്ടി കയറ്റി
കൈവിട്ടു കാത്തിരിക്കുന്നു ഞാന്‍,
നിന്‍റെ താങ്ങും തലോടലും

എനിക്ക് വയ്യ; ഭാരം ചുമക്കാന്‍
എന്‍റെ പാപ ചുമടുകള്‍ നീയെടുത്താലും
ചൂട്ടുകത്തിച്ചു നീ മുന്നേ നടക്കുക
നിര്‍ഭയം ജീവിത കൂരിരുള്‍ താണ്ടുവാന്‍

നിന്‍റെ സൌമനസ്യത്തിന്റെ
സാഗരത്തില്‍ നിന്നും തരിക
സൌഭാഗ്യത്തിന്റെ മുത്തുച്ചിപ്പികള്‍
തിരയടിചെന്റെ  ദുരിതങ്ങളൊക്കെയും
ദൂരേക്ക് നീക്കി നീ
കനിവ് കാണിക്കുക

അക്ഷരമന്ത്രങ്ങള്‍തന്‍ ഉരുക്കഴിക്കാം
നിന്‍റെ നാമം ഞാനതില്‍ കൊരുക്കാം
കിട്ടുന്നതില്‍ പാതി നിനക്ക്
കിട്ടാകടങ്ങള്‍ മുഴുവന്‍ നിനക്ക്

എനിക്ക് വേണ്ട കർമ്മഭാണ്ഡങ്ങള്‍
കടമതന്‍ തിരുമുടി കെട്ടുമെടുക്കില്ല
യാത്രയാകുന്നു ഞാന്‍ ദേശാടനത്തിനു
ശാപതാപത്തില്‍ നിന്നും നീ കാക്കുക

Sunday, July 18, 2010

പറിച്ചു നടല്‍

പറിച്ചു നടല്‍

മുളച്ചിടത്തല്ല
പച്ച പിടിച്ചത്

പറിച്ചു നടല്‍
അതിജീവനത്തിന്റെ
അധികവിളയുടെ
ജൈവശാസ്ത്രം

വേരുറപ്പില്ലായ്മയുടെ
വേവലാതികളിലും
നീരോട്ടമില്ലായ്മയുടെ
വറുതിയിലും
ശിഖരങ്ങളെ ചുമന്ന്
നടുവളഞ്ഞു

വേരറ്റ് വീഴുന്നതിനു മുമ്പൊരു
തിരിഞ്ഞു നോട്ടത്തില്‍ കണ്ടു
പിറന്ന മണ്ണിലും വളര്‍ന്ന മണ്ണിലും
അവശേഷിച്ച അടയാളങ്ങളെ
തേച്ച്മാച്ച് കളഞ്ഞ് കാലം
പുതിയ ചിത്രങ്ങള്‍
വരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു

ഗതി മാറ്റങ്ങള്‍


ഈ ചെറുമുറ്റത്തും പറമ്പിലും
വളഞ്ഞും തിരിഞ്ഞും പോകുമീ
കൈത്തോട്ടില്‍ പുളഞ്ഞ്
കളിച്ചുമദിച്ചുല്ലസിക്കുന്നു  നീ

ഏതോ കൊടുമുടി കുടഞ്ഞിട്ട
കുളിരരുവിതന്‍ കുഞ്ഞുകൈവഴി
നീയെത്ര ദൂരം പിന്നിട്ടമ്മതന്‍
നെഞ്ചിലൊട്ടി കിടന്നാമോദം

തീരമെത്ര മാടി വിളിച്ചിട്ടും
പിരിഞ്ഞില്ലമ്മയെ കൂടെപ്പിറന്നോരെ
ഒരുമിച്ചൊടുങ്ങാന്‍ കഴിയില്ലെന്നറികിലും
ഉള്ള കാലം ഉല്ലസിക്കാന്‍ നിനച്ചോര്‍

നിര്‍ദ്ദയം ചിലര്‍ വലിച്ചെറിയും
വിഷമാലിന്യങ്ങളേറ്റുവാങ്ങി
പകയേതുമില്ലാതെ തുടരുന്നു
പ്രയാണം പരോപകാരാര്‍ത്ഥം!

തടയിണയില്‍ തട്ടി വഴി തിരിഞ്ഞെത്തിയ നീ
കലഹിക്കാത്തതെന്തേ
നിന്‍ ഗതി തിരുത്തിയോരെ ശപിക്കാതെ
ചിരിച്ചു തള്ളുന്നതെന്തേ ജീവിതം

നിന്നില്‍ പുളഞ്ഞുനീന്തിയ മത്സ്യംപോല്‍
കരയില്‍ പിടഞ്ഞുമരിക്കാനാണ്
യാത്രയെന്നറിഞ്ഞിട്ടും മറ്റുള്ളവര്‍ക്കായി
ജീവത്യാഗത്തിനു ഒട്ടുമില്ലല്ലോ ശങ്ക
മനസ്സ്പോല്‍ സംശുദ്ധം നിന്‍ കര്‍മവും
ഇന്നെന്‍ പറമ്പിലീ തെങ്ങിന്‍ച്ചോട്ടില്‍
നിന്‍ സ്പന്ദനം നിലയ്ക്കുമ്പോള്‍
നിര്‍ന്നിമേഷനായ് സ്മരിക്കുന്നു ഞാന്‍
നിന്‍ സേവനം അന്ത്യശ്വാസംവരെ

ഈ മര്‍ത്ത്യജന്മത്തിനാകുമോ
ഇത്രമേല്‍ കൃതാര്‍ത്ഥമാമൊരന്ത്യം

Wednesday, July 14, 2010

പ്രകോപനങ്ങള്‍

വേനല്‍പ്പാടത്തെ
ഉപ്പുചാല്‍
വറ്റിച്ചു
വിശ്രമിക്കുകയായിരുന്നു
ഒരു മിന്നല്‍
ഒരു ഗര്‍ജ്ജനം
പിന്നെയൊന്നും ഓര്‍മയില്ല
വൈകി ഉണര്‍ന്നപ്പോള്‍
കേട്ടു 'ഇന്നലെ എന്തായിരുന്നു
ഇങ്ങനെ ഉണ്ടോ ഭീകര ഭാവം'
അവശിഷ്ടങ്ങളില്‍ നിന്നും
ഉയിര്‍ത്തെഴുനെല്‍ക്കുന്ന
ചടച്ച ശബ്ദത്തിന്റെ പരിഭവം!

ഇന്നലെ കുശലം പറഞ്ഞ
പച്ചതലപ്പുകള്‍
നടുവൊടിഞ്ഞു കിടക്കുന്നു
വിലാപങ്ങളില്‍
വികാരം ചോര്‍ന്നു
ശപിക്കുകയാണ് ഞാന്‍
ഇന്നലെ തുടല്‍ പൊട്ടിച്ച
ഭ്രാന്ത മുഹൂര്‍ത്തങ്ങളെ

ഓര്‍ക്കാപ്പുറത്ത് എഴുന്നുള്ളുന്ന
പ്രകോപനങ്ങള്‍
ചവിട്ടി മെതിക്കുന്ന ഇഷ്ടങ്ങള്‍
നഷ്ടങ്ങളുടെ നീറ്റലാണ്‌

Thursday, June 10, 2010

സാഹചര്യം

ആകാശം തൊടാന്‍
മലകയറിപ്പോയ കാറ്റ്
തിരികെ വന്നില്ല
കടല്‍ കാണാന്‍ പോയ പുഴയും

മരുമണ്ണില്‍ വിളഞ്ഞ രാപ്പകലിനു
വേവ് കൂടിയതിനാല്‍
ചുള്ളികമ്പുകള്‍ മുഴുവന്‍
എരിഞ്ഞ് തീരുന്നു

വഴി മറന്നിട്ടല്ല
മറ്റൊരു വഴി കാണാത്തത് കൊണ്ടാണ്
തടവറ ചാടാത്തത്

Monday, August 17, 2009

പുസ്തകം

അടിവരയിട്ടു
അടയാളപെടുത്താതെപോയ
അനുഭവങ്ങളെല്ലാം
അലസം മറിച്ചുപോയ
താളുകളിലായിരുന്നു
പുനർ‍വായനയില്ലാതെ
അടച്ചു വെച്ച
പുസ്തകത്തിൽ ‍

തിരുത്താൻ  മടിക്കുന്ന
അക്ഷര തെറ്റുകളും
അലങ്കാര പദങ്ങളും
പുഴുക്കളായ് തിന്നുമുടിക്കുന്ന
പുസ്തകം
ഉള്ളടക്കങ്ങൾ
പഠിക്കാത്ത

വായിക്കപ്പെടാതെ പോകുന്ന
വരികളും വരകളും
തെളിയാത്ത വിളക്കുമരംപോലെ
ദിക്ക് തെറ്റിക്കുന്നു

ദേശാടനക്കാരുടെ യാത്ര
ദിശ മാറി ദുരിതത്തിലൊടുങ്ങുന്നു

കൂട്ടം തെറ്റി മേയുന്നോരും
സ്നേഹകുരുക്കിൽ‍ പെടുന്നോരും
സ്വാതന്ത്ര്യത്തിൻറെ ദുസ്വാദ്
അനുഭവിച്ചറിയുമ്പോള്‍
കലവും പാത്രവും
കഴുകി കമിഴ്ത്തിയുട്ടുണ്ടാകും

Monday, May 25, 2009

പ്രണയം

ബോധ നിലങ്ങളിൽ ‍
പുലരിത്തുടിപ്പ് പോൽ ‍
നിദ്രാവനങ്ങളിൽ ‍
നിലാപ്പൂവുപോൽ ‍
രാവിന്‍റെ വിമൂകതയിൽ ‍
ഒറ്റക്കിളി പാട്ടുപോൽ ‍
നിനവിന്‍റെ തീരത്ത്
ഈറൻ ‍ കാറ്റുപോൽ ‍
ഒഴുകി പരന്ന് നിറയുന്നു
ഇഷ്ടങ്ങളിൽ ‍ ഇണകളിൽ ‍

അകലങ്ങളിൽ ‍
വേവലാതിയുടെ വേനൽ ‍
അരികിൽ ‍
പൊഴിയും ആലിപ്പഴം

പ്രളയമാകാതെ വറ്റിയാൽ ‍
വരണ്ടു മരുഭൂമിയാകും

മനസ്സിലെ മരീചികകള്‍
മൗന നൊമ്പരത്തിന്റെ
മണൽ‍ക്കാടുകൾ ‍